കടലുണ്ടി പക്ഷിസങ്കേത കേന്ദ്രം
മലപ്പുറം: ഓണാവധിക്കാലത്ത് സഞ്ചാരികളെ വേറിട്ട അനുഭവങ്ങളോടെ വരവേല്‍ക്കാന്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സജ്ജം. മലയോര സൗന്ദര്യവും തീരദേശ ദൃശ്യങ്ങളും ഒരുപോലെ സമ്മേളിക്കുന്ന ജില്ലയില്‍ ഇത്തവണ കൂടുതൽ വിനോദസഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണാവധി ആഘോഷിക്കാന്‍ തക്ക മുന്നൊരുക്കങ്ങളാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം നടത്തിയിട്ടുള്ളത്. പാര്‍ക്കുകളുടെ നവീകരണം, സുരക്ഷാ ക്രമീകരണങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവ പൂര്‍ത്തിയാക്കി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും തദ്ദേശ സ്ഥാപനങ്ങളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലപ്പുറം നഗരമധ്യത്തിലെ കോട്ടക്കുന്ന് വിനോദസഞ്ചാര കേന്ദ്രത്തില്‍ കുട്ടികളുടെ പാര്‍ക്ക്, വാട്ടര്‍ പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്നിവ ഓണത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങളോടെ പ്രവര്‍ത്തിക്കും.
അരിമ്പ്ര മിനി ഊട്ടിയിലും കൊടികുത്തിമലയിലും സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. സമുദ്രനിരപ്പില്‍നിന്ന് ആയിരത്തിലധികം അടി ഉയരത്തിലുള്ള മിനി ഊട്ടിയും മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമലയും മഞ്ഞുമൂടിയ മലനിരകളുടെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളാല്‍ സജീവമാകും.
നിലമ്പൂര്‍ തേക്ക് മ്യൂസിയവും ആഡ്യന്‍പാറയും വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന മേഖലകളാണ്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, വനാന്തരീക്ഷത്തിലെ ആഡ്യന്‍പാറ, കേരളംകുണ്ട് വെള്ളച്ചാട്ടങ്ങള്‍ എന്നിവ പ്രകൃതി സ്നേഹികള്‍ക്ക് മികച്ച അനുഭവമേകും.
കായലും കടലും ചേരുന്ന മനോഹരമായ കടലുണ്ടി പക്ഷിസങ്കേതം, പൊന്നാനി പടുതാഴം പടിഞ്ഞാറെക്കര ബീച്ചുകള്‍ എന്നിവ സൂര്യാസ്തമയം കാണാനെത്തുന്നവര്‍ക്കായി ഒരുങ്ങിയിട്ടുണ്ട്. താനൂര്‍ തൂവല്‍തീരം പാര്‍ക്കിലും വലിയ തോതിലുള്ള വിനോദസഞ്ചാരികള്‍ ഇത്തവണ എത്തുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍. ഇതിനെല്ലാം പുറമേ സ്വകാര്യ അമ്യൂസ്മെന്റ് പാര്‍ക്കുകളിലും ഓണാവധിക്കാലത്ത് തിരക്കേറും.
Tags : Nattuvishesham Local News Tourist