അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ടൗണലെ അതിരൂക്ഷമായ ഗതാഗത കുരുക്ക് പഠിക്കാൻ നാറ്റ്പാക് വിദഗ്ധ സംഘം ഇന്നും നാളെയുമായി പരിശോധന നടത്തുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ നാക്പാക് പഠനം നടത്തണമെന്ന നിർദേശം എംഎൽഎ മുന്നോട്ടുവച്ചിരുന്നു.
അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ടൗണുകളിലെ വിവിധ റോഡുകൾ കേന്ദ്രീകരിച്ചാണ് സർവേ നടത്തുക. അങ്ങാടിപ്പുറം ടൗണ്‍, തിരുമാന്ധാംകുന്ന് ജംഗ്ഷൻ, പെരിന്തൽമണ്ണ ടൗണ്‍, ജൂബിലി ജംഗ്ഷൻ, ബൈപാസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്നും നാളെയും രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് സർവേ നടക്കുക.
സിസിടിവി ഉപയോഗിച്ച് നടക്കുന്ന സർവേയും റോഡ് സൈഡ് ഇന്റർവ്യു സർവേ, റോഡ് ഇൻവെന്ററി സർവേ എന്നിവയാണ് ഏജൻസി നടപ്പാക്കുക. സർവേയിൽ പാലക്കാട്, തൃശൂർ, ചെർപ്പുളശേരി, നിലന്പൂർ, മലപ്പുറം, മഞ്ചേരി, വളാഞ്ചേരി, കോട്ടക്കൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെട്ടെന്ന് എത്തിപ്പെടുന്നതിനുള്ള മാർഗങ്ങളാണ് പ്രധാനമായും സർവേയിൽ പരിശോധിക്കപ്പെടുകയെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.