കോട്ടയം കഞ്ഞിക്കുഴി, ശീമാട്ടി റൗണ്ടാന എന്നിവിടങ്ങളിലെ അടിപ്പാത സാധ്യതാ പഠനത്തിനായെത്തിയ കിഫ്കോണ്‍ വിദഗ്ധ സംഘം ആകാശപ്പാതയ്ക്ക് സമീപം പരിശോധന നടത്തുന്നു.
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമുണ്ടാക്കാന്‍ പഠനം നടത്തി കിഫ്കോണ്‍ സംഘം. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശാനുസരണം സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് മുന്‍കൈയെടുത്താണ് കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കിഫ്കോണിനെ പഠനത്തിനായി കോട്ടയത്തേക്ക് എത്തിച്ചത്.
കോട്ടയത്തെ ആകാശപ്പാതയ്ക്കു സമീപത്തും സെന്‍ട്രല്‍ ജംഗ്ഷന്, പുളിമൂട് ജംഗ്ഷന്, ഈരയില്‍ക്കടവ്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലും സംഘം ഇന്നലെ പരിശോധന നടത്തിയത്. തുടര്‍ന്നു നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ പഠനം നടത്തുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങളും പദ്ധതികളും മുന്നോട്ടുവച്ചു. ഈ പദ്ധതികളെല്ലാം ഉടന്‍ യാഥാര്‍ഥ്യത്തില്‍ എത്തിക്കുന്നതിന് ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മുൻപ് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സന്ദര്‍ശിച്ച സംഘം ഇദ്ദേഹത്തില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയിരുന്നു.
തുടര്‍ന്ന് ആകാശപ്പാതയ്ക്കു ചുവട്ടില്‍ ആദ്യ ഘട്ടപരിശോധന അടക്കം പൂര്‍ത്തിയാക്കിയ ശേഷമാണു നഗരസഭാധ്യക്ഷന്‍ എം.പി സന്തോഷ് കുമാറുമായി ചര്‍ച്ച നടത്തിയത്. നഗരത്തില്‍ ഗതാഗത പ്രശ്നപരിഹാരത്തിനായി നടത്തേണ്ട ക്രമീകരണങ്ങളും പഠനങ്ങളും സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ എം.പി സന്തോഷ്കുമാര്‍ സമര്‍പ്പിച്ചു.
സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വില്‍സണ്‍ ജേക്കബ്, സെക്രട്ടറി ജോജോ കുര്യന്, വൈസ് പ്രസിഡന്റ് ടി.ശശികുമാര്‍, വൈസ് പ്രസിഡന്റ് ദേവസ്യ മുളവന, കിഫ്ബിയില്‍ നിന്നും എത്തിയ കിഫ്കോണിന്റെ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എല്‍.എസ്. മുരളി, കിഫ്കോണ്‍ ബ്രിഡ്ജസ് വിഭാഗം എന്‍ജിനിയര്‍ എസ്. അഞ്ജു, ഹൈവേ എന്‍ജിനീയര്‍ ജോ ജോസഫ്, കണ്‍സള്‍ട്ടന്റ് അനില്‍കുമാര്‍ എന്നിവരാണ് പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നത്.
Tags : Local News Nattuvishesham Kottayam