നെന്മാറ: റോഡിന്റെ വീതിക്കുറവും അനധികൃത പാർക്കിംഗും ചേർന്നതോടെ നെന്മാറ ടൗണിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്നു. പ്രത്യേകിച്ച് മംഗലം- ഗോവിന്ദാപുരം പ്രധാന റോഡിലൂടെ വാഹനയാത്ര ഏറെ ദുഷ്കരമായ സാഹചര്യത്തിൽ.
ടൗണിന്റെ വിവിധ ഭാഗങ്ങളിലായി റോഡരികിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നത് പതിവായതോടെ കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്.
ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള കടകളിലേക്കും ഷോപ്പിംഗ് കോംപ്ലക്സുകളിലേക്കും എത്തുന്ന ഉപഭോക്താക്കൾക്കായി മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കാത്തതാണ് റോഡരികിലെ അനധികൃത പാർക്കിംഗിനു പ്രധാന കാരണം. ഇരുചക്രവാഹനങ്ങൾ മുതൽ കാറുകൾ വരെ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നതോടെ ഗതാഗതക്കുരുക്കും പതിവായി.
ഗതാഗത നിയന്ത്രണത്തിനായി ബസ് സ്റ്റാൻഡിലും പ്രധാന കവലകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും പ്രശ്നത്തിനു ശാശ്വതപരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. അനധികൃത പാർക്കിംഗ് നിരോധിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും പലരും അവഗണിക്കുന്നതും വിനയാവുകയാണ്.
അതേസമയം, നെന്മാറ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിർദേശിച്ചിട്ടുള്ള ബൈപാസ് റോഡ് പദ്ധതിയിലാണ് പ്രദേശവാസികളുടെ പ്രതീക്ഷ. അയിനംപാടത്ത് നിന്നാരംഭിച്ച് വിത്തനശേരി വരെ എത്തുന്ന തരത്തിലാണ് ബൈപാസ് റോഡ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
എന്നാൽ വർഷങ്ങളായി പ്രഖ്യാപനങ്ങളി മാത്രം ഒതുങ്ങിക്കിടക്കുന്ന പദ്ധതി ഇതുവരെ യാഥാർഥ്യമായിട്ടില്ല. പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കി നിർമാണം ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.