മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണ നിലയിൽ.
വൈക്കം: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് കെഎസ്ഇബി വൈക്കം സെക്ഷന്റെ ഒന്പത് വൈദ്യുതി പോസ്റ്റുകൾ തകർന്ന് വിവിധ സ്ഥലങ്ങളിൽ വൈദ്യുതി തടസപ്പെട്ടു.
വെള്ളിയാഴ്ച രാത്രി 10.30 ഓടെ ശക്തമായ കാറ്റിലും മഴയിലും ടിവിപുരം ചെമ്മനത്തുകരയിലും ഉദയനാപുരം ഇരുമ്പൂഴിക്കര, കോവിലകത്തുംകടവ്, കോടാലിച്ചിറ, കിളിയാറ്റുനട, ശ്രീ നാരായണപുരം,തേനാമിറ്റം, തുറുവേലിക്കുന്ന്, മനയ്ക്കക്കലിങ്ക്, തുടങ്ങിയ സ്ഥലങ്ങളിലാണ് മരങ്ങൾ വീണ് വൈദ്യുതി തടസപ്പെട്ടത്.
ചെമ്മനത്തുകര അറത്തറപറമ്പിൽ 8 എച്ച്ടി പോസ്റ്റുകളും, ഇരുമ്പൂഴിക്കരയിൽ ഒരു എൽടി പോസ്റ്റും ഒടിഞ്ഞു. 12 ഇടങ്ങളിൽ വൈദ്യുതകമ്പി പൊട്ടിയിട്ടുണ്ട്. പതിനഞ്ചിടത്ത് ഓലയും മരച്ചില്ലകളും വീണ് വൈദ്യുതി തടസപ്പെട്ടിരുന്നു.
ഇന്നലെ രാവിലെ ഏഴോടെ ഭൂരിഭാഗം സ്ഥലങ്ങളിലും തകരാർ പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. കനത്ത നാശമുണ്ടായ ചെമ്മനത്തുകരയിലെ അറത്തറപറമ്പിലെ തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം കനത്ത മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഇവിടുത്തെ 120 കുടുംബങ്ങൾക്ക് ഇന്ന് ഉച്ചയോടെ വൈദ്യുതി ലഭ്യമാക്കാനാകുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.