വിവിധ ആദിവാസി സംഘടനകളുടെ യോഗം
അഗളി: അട്ടപ്പാടി ആദിവാസികളുടെ സമഗ്രവികസനം, ശാക്തീകരണം മുൻ നിർത്തി അട്ടപ്പാടി ട്രൈബൽ അഥോറിറ്റി സ്ഥാപിക്കുവാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ആദിവാസികൂട്ടായ്മയായ തമ്പ് ഓഫിസ് അങ്കണത്തിൽ കൂടിയ വിവിധ ആദിവാസി സംഘടനകളുടെ യോഗം സർക്കാറിനോടാവശ്യപ്പെട്ടു.
യോഗം തമ്പ് സംഘടനയുടെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നൂറിന കർമപരിപാടിയിൽപ്പെടുത്തി അടപ്പാടിക്കായി ട്രൈബൽ ഡെവലപ്മെന്റ് അഥോറിറ്റി പ്രഖ്യാപനം നടത്തുവാനുള്ള തീരുമാനം സർക്കാർ ഭാഗത്തുനിന്നുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി ഫണ്ടുകൾ വിനിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ സോഷ്യൽ ഓഡിറ്റ് യാഥാർഥ്യമാക്കണമെന്നും കമ്മിറ്റിയിൽ ആദിവാസി മേഖലയിലെ സംഘടനാ പ്രതിനിധികളെക്കൂടി ഉൾപ്പെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
29 വിവിധ വകുപ്പുകൾ വഴി 500 കോടിയോളം രൂപ ട്രൈബൽ സബ്പ്ലാൻവഴി അട്ടപ്പാടി ആദിവാസി വികസനത്തിനായി എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആദിവാസികളുടെ നേതൃത്വത്തിലുള്ള ജിസിഡിഎ മോഡൽ അഥോറിറ്റിയുടെ ആവശ്യകത ഉയരുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പട്ടികവിഭാഗ മന്ത്രി എന്നിവരെ ഇതുസംബന്ധിച്ചു നേരിൽകാണാനും യോഗം തീരുമാനിച്ചു. കേരള ആദിവാസി യൂത്ത് ഫെഡറേഷൻ ഭാരവാഹികളായ കാർത്യായനി, പണലി, തന്പ് പ്രതിനിധികളായ കെ.എ. രാമു, രേവതി ഉദയകുമാർ, ഊര്ജദ്ദ് ഭാരവാഹി വിനോജ സുജ എന്നിവർ പ്രസംഗിച്ചു.