കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റിനെ ഇരുട്ടിൽ നിർത്തി നോക്കുകുത്തിയാക്കി മാറ്റി വൈസ് ചാൻസലറുടെ ഏകപക്ഷീയ ഭരണമാണ് നടക്കുന്നതെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ. സംസ്ഥാന ഭരണം മാറിയ സാഹചര്യത്തിൽ പുതിയ സിൻഡിക്കേറ്റ് അംഗങ്ങളുടെ നോമിനേഷൻ നടക്കേണ്ടതുണ്ട്. അതുവരെ നിലവിലെ സിൻഡിക്കേറ്റ് തുടരുക എന്നതാണ് കീഴ്വഴക്കം. എന്നാൽ നിലവിലുള്ള സിൻഡിക്കേറ്റ് യോഗം വിളിക്കാനോ ചർച്ച ചെയ്യാനോ തയാറാകാതെ വൈസ് ചാൻസലർ തനിക്കും തനിക്ക് വേണ്ടപ്പെട്ടവരുടെയും താത്പര്യമണ് നടപ്പാക്കുന്നത്.
സ്വാർഥതാത്പര്യങ്ങൾക്ക് വൈസ് ചാൻസലർ ഡോ. കെ.കെ. സാജു യൂണിവേഴ്സിറ്റിയെ മറയാക്കുകയാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങളായ എൻ. സുകന്യ, എ. അശോകൻ, പ്രമോദ് വെള്ളച്ചാൽ, മോഹനചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
നിലവിലെ സിൻഡിക്കേറ്റ് തയാറാക്കിയ ബോർഡ് ഓഫ് സ്റ്റഡീസ്, എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച കോഴ്സുകൾ എന്നിവ മനഃപൂർവം വൈകിപ്പിക്കുകയാണ്. കോളജുകളിൽ പുതിയ പ്രോഗ്രാമുകൾ അനുവദിച്ചാൽ പരിശോധന നടത്തേണ്ടത് സിൻഡിക്കേറ്റ് അംഗങ്ങളാണെന്നിരിക്കെ ഇപ്പോൾ സിൻഡിക്കേറ്റിനെ വെട്ടിമാറ്റി സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർക്ക് ചുമതല നൽകി. കൂടാതെ നാഷൺ എഡ്യുക്കേഷൻ പോളിസിയുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കുകയുംചെയ്യുന്നു.
യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി സർവകലാശാലയിലെ സീനിയർ പ്രഫസർമാരെ പരിഗണിക്കാതെ സർവകലാശാലയെ കാവിവത്കരിക്കുക എന്ന ലക്ഷ്യത്തോടെ മറ്റൊരു യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അധ്യാപകനെ എംഎംടിടിസി ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഈ അധ്യാപകനെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങളും കേസുകളും ഉണ്ടെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു.
Tags : Nattuvisesham District News