പാലാവയൽ മേഖലയിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിലും താലൂക്ക് ഓഫീസിലും സബ് രജിസ്ട്രാർ ഓഫീസിലുമൊക്കെ എത്തിപ്പെടാൻ ഏറെ കഷ്ടപ്പെടുന്നു. വർഷങ്ങൾക്ക് മുമ്പ് പരപ്പ പള്ളിയിൽ ശുശ്രൂഷ ചെയ്തിരുന്ന കാലത്ത് പാലാവയൽ-കാഞ്ഞങ്ങാട് ബോർഡ് വച്ചുള്ള ബസുകൾ പരപ്പയിലൂടെ കടന്നുപോകുന്നത് കണ്ടിരുന്നതായി ഓർക്കുന്നു. ഇപ്പോൾ പാലാവയലിൽ എത്തിയപ്പോഴേക്കും അതെല്ലാം നിന്നുപോയ അവസ്ഥയാണ്. സ്വന്തം നാടിന്റെ പേര് ബസുകളുടെ ബോർഡിൽ കാണുന്നതുതന്നെ ഓരോ നാട്ടുകാരുടെയും അഭിമാനമാണ്. ആ അഭിമാനവും എല്ലാവർക്കും ലഭ്യമാകേണ്ട പൊതുഗതാഗത സൗകര്യവുമാണ് പാലാവയലുകാർക്കും തയ്യേനിക്കാർക്കുമൊക്കെ നിഷേധിക്കപ്പെടുന്നത്. പാലാവയൽ, ഓടക്കൊല്ലി, കണ്ണിവയൽ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് അധികൃതരോട് അഭ്യർഥിക്കുന്നു.
ഫാ. ജോസ് മാണിക്കത്താഴെ
(സെന്റ് ജോൺസ് പള്ളി വികാരി,
പാലാവയൽ)
പാലാവയൽ, ഓടക്കൊല്ലി, ചാവറഗിരി, മലാങ്കടവ്, തയ്യേനി, കാവുന്തല റൂട്ടുകളില്‍ പുതിയ സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യം കെഎസ്ആർടിസി അധികൃതരുടെ മുന്നില്‍ എത്തിക്കും. സമീപത്തുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമവണ്ടി ആരംഭിക്കുന്നതിനും ശ്രമം നടത്തും. പൊതുജനപങ്കാളിത്തത്തോടെ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും ശ്രമം നടത്തും.
മാത്യു സെബാസ്റ്റ്യൻ
നായ്ക്കംപറമ്പില്‍
(വാര്‍ഡ് മെംബര്‍, പാലാവയൽ)
2020 ൽ ഏണിച്ചാൽ പാലം നിർമാണത്തിനായി റോഡ് പൂർണമായും അടച്ചതോടെയാണ് ബസുകളെല്ലാം നിന്നത്. പിന്നീട് പാലവും റോഡും പൂര്‍ത്തിയായിട്ടും ബസുകള്‍ തിരികെയെത്തിയില്ല. മുമ്പ് ഉണ്ടായിരുന്ന ബസ് റൂട്ടുകൾ പുനഃക്രമീകരിച്ച് തിരികെ കൊണ്ടുവരികയും പുതിയവ അനുവദിക്കുകയും ചെയ്താല്‍ മാത്രമേ ഇവിടുത്തെ യാത്രാ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ കഴിയൂ.
പ്രശാന്ത് സെബാസ്റ്റ്യൻ
പാറേക്കുടിയിൽ
(മുൻ വാര്‍ഡ് മെംബര്‍,
പാലാവയല്)
ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയൽ - നല്ലോംപുഴ പിഡബ്ല്യുഡി റീച്ചിൽ ഗതാഗതയോഗ്യമായ നല്ല റോഡുണ്ട്. എന്നാൽ വർഷങ്ങളായി പൊതുഗതാഗത സൗകര്യങ്ങളില്ല. പൊതുഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതമൂലം നിരത്തുംതട്ട്, ഏണിച്ചാൽ, തോട്ടേംചാൽ, കണ്ണിവയൽ ഭാഗങ്ങളിലുള്ളവർ കാലങ്ങളായി അനുഭവിച്ചുവരുന്ന യാത്രാദുരിതവും സാമ്പത്തികനഷ്ടവും വിവരണാതീതമാണ്. ഏണിച്ചാൽ പാലത്തിന്റെയും റോഡിന്റെയും നിർമാണ പ്രവൃത്തികളുടെ പേരിൽ നിലച്ചുപോയ പൊതുഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി അധികൃതർക്കും ഗതാഗതമന്ത്രിക്കും നിവേദനങ്ങൾ നല്‍കിയിരുന്നെങ്കിലും പ്രശ്നപരിഹാരത്തിന് നടപടികളുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് ശക്തമായ തുടർ ഇടപെടലുകൾ ഉണ്ടാകണം.വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഇതിനൊപ്പം ഉണ്ടാകണം.
ശാന്തമ്മ ഫിലിപ്പ്
(ജില്ലാ പഞ്ചായത്ത്
മുൻ വൈസ് പ്രസിഡന്റ്)