ഒറ്റപ്പാലം: വാണിയംകുളത്ത് ബാല സൗഹൃദ പാർക്കിപ്പോൾ പാമ്പ് സൗഹൃദ പാർക്ക്. പതിനഞ്ച് ലക്ഷം മുടക്കിയ പാർക്കാണിപ്പോൾ ഇഴജീവികളുടെ കേന്ദ്രമായി തീർന്നത്. വാണിയംകുളം ബാലസൗഹൃദ പഞ്ചായത്താകാനായി ഒരുക്കിയതായിരുന്നു പാർക്ക്.
കാടുമൂടി കടന്നുചെല്ലാനാവാത്ത വിധമാണ് ഇപ്പോൾ ഇതിന്റെ സ്ഥിതി. തൃക്കങ്ങോട് പർളശേരി കുളത്തിനുസമീപമാണ് ഈ പാർക്ക് നിർമാണം പൂർത്തിയാകാതെ കിടക്കുന്നത്. പഞ്ചായത്തിൽ ആദ്യംതുടങ്ങുന്ന പാർക്കുകൂടിയാണിത്. മൂന്നുവർഷത്തോളമായി പണി തുടങ്ങിയിട്ട്.
കുട്ടികൾക്ക് കളിക്കാനായി ഊഞ്ഞാലുകളും സ്ലൈഡുകളും സീസോയും അടക്കമുള്ളവ പാർക്കിൽ സ്ഥാപിച്ചിരുന്നു. എന്നാൽ ബാക്കി പണി വൈകുന്നതിനാൽ പലതും മഴയും വെയിലുംകൊണ്ട് തുരുമ്പുപിടിച്ച് ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞവർഷം കാറ്റിലും മഴയിലും വൻമരം പാർക്കിന് മുകളിലേക്ക് കടപുഴകി വീണിരുന്നു. 2018-2019 ൽ ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച ബാലവിഹാരകേന്ദ്രം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഇതിനുമുന്നിലായാണ് പാർക്ക് സ്ഥാപിച്ചിട്ടുള്ളത്. പാർക്ക് നിർമാണം പൂർത്തിയാകുന്നതോടെ കുട്ടികൾക്ക് ഒത്തുകൂടാനും പഠിക്കാനും കളിക്കാനും സൗകര്യമാകുമെന്നതായിരുന്നു പ്രതീക്ഷ.
പാർക്കിന് സമീപത്തായി വലിയ കുളമുണ്ടെങ്കിലും ഇരുമ്പുവേലിസ്ഥാപിച്ച് സുരക്ഷയൊരുക്കൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ പാർക്കിനോടുചേർന്ന ഭാഗത്തെ കുളത്തിന്റെ സംരക്ഷണഭിത്തി തകർന്ന് കുളത്തിലേക്ക് വീഴുകയും ചെയ്തു.
ജില്ലാപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും പഞ്ചായത്തിന്റെ അഞ്ചുലക്ഷംരൂപയും ചെലവഴിച്ചാണ് ഇതിന്റെ നിർമാണം നടക്കുന്നത്.