വെള്ളം കയറിയ വീട് കെ.ജി. രാജു, എം.ജി. രഞ്ജിത് എന്നിവർ സന്ദർശിച്ചപ്പോൾ.
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിത്തുടങ്ങി. കരിയാറിലും മൂവാറ്റുപുഴയാറിലും മൂവാറ്റുപുഴയാറിന്റെ കൈവഴികളിലും നാട്ടുതോടുകളിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായമായതോടെ ജലനിരപ്പുയർന്ന് പലയിടങ്ങളും കരകവിഞ്ഞു.
കുത്തിയൊഴുകി എത്തുന്ന പുഴയുടെ തീരപ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വൈക്കപ്രയാറിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തീരമിടിഞ്ഞ വടയാർ മുതൽ തേനാമിറ്റം വരെയുള്ള ഭാഗങ്ങളിൽ പുഴതീരം പല ഭാഗങ്ങളിലും വീണ്ടും ഇടിയുമെന്ന സ്ഥിതിയിലാണ്.
കൊടിയാട്, വാഴമന ചിറപ്പാട്, ഇരുമ്പുഴിക്കര, വൈക്ക പ്രയാർ പ്രദേശങ്ങളിൽ നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു പറഞ്ഞു.
മുട്ടങ്കലിൽ വാഴേക്കാട് സന്തോഷ്, തത്തങ്കേരി സദാനന്ദൻ, നിർമല, ചിറപ്പാട് ഗിരിജ, പത്മനാഭൻ, തുളസി, തെയ്യാമ്മ തുടങ്ങിയവരുടെ വീടിനുള്ളിലും വെള്ളം കയറി. ദുരിത ബാധിത പ്രദേശങ്ങൾ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു, ബ്ലോക്ക് പഞ്ചായത്തംഗം എം.ജി. രഞ്ജിത് എന്നിവർ സന്ദർശിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Water entered