മാവുങ്കാലിലെ ദേശീയപാത സർവീസ് റോഡിലെ ഓവുചാൽ പ്രവൃത്തി.
കാഞ്ഞങ്ങാട്: ഓവുചാൽ പ്രവൃത്തിക്കായി കേവലം അഞ്ചുദിവത്തേയ്ക്ക് അടച്ചിട്ട മാവുങ്കാലിലെ ദേശീയപാത സർവീസ് റോഡ് 12 ദിവസം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാൻ നടപടിയായില്ല. കഴിഞ്ഞമാസം 24ന് റോഡ് അടച്ചിട്ട പ്രവൃത്തിയാണ് അനന്തമായി നീളുന്നത്. നിലവിലെ നിർമാണപുരോഗതി കണക്കിലെടുക്കുന്പോൾ പ്രവൃത്തി പൂർത്തിയാകാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണ് സൂചന.
റോഡ് അടച്ചിട്ടതോടെ പെരിയ ഭാഗത്തേക്കും പാണത്തൂർ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ തുടങ്ങിയ മലയോരഭാഗത്തേക്കും പോകുന്ന ബസുകൾ വെള്ളിക്കോത്ത് മൂലക്കണ്ടം വഴിയും പെരളം രാവണേശ്വരം വഴിയും മഡിയൻ വഴിയും തോയമ്മൽ കൂളിയാങ്കൽ വഴിയുമാണ് ചുറ്റിക്കറങ്ങിപോകേണ്ടിവരുന്നത്. കേവലം മൂന്നു കിലോമീറ്ററിനു പകരമായി ആറും ഏഴും കിലോമീറ്റർ ദൂരമാണ് അതിനാൽ ബസുകൾക്ക് ചുറ്റിക്കറങ്ങേണ്ടിവരുന്നത്. ഇതോടെ ബസുകാർക്ക് സമയനഷ്ടവും ഇന്ധനനഷ്ടവുമേറി. വീതികുറഞ്ഞ കിഴക്കുംകര-വെള്ളിക്കോത്ത് റോഡിലൂടെ ബസുകൾ പോകാൻ തുടങ്ങിയതോടെ ഇവിടെ ഗതാഗതകുരുക്കും ഏറി. കാസർഗോഡ് ഭാഗത്തു നിന്നു മാവുങ്കാലിലേക്ക് പോകേണ്ടവർക്ക് മൂലക്കണ്ടത്ത് ബസിറങ്ങി ഓട്ടോറിക്ഷ പിടിച്ചുപോകേണ്ട സ്ഥിതിയാണുള്ളത്.
പ്രവൃത്തിയുടെ തുടക്കത്തിൽ നാട്ടുകാരും കർമസമിതിയും ഉന്നയിച്ച തടസവാദങ്ങൾ നിർമാണപ്രവൃത്തിയെ ബാധിച്ചിരുന്നു. റോഡ് നിർമാണത്തിനായി പൊന്നുംവില കൊടുത്ത വാങ്ങിയ ഭൂമിയിൽ പലയിടത്തും കൈയേറ്റം നടന്നതായി കർമസമിതി ആരോപിച്ചിരുന്നു.
പ്രതിഷേധത്തെ തുടർന്ന് റവന്യു അധികൃതർ ഭൂമി അളക്കുകയും കൈയേറ്റങ്ങൾ പൊളിച്ചുനീക്കാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ കൈയേറ്റക്കാർ ഇനിയും അതിനു തയാറായിട്ടില്ലെന്ന് നിർമാണകന്പനി ആരോപിക്കുന്നു.