തിടനാട്: വനാതിര്‍ത്തിയില്‍നിന്നു കിലോമീറ്ററുകള്‍ അകലെയാണെങ്കിലും കാട്ടുപന്നികളുടെ ശല്യം കാരണം വലയുകയാണ് തിടനാട് പഞ്ചായത്തിലെ കര്‍ഷകര്‍. പ്രദേശത്തെ റബർതൈകളും റബര്‍ മരങ്ങളും തേക്കിൻ തൈകളുമാണു കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്.
നിരവധി കര്‍ഷകരുടെ ആയിരത്തിലധികം റബര്മരങ്ങളാണു കാട്ടുപന്നികള്‍ നശിപ്പിച്ചത്. ചുവട്ടില്‍നിന്ന് രണ്ട് അടി മുകളില്‍വരെ റബർമരത്തിന്റെ തൊലി കുത്തിനശിപ്പിച്ച നിലയിലാണ്. കപ്പ, വാഴ, ചേന, ചേമ്പ് എന്നിവയും കൂട്ടമായെത്തുന്ന പന്നികള്‍ നശിപ്പിക്കുന്നു. കൊക്കരണി, കരിമ്പനോലി, വാരിയാനിക്കാട്, മാടമല തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമല്ല, ഹൈവേയുടെ അടുത്തുള്ള കൃഷികള്‍ പോലും പന്നികള്‍ നശിപ്പിക്കുകയാണ്.
കഴിഞ്ഞദിവസം ബിനോയി വെള്ളുക്കുന്നേലിന്റെ മൂന്ന് വര്‍ഷം പ്രായമായ 250 റബര്‍ തൈകളും നൂറിലധികം തേക്കിൻ തൈകളും കാട്ടുപന്നികള്‍ നശിപ്പിച്ചു. ടാപ്പിംഗ് തുടങ്ങിയ റബറിന്റെ വെട്ടുപട്ടയും പന്നികള്‍ കുത്തിനശിപ്പിച്ചു. തൊലിപോയ റബര്‍മരങ്ങൾ ഉപയോഗ്യശൂന്യമാകുകയാണ്. ഇവിടെയുണ്ടായിരുന്ന തേക്കിൻതൈകളും കാട്ടുപന്നികൾ നശിപ്പിച്ചു.
പന്നികള്‍ നശിപ്പിച്ച മൂന്നു വര്‍ഷം പ്രായമായ തൈകള്‍ക്കു പകരം തൈകള്‍ വയ്ക്കുന്നത് പ്രായോഗികമല്ല. ഫലത്തില്‍ ഒരേക്കര്‍ തോട്ടം ഉപയോഗശൂന്യമായ അവസ്ഥയിലാണ്. നിലവില്‍ കൃഷിടയിടത്തിനു ചുറ്റും അടച്ചുറപ്പുള്ള വേലി നിര്‍മിച്ചിരിക്കുകയാണ്. ഇതിനുവന്ന ഭീമമായ തുകയും കൃഷിയിടത്തിലെ വരുമാനവും താരതമ്യം ചെയ്താല്‍ കൃഷി വലിയ നഷ്ടമാകും.
വേലി നിര്‍മിക്കണം
ചുറ്റം ശക്തമായ വേലി നിര്‍മിച്ചു കൃഷിഭൂമി സംരക്ഷിക്കേണ്ട അവസ്ഥയാണു കര്‍ഷകര്‍ക്കിപ്പോള്‍. ഇതിനു വലിയ ചെലവേറുമെന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് താങ്ങാവുന്നതല്ല. കര്ഷികവിളകളുടെ വിലയിടിവുമൂലം ഇത്തരത്തിലുള്ള കൃഷിസംരക്ഷണം ലാഭകരമാകില്ലെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം, വന്യമൃഗങ്ങളാല്‍ കൃഷി നശിപ്പിക്കപ്പെടുന്നവര്‍ക്ക് വനംവകുപ്പില്‍നിന്നു നഷ്ടപരിഹാരം ലഭിച്ചുതുടങ്ങിയെന്നത് കര്‍ഷകര്‍ ആശ്വാസമേകുന്നുണ്ട്. തിടനാട് കര്‍ഷകവേദിയുടെ ഇടപെടലാണ് ഇതിനു പ്രധാന കാരണം.
അടിയന്തര ഇടപെടല്‍ വേണം
മനുഷ്യജീവനോ സ്വത്തിനോ ഗുരുതര ഭീഷണിയും നാശനഷ്ടവും വരുത്തുന്ന കാട്ടുപന്നി പോലുള്ള മൃഗങ്ങളെ ഉന്മൂലനം ചെയുന്നതിനു പഞ്ചായത്തുകള്‍ക്ക് 2025ല്‍ അനുമതി ലഭിച്ചിരുന്നു. തോക്ക് ലൈസന്‍സുള്ള ഒരു പാനല്‍ സര്‍ക്കാര്‍ നിബന്ധന പാലിച്ചു തയാറാക്കിയിരുന്നു. കലാവധി തീര്‍ന്നുവെങ്കിലും വീണ്ടും പുതുക്കി കൊടുത്തിട്ടില്ലെന്നു പറയപ്പെടുന്നു.
കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ടാപ്പിംഗ് തൊഴിലാളികള്‍ തോട്ടങ്ങളില്‍ പോകുന്നതിനുവരെ പേടിയ്ക്കണ്ട അവസ്ഥയാണ്. കാട്ടുപന്നിശല്യം മൂലം ഇരുട്ടുമ്പോള്‍ തന്നെ വീടുകളില്‍ കഴിയേണ്ട അവസ്ഥയാണ്. കാട്ടുപന്നികളുടെയും മുള്ളന്‍പന്നികളുടെയും ശല്യം ഇല്ലാതാക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സുള്ള 12 പേരുടെ പാനല്‍ തയാറാക്കിയെങ്കിലും കൃഷിയിടം സുരക്ഷിതമാകുന്നില്ല.
നാശനഷ്ടം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളില്ലാതെ കൊല്ലാനുള്ള അനുവാദമാണു വേണ്ടതെന്ന നിലപാടിലാണു കര്‍ഷകര്‍. ഇക്കാര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പരാതി നല്‍കാം
വന്യമൃഗങ്ങള്‍ മൂലം കൃഷികള്‍ നശിപ്പിച്ചതിന് ആറു മാസത്തിനുള്ളില്‍ പരാതി അക്ഷയ വഴി കൊടുക്കാം. ഇതിനായി നശിപ്പിച്ച കൃഷിയുടെ അടുത്ത് വസ്തു ഉടമ നിൽക്കുന്ന ഫോട്ടോ, സ്ഥലം കൃഷി ഓഫീസര്‍ തയാറാക്കിയ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് തുടങ്ങിയവ നല്‍കണം.
Tags : nattu vishesham Wild boar infestation causes