നിർമാണം പൂർത്തിയായ കൊക്കയാർ പാലം.
കൊക്കയാർ: കൊക്കയാർ പഞ്ചായത്തിന്റെ മലയോര മേഖലയിലെ ജനങ്ങളുടെ കാത്തിരിപ്പിനു വിരാമമായി കൊക്കയാർ പാലത്തിന്റെ നിർമാണം പൂർത്തിയായി.
2021 ഒക്ടോബർ 16നുണ്ടായ മഹാപ്രളയത്തിലാണ് കൊക്കയാർ പാലം തകർന്നത്. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, പഞ്ചായത്തുകളിലായി ചെറുതും വലുതുമായ നിരവധി പാലങ്ങളാണ് പ്രളയത്തിൽ ഒലിച്ചുപോയത്. എന്നാൽ, ഒട്ടുമിക്ക പാലങ്ങളുടെയും നിർമാണം പൂർത്തിയായപ്പോഴും കൊക്കയാർ പാലത്തിന്റെ നിർമാണം അവശേഷിച്ചിരുന്നു. ഈ പാലം കൂടി പൂർത്തിയായതോടെ ഇനി അവശേഷിക്കുന്നത് മുണ്ടക്കയം പഞ്ചായത്തിലെ വെള്ളനാടി പാലത്തിന്റെ നിർമാണം മാത്രമാണ്. ഇതിന്റെ നിർമാണവും ഏതാണ്ട് അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇതുകൂടി പൂർത്തിയാക്കുന്നതോടെ അഞ്ചു വർഷം മുമ്പ് പ്രളയത്തിൽ മേഖലയിൽ നഷ്ടപ്പെട്ട പ്രധാന പാലങ്ങളുടെയെല്ലാം നിർമാണം പൂർത്തിയാകും.
കൊക്കയാർ നിവാസികളുടെ നിരന്തര ഇടപെടലിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 4.53 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം യാഥാർഥ്യമാക്കിയത്. താത്കാലിക സംവിധാനം ഒഴിവാക്കി ഇപ്പോൾ പുതിയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അപ്രോച്ച് റോഡിന്റെ നിർമാണമടക്കമുള്ള അവസാനവട്ട മിനുക്കുപണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇവ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെങ്കിലും ഔദ്യോഗിക ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിട്ടില്ല.
കൊക്കയാർ പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വെംബ്ലി വെള്ളച്ചാട്ടം, ഉറുമ്പിക്കര, പാപ്പാനി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കുള്ള പ്രധാന ഗതാഗതമാർഗമാണ് ഈ പാലം. പുതിയ പാലം പൂർണ സജ്ജമായി ഔദ്യോഗികമായി തുറന്നുകൊടുക്കുന്നതോടെ മേഖലയിലേക്കുള്ള യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും. ഒപ്പം പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവും ലഭിക്കുമെന്ന പ്രതീക്ഷയാണ് നാട്ടുകാർക്കുള്ളത്.
Tags : Nattuvishesham DistrictNews