കർഷകനായ വെള്ളരിക്കുണ്ടിലെ ചാലിങ്കൽ പാപ്പച്ചിയുടെ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ച കൃഷിയിടം.
വെള്ളരിക്കുണ്ട്: കാട്ടുപന്നിശല്യം ഇല്ലാതാക്കാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ തീവ്രയജ്ഞം എങ്ങുമെത്താതെ നിൽക്കുമ്പോൾ വെള്ളരിക്കുണ്ട് വിമല എസ്റ്റേറ്റിനു സമീപം കാട്ടുപന്നിക്കൂട്ടം രണ്ടര ഏക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ടോമി കൊച്ചുപറമ്പിൽ, ചാലിങ്കൽ പാപ്പച്ചി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നികൾ വ്യാപക നാശം വിതച്ചത്.
ആയിരത്തോളം മൂട് കപ്പയും 200 മൂട് ചേനയും ചേമ്പും ഉൾപ്പെടെയുള്ള കൃഷിയാണ് ഏറെക്കുറെ പൂർണമായും നശിച്ചത്. വർഷങ്ങളുടെ അധ്വാനവും പ്രതീക്ഷയുമാണ് ഒറ്റ രാത്രി കൊണ്ട് വെറുതെയായതെന്ന് കർഷകർ പറഞ്ഞു. കൃഷിയിടം സംരക്ഷിക്കുന്നതിനായി വേലി കെട്ടിയിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് കാട്ടുപന്നികൾ എത്തിയത്. കഷ്ടിച്ച് രണ്ടുമാസത്തിനകം വിളവെടുപ്പ് നടത്താവുന്ന നിലയിലായിരുന്നു. കൃഷിച്ചെലവും തൊഴിലാളികളുടെ പണിക്കൂലിയും ഉൾപ്പെടെ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം. കഴിഞ്ഞ ദിവസം അരിമ്പയിലെ മുതിഞ്ഞാറെക്കുളം എം.കെ.രാജേഷിന്റെ കൃഷിയിടത്തിലെ നാൽപതോളം കപ്പ, ചേന തുടങ്ങിയ ഇടവിളകൾ കാട്ടുപന്നികൾ നശിപ്പിച്ചു. രാജേഷിന്റെ വീടിനോടു ചേർന്നുള്ള രണ്ടേക്കർ കൃഷിയിടത്തിലാണ് ഇടവിളയായി കപ്പയും ചേനയും കൃഷി ചെയ്തതിരുന്നത്. കാട്ടുപന്നികളെ തടയാൻ വീടിന്റെ സമീപത്തെ കൃഷിയിടത്തിൽ രാത്രിയിലും വിളക്കുകൾ തെളിച്ചിരുന്നു.
ഇതിനു പുറമെ കൃഷിയിടത്തിലെ ചില ഭാഗങ്ങളിൽ ചാക്കുകൾ വലിച്ചുകെട്ടിയും പ്രതിരോധ വേലികൾ തീർത്തിരുന്നു. എന്നാൽ ഇവയൊന്നും കാട്ടുപന്നികളെ തടയാൻ പര്യാപ്തമാകുന്നില്ല. കപ്പ ഉൾപ്പെടെയുള്ള ഇടവിള കൃഷികളെല്ലാം ഇപ്പോൾ വിളവെടുപ്പിന് പാകമായിരിക്കുകയാണ്. കാർഷിക വിളകളിൽ പ്രതീക്ഷവച്ചു കാത്തിരിക്കുന്നതിനിടെയാണ് കാട്ടുപന്നികൾ കർഷർക്കു ഭീഷണിയായി കൃഷിയിടങ്ങളിലേക്കെത്തുന്നത്.
നേരത്തെ രാത്രികാലങ്ങളിലാണ് കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യജീവികൾ കൃഷിയിടത്തിലേക്ക് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പകൽ സമയത്തും ഇവ കൃഷിയിടങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ആയന്നൂരിലെ ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ പകൽസമയത്തും കാട്ടുപന്നികൂട്ടത്തെ കണ്ടിരുന്നു.
Tags : Nattuvishesham DistrictNews