ആർജെഡി നടത്തിയ ധർണ രാജീവൻ മല്ലിശേരി ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര: കഴിഞ്ഞ 45 വർഷത്തോളമായി ചങ്ങരോത്ത് വില്ലേജിൽപെട്ട ജാനകിവയലിലെ താമസക്കാരായ മുഴുവൻ കുടുംബങ്ങൾക്കും ഇനിയും പട്ടയം നൽകാതെ വിവേചനം തുടരുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്പിൽ ധർണ നടത്തി.
മുൻ രാജ്യ രക്ഷാ മന്ത്രി വി.കെ. കൃഷ്ണമേനോന്റെ സഹോദരി ജാനകിയമ്മയുടെ പേരിലുള്ള 53.66 ഏക്ര ഭൂമി അവകാശികളില്ലാതെ കിടന്നതിനാൽ മൂന്ന് വർഷം മുമ്പാണ് സർവേ നടത്തി സർക്കാർ ഏറ്റെടുത്തത്. ഈ ഭൂമിയിലെ 3.90 ഏക്ര മാത്രം വരുന്ന ഭൂമിയിലാണ് 38 ഓളം കുടുംബങ്ങൾ വർഷങ്ങളായി താമസിച്ചു വരുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ ഭൂമി താമസക്കാർക്ക് പതിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനതാദൾ നിരന്തരം സമരത്തിലായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ടു പ്രാവശ്യം പതിച്ചു കൊടുക്കാൻ ഉത്തരവുണ്ടായിട്ടും നടപ്പായില്ല. ഒടുവിൽ 14 പേർക്ക് പട്ടയം നൽകാനുള്ള തീരുമാനമായിട്ടുണ്ട്. ബാക്കിയുള്ള താമസക്കാർക്കും ഉടൻ പട്ടയം നൽകണമെന്നാവശ്യപ്പെട്ടാണ് ചങ്ങരോത്ത് വില്ലേജ് ഓഫീസിനു മുമ്പിൽ ആർജെഡി ധർണ നടത്തിയത്. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് രാജീവൻ മല്ലിശേരി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ജി. രാമനാരായണൻ അധ്യക്ഷനായി. കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി വൽസൻ എടക്കോടൻ,സി.ഡി. പ്രകാശ് അഷറഫ് വെള്ളോട്ട്, പി.സി. സതീഷ്, കല്ലോട് ഗോപാലൻ, കെ.കെ. പ്രേമൻ, വി.എൻ. മോഹനൻ, സി.ഡി. വിജു, നിഷാദ് പൊന്നങ്കണ്ടി, എൻ.എം. അഷറഫ്, രമണി ചാത്തോത്ത് എന്നിവർ പ്രസംഗിച്ചു.
കെ.പി. രവീന്ദ്രൻ, ബാലകൃഷ്ണൻ കിടാവ്, ലത്തീഫ് വെള്ളിലോട്ട്, എൻ.സി. ബാലൻ, ടി.വി. ഷർമ്മിള, ദിവ്യ അനൂപ്, ജിജില ദിനേശ് എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Deepikanews RJD