കരുവാരകുണ്ട്: കരുവാരകുണ്ട്, തുവൂർ മേഖലയിലെ ജനങ്ങൾ വീണ്ടും കാട്ടാന ഭീതിയിൽ. ബുധനാഴ്ച വൈകുന്നേരം അരിമണൽ ഭാഗത്ത് നിലയുറപ്പിച്ച കൊന്പൻ രാത്രിയോടെ കരുവാരകുണ്ട് ടൗണിനു സമീപമുള്ള ഭാഗങ്ങളിൽ ഭീതി സൃഷ്ടിക്കുകയും വാഹനമടക്കമുള്ളവ നാശം വരുത്തുകയും ചെയ്തു.
രാത്രി ഒന്പതോടെ കണ്ണത്ത് മിനി സ്റ്റേഡിയം വഴി എത്തിയ കൊന്പൻ കണ്ണിൽ കണ്ടത് മുഴുവൻ നശിപ്പിച്ച് പ്രദേശത്തെ കുണ്ടുകാവിൽ കുഞ്ഞാണിയുടെ ജീപ്പ് തകർക്കുകയും വാഹനം ചതുപ്പു ഭാഗത്തേക്ക് തള്ളിമാറ്റുകയും ചെയ്തു. തുടർന്ന് കുട്ടത്തിയിലെ ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങിയ കാട്ടാന ഇരിങ്ങാട്ടിരി ഭാഗങ്ങളിലൂടെ തുവൂർ പഞ്ചായത്തിലെ മാതോത്ത് പ്രദേശത്തേക്കു കടന്ന് വ്യാപക നാശനഷ്ടങ്ങൾ വിതച്ചു.
വീടുകളുടെ തൊട്ടടുത്തും കൃഷിയിടങ്ങളിലുമായുള്ള കാട്ടാനയുടെ അപ്രതീക്ഷിത സാന്നിധ്യം പ്രദേശവാസികളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. കാട്ടാന കൃഷിയിടങ്ങൾ നശിപ്പിക്കുകയും സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. രാത്രി മുഴുവൻ ഉറക്കമില്ലാതെ ആശങ്കയോടെയും ജീവഭയത്തോടെയും കഴിയേണ്ടി വന്നതായി അവർ പ്രതികരിച്ചു.
ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങൾ നിരന്തരം എത്തുന്നത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. കാട്ടാനയെ ഉടൻ വനത്തിലേക്ക് തിരിച്ചയക്കുന്നതിനൊപ്പം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ പ്രതിരോധ നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് വനവകുപ്പിന്റെ അടിയന്തര ഇടപെടലും സ്ഥിരമായ നിരീക്ഷണ സംവിധാനവും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഭീതിയുടെയും ആശങ്കയുടെയും നിഴലിൽ കഴിയുന്ന ജനങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആർജെഡി കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി അടക്കമുള്ളവർ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന ദീർഘകാല നടപടികൾ സ്വീകരിക്കുന്നതുവരെ പ്രദേശത്തെ ഭീതി ഒഴിയില്ലെന്ന ആശങ്കയിലാണ് ജനങ്ങൾ. ബുധനാഴ്ച വൈകിട്ട് തുവൂർ അക്കരപ്പുറം മേഖലയിലെ ജനവാസ കേന്ദ്രത്തിലായിരുന്നു കാട്ടാന നിലയുറപ്പിച്ചിരുന്നത്. ഇന്നലെ അതു മറ്റിടങ്ങളിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അടയ്ക്കാക്കുണ്ട് മലയോരത്താണ് കാട്ടാനയെ കാണപ്പെടുന്നത്. ദിവസങ്ങളായിട്ടും വനത്തിലേക്ക് കാട്ടാനയെ തുരത്താനുള്ള വനംവകുപ്പിന്റെ ശ്രമം ഫലം കാണാത്തതിനു പിന്നി ൽ അവരുടെ മെല്ലെപ്പോക്ക് നയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Tags : Nattuvishesham Districtnews