സണ്ണി കുന്നിനിയുടെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച വിളകൾ.
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി, അയാംകുടി മേഖലയിൽ അഞ്ചംഗ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പഞ്ചായത്തിലെ മികച്ച കർഷകനായി പരിഗണിച്ചിരുന്ന കുന്നിനി സണ്ണിയുടെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങി ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ ഒന്നര ഏക്കറോളം കൃഷി നശിച്ചതിന്റെ ആഘാതത്തിൽനിന്ന് കരകയറും മുന്പാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.150ലേറെ വാഴകളാണ് ആനകൾ നശിപ്പിച്ചത്.
തെങ്ങ്, കശുമാവ്, കമുക്, റബർ, കാപ്പി തുടങ്ങിയ കൃഷികളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്ന കൃഷിയിടത്തിലേക്ക് വീണ്ടും ആനക്കൂട്ടം ഇറങ്ങുമോയെന്ന ആശങ്കയിലാണ് സണ്ണി. ആറളം വന്യജീവി സങ്കേതത്തിൽനിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളാണ് അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരന്തരം കൃഷിനാശം വിതയ്ക്കുന്നത്.
സണ്ണിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം എടപ്പുഴ മേഖലയിൽ വ്യാപകമായി കൃഷിനശിപ്പിച്ച ആനക്കൂട്ടം തന്നെയാണെന്നാണ് സംശയം.
കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനാതിർത്തികളിൽ ഫലപ്രദമായ പ്രതിരോധ സംവിധാനം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews Wild elephant