ശ്രീമൂലം മാർക്കറ്റിലെ അടഞ്ഞുകിടക്കുന്ന സ്റ്റാളുകൾ.
വൈക്കം: വൈക്കം തോട്ടുവക്കത്ത് കെവി കനാലന്റെ ഓരത്തെ ശ്രീമൂലം മാർക്കറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി. രാജഭരണ കാലത്ത് ആരംഭിച്ച ശ്രീമൂലം മാർക്കറ്റ് പതിറ്റാണ്ടുകളോളം വൈക്കത്തെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു.
ജലമാർഗവും കരമാർഗവും സാധന സാമഗ്രികൾ ചന്തയിലെത്തിക്കാൻ കഴിയുന്ന മാർക്കറ്റിന്റെ പോയ കാല പ്രതാപം വീണ്ടെടുക്കാൻ നഗരസഭ പത്തു ലക്ഷം രൂപ വിനിയോഗിച്ചു ചന്തയിലെ കടമുറികൾ നവീകരിച്ചിരുന്നു. മത്സ്യവും മാംസവും പച്ചക്കറിയടക്കമുള്ള ഭക്ഷ്യവസ്തുക്കളും മറ്റ് കാർഷിക കാർഷികേതര ഉത്പന്നങ്ങൾ ലഭിക്കുന്ന ഇടമാക്കി ചന്തയെ മാറ്റുന്നതിനാണ് അധികൃതർ പദ്ധതി തയാറാക്കിയത്. ചന്തയിൽ ആറു സ്റ്റാളുകളാണുള്ളത്. എന്നാൽ ഏഴുവർഷത്തിനിടെ ചന്തയിലെ മൂന്ന് സ്റ്റാളുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. രണ്ടു സ്റ്റാളുകൾ വാടകയ്ക്ക് എടുത്തവർ പ്രവർത്തനം ആരംഭിച്ചില്ല.
മത്സ്യ, മാംസ വ്യാപാരം നടത്തിയിരുന്ന സ്റ്റാളുകൾ കുറച്ചു കാലത്തിനു ശേഷം പ്രവർത്തനം അവസാനിപ്പിച്ചു.
മാർക്കറ്റിൽ മാലിന്യസംസ്കരണത്തിന് സംവിധാനം ഇല്ലാത്തതായിരുന്നു മാംസ വ്യാപാര സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുന്നതിന് ഇടയാക്കിയത്. സാമ്പത്തിക പരാധീനത ഏറെയുള്ള നഗരസഭ വരുമാനമാർജിക്കാനാണ് ചന്തയിലെ സ്റ്റാളുകൾ നവീകരിച്ചത്. ചന്തയിലേക്ക് കൂടുതൽ വ്യാപാരികളെ ആകർഷിക്കാൻ അധികൃതർ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. സ്റ്റാളുകൾ വ്യാപാരത്തിന് നൽകി ചന്തയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കണം
നൂറ്റാണ്ടുകൾ പഴക്കമുള്ള ചന്തയുടെ പ്രവർത്തനം പുനരാംഭിക്കാൻ വ്യാപാര സമുച്ചയത്തിന്റെ പിറകിലെ സ്ഥലത്ത് മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കണം. മത്സ്യ, മാംസ വ്യാപാരത്തിന് ഇവിടെ ഏറെ സാധ്യതയുണ്ട്. ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയാൽ മറ്റ് വ്യാപാരങ്ങളും നടക്കും. ചന്തയുടെ പ്രവർത്തനം ശക്തിപ്പെട്ടാൽ നഗരസഭയ്ക്കും സാമ്പത്തികമായി ഗുണകരമാകും.
എസ്. ഹരിദാസൻനായർ
നഗരസഭാ കൗൺസിലർ, വൈക്കം
Tags : Nattuvishesham Districtnews Deepikanews glory days