ഉപ്പുതറ : ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണി ( 46) യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ഭർത്താവ് സുനിലും ബന്ധുക്കളും ആരോപിച്ചു.
മാർച്ച് 27ന് മേരികുളം കൂരാമ്പാറയ്ക്കു സമീപമാണ് അപകടം ഉണ്ടായത്. ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടി മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ആൻസിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രി വിട്ടെങ്കിലും രോഗം മൂർഛിച്ചതിനാൽ ചൊവാഴ്ച വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
എന്നാൽ, വേണ്ടത്ര പരിചരണം ഇവിടെ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
അപകടത്തിൽ കാര്യമായ ക്ഷതം ഉണ്ടായത് ആശുപത്രി അധികൃതർ മറച്ചുവച്ചെന്ന് ഭർത്താവ് സുനിൽ ആരോപിച്ചു. ആൻസിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ബന്ധുക്കളുടെ നിർബന്ധപ്രകാരം ഡിസ്ചാർജ് ചെയ്തു.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ആൻസി മരിച്ചത്.
ശനിയാഴ്ച രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഫാദേഴ്സ് ഹൗസ് ഓഫ് ചപ്പാത്ത് പള്ളിയുടെ ഹെവൻവാലിയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ഉപ്പുതറ പോലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ - അലൻ, ആൽവിൻ.
Tags : nattu vishesham Woman dies car accident