കൊടുങ്ങല്ലൂർ: കത്തിച്ചു നശിപ്പിക്കാൻ ശ്രമിച്ച 178 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ ആറാട്ടുവഴിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുറ്റിക്കാട്ടിൽ വീട്ടിൽ അഫ്സൽ (പെപ്പ -26) എന്നയാളാണ് പിടിയിലായത്.
അഫ്സൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും സംയുക്തമായി ഇയാൾ താമസിച്ചിരുന്ന ആറാട്ടുവഴിയിലെ വാടകവീട്ടിൽ റെയ്ഡ് നടത്തി. പോലീസ് വീട് മുഴുവൻ വിശദമായി പരിശോധിച്ചെങ്കിലും ആദ്യം കഞ്ചാവ് കണ്ടെത്താനായില്ല. ഇതിനിടെ വീടിനുള്ളിൽ പുക നിറയുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ്സംഘം അടുക്കളയിലെ അടുപ്പ് പരിശോധിച്ചപ്പോഴാണ് പ്രതി കഞ്ചാവ് കത്തിച്ച് നശിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയത്. തുടർന്ന് 178 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
ഡിവൈഎസ്പിയുടെ നിർദേശാനുസരണം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. രമേശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അതുൽ മോഹൻ, അറഫാത്ത്, എഎസ്ഐ സുരേഷ്, എസ്സിപിഒ കിഷോർ ചന്ദ്രൻ, ജിഎസ്സിപിഒ ജിജിൻ ജെയിംസ്, സിപിഒ ജിഷ ജോയ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിലെ ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്ത പ്രതിയെ ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് മാറ്റി.
Tags : Nattuvisesham District News