Editorial Audio
കേരളം വിറങ്ങലിച്ചു നിൽക്കുകയാണ്. പത്തു വിനോദയാത്രികർ മരിച്ച വാൽപ്പാറ അപകടത്തിന്റെ വേദന തീരുംമുന്പേ തൃശൂരിലെ വെടിക്കെട്ടുപുരയിൽ നമ്മുടെ 14 സഹോദരങ്ങൾക്കു ജീവൻ നഷ്ടമായിരിക്കുന്നു. അതും 110 പേർ മരിച്ച പുറ്റിംഗൽ വെടിക്കെട്ടപകടത്തിനു 10 വർഷം തികഞ്ഞതിനു തൊട്ടുപിന്നാലെ.
കരിമരുന്നു കലാപ്രകടനത്തിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അഹോരാത്രം പണിയെടുക്കുന്നവരുടെയും അതു കാണാനെത്തുന്നവരുടെയുമൊക്കെ കൂട്ടമരണങ്ങൾ ഇനിയെത്ര കാണണം? ഒരപകടവും പാഠമാകുന്നില്ല. അപകടപ്പിറ്റേന്നത്തെ പൊള്ളയായ വാഗ്ദാനങ്ങളും പ്രതിജ്ഞകളുമൊന്നും പ്രായോഗികമാകുന്നുമില്ല.
ജോലിക്കാരുടെ പിഴവോ ചൂടു കാലാവസ്ഥയോ പറഞ്ഞ് ഉത്തരവാദിത്വം ഒഴിയാനാകില്ല. അതൊക്കെ നിരീക്ഷിക്കാനും കുറ്റമറ്റതാക്കാനുമുള്ള ഉദ്യോഗസ്ഥ-ഭരണ സംവിധാനങ്ങൾ പരാജയപ്പെട്ടു. ഫലമോ, നമ്മുടെ ഉത്സവങ്ങളും പെരുന്നാളുകളും നിലവിളികളിൽ മുങ്ങിത്താഴുന്നു. സഹജീവികളുടെ പട്ടടയിൽ ചവിട്ടിനിന്ന് എന്തു വിസ്മയം കാണാനാണ് നാം ആകാശത്തേക്കു നോക്കുന്നത്?
തൃശൂർ പൂരത്തിന്റെ പങ്കാളിയായ തിരുവന്പാടി വിഭാഗത്തിന്റെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ടുപുരയിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്ഫോടനമുണ്ടായത്. 14 പേർ മരിച്ചു. വെടിക്കെട്ട് ലൈസൻസി സതീഷ് ഉൾപ്പെടെ 23 പേർ ചികിത്സയിലുണ്ട്. തൃശൂർ നഗരത്തിൽനിന്ന് 18 കിലോമീറ്റർ അകലെ മുണ്ടത്തിക്കോട് പാടത്തിനു നടുവിലെ 12 ഷെഡുകളിൽ 11 എണ്ണമാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന്റെ പ്രകന്പനം അഞ്ചു കിലോമീറ്റർ ദൂരത്തും അനുഭവപ്പെട്ടു. നാലു മണിക്കൂറിനുശേഷവും തുടർസ്ഫോടനങ്ങൾ ഉണ്ടായി. വൈകുന്നേരം ആറോടെ തീ നിയന്ത്രണവിധേയമായപ്പോഴാണു രക്ഷാപ്രവർത്തനം ഊർജിതമാക്കാനായത്. വീണ്ടെടുത്ത മൃതദേഹങ്ങളിലേറെയും തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. അഗ്നിരക്ഷാസേനയ്ക്ക് എത്താൻ എളുപ്പമല്ലാത്ത സ്ഥലത്താണ് ഇത്രയധികം വെടിമരുന്നുകൾ ഒരുക്കിയതെന്നത് സ്ഫോടനത്തേക്കാൾ നടുക്കുന്ന കാര്യമാണ്.
നന്നാകാനാണെങ്കിൽ ശിക്ഷകൾ ഏറെ ഏറ്റുവാങ്ങിയിട്ടുള്ളതാണ് കേരളം. 20 വർഷത്തിനിടെ ചെറുതും വലുതുമായി 750 വെടിക്കെട്ടപകടങ്ങൾ പൊള്ളിച്ച നാടാണിത്. 2016 ഏപ്രിൽ 10ന് പുലർച്ചെയായിരുന്നു പുറ്റിംഗൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടപകടമുണ്ടായത്. 110 പേർ മരിക്കുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾ തകർന്നു.
ക്ഷേത്രം ഭാരവാഹികൾക്കും വെടിക്കെട്ടുകാർക്കുമെതിരേയായിരുന്നു കുറ്റപത്രം. പിന്നീടും ജീവനെടുത്ത അപകടങ്ങളുണ്ടായി. ഇപ്പോഴും വലിയതോതിൽ വെടിക്കെട്ട് നടത്തുന്ന ക്ഷേത്രങ്ങളും പള്ളികളുമൊക്കെയുണ്ട്. കമ്മിറ്റിക്കാർക്ക് നിർദേശം കൊടുത്ത് ചുമതലയൊഴിയാതെ ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നിടത്ത് അപകടങ്ങൾ കാര്യമായി സംഭവിക്കുന്നില്ല.
കരിമരുന്നു കലാപ്രകടനങ്ങളുടെ നടത്തിപ്പുകാർ പലപ്പോഴും സാന്പത്തിക താത്പര്യങ്ങളോ അമിതമായ ആത്മവിശ്വാസമോ ഉള്ളവരായിരിക്കാം. അവർ ആഗ്രഹിക്കുന്ന വിട്ടുവീഴ്ചകൾക്കു വഴങ്ങാതിരിക്കേണ്ടത് ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ്. അപകടമുണ്ടായാൽ ഉദ്യോഗസ്ഥരും പ്രതിയാകുമെന്ന് ഉറപ്പാക്കിയാൽ മാറ്റമുണ്ടാകും.
കഴിഞ്ഞദിവസം തമിഴ്നാട് വിരുദുനഗറിലെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 23 പേർ മരിച്ചെന്ന വാർത്തയുടെ പുകയടങ്ങുംമുന്പാണ് ഈ അപകടം. എന്നിട്ടുപോലും തൃശൂരിലേക്കു തിരിഞ്ഞുനോക്കാനുള്ള വകതിരിവ് സർക്കാരിനുണ്ടായില്ല.
നിയമങ്ങളുടെ അഭാവമൊന്നും നമുക്കില്ല. ഫയർ വർക്സ് ഡിസ്പ്ലേസ് സർക്കുലർ, കേരള ഫെസ്റ്റിവൽ ഗൈഡ്ലൈൻസ് തുടങ്ങിയവ ഏട്ടിലെ പശുവായി മാറുകയാണ്. കോടതി നിർദേശങ്ങൾ ഉൾപ്പെടെ പലതും ഇതിനു പുറമേയുണ്ട്. പക്ഷേ, നടപ്പാക്കാൻ ആളില്ല. മുണ്ടത്തിക്കോട്, അഗ്നിരക്ഷാസേനയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലത്ത് പടക്കനിർമാണം നടത്തിയെന്ന ആരോപണം ശരിയാണെങ്കിൽ ഉത്തരവാദികൾ രക്ഷപ്പെടരുത്.
ഭരണ-ഉദ്യോഗസ്ഥ കെടുകാര്യസ്ഥത അങ്ങേയറ്റമായ നാട്ടിൽ സഹജീവികളുടെ ജീവൻ പണയംവച്ചുള്ള പരന്പരാഗത ആഘോഷങ്ങൾ തുടരണോയെന്ന് ജനങ്ങളും ചിന്തിക്കണം. നിർമിതബുദ്ധിക്കാലത്തെ ഡിജിറ്റൽ ശബ്ദ-ദൃശ്യവിസ്മയങ്ങളെ അപകടരഹിത ആഘോഷങ്ങളായി സ്വീകരിക്കാവുന്നതാണ്. പലയിടത്തും ഇതൊക്കെ വിജയകരമായി നടത്തുന്നുമുണ്ട്.
എന്തായാലും നമ്മുടെ സർക്കാർ സിസ്റ്റം കാര്യക്ഷമമാകുവോളം മനുഷ്യരെ ഈവിധം മരണത്തിനു വിട്ടുകൊടുക്കാനാകില്ല. നമ്മളീ കണ്ടതും കേട്ടതുമല്ല, മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിലെ യാതന. നൈമിഷികമായ ആകാശവിസ്മയങ്ങളിൽനിന്നു കാൽച്ചുവട്ടിലെ പൊള്ളുന്ന യാഥാർഥ്യങ്ങളിലേക്ക് നോക്കാൻ സമയമായി.
Tags : DEEPIKA EDITORIAL