Editorial Audio
ഏകാധിപതികളിൽ ചിലരുടെ വീഴ്ച മാത്രമല്ല, വർഗീയതയുടെ രാക്ഷസീയമുഖവും ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി. ജനാധിപത്യപ്രഹരമേറ്റതിന്റെ പക വിദ്വേഷപ്രചാരണത്തിലൂടെ തുപ്പുകയാണ്. ഹിന്ദുത്വയുടെ ഒരു നേതാവ് മറ്റൊരു നേതാവിനോട് പറയുന്നു: “ക്രൈസ്തവർ ഔദാര്യം പറ്റിയിട്ട് ബിജെപിയെ കുഴിയിൽ ചാടിച്ചു. പാതിരിമാരും ബിഷപ്പുമാരും പരക്കള്ളന്മാരും ദുഷ്ടക്കൂട്ടങ്ങളുമാണ്.
ഹിന്ദുക്കളെ നശിപ്പിക്കുകയാണ് അവരുടെ അജണ്ട.” ഹിന്ദുത്വവാദിയായ ഒരു നടി പറയുന്നു: “അരമനയുടെ തിണ്ണ നിരങ്ങാൻ പോകരുത്. എത്ര ഉരുട്ടിക്കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല.” ജനം വീട്ടിലിരുത്തിയ മറ്റൊരു നേതാവ് പറഞ്ഞത്, ക്രിസ്ത്യാനികൾ നന്ദി കാണിച്ചില്ലെന്നാണ്. ന്യൂനപക്ഷവും ഭൂരിപക്ഷവും ദളിതരും ആദിവാസികളുമൊക്കെയടങ്ങുന്ന ഈ രാജ്യത്തെ പൗരന്മാർക്ക് ഔദാര്യങ്ങൾ ഉരുട്ടിക്കൊടുക്കാൻ ഇവരൊക്കെ ആരാണ്? വ്യാജപ്രസ്താവനകളിലൂടെയുള്ള ഇത്തരം ആശയക്കുഴപ്പനിർമിതി തീവ്രഹിന്ദുത്വയുടെ നിർമാണശാലകളിൽനിന്നാണെന്നു തിരിച്ചറിയണം. ഈ വിഷപ്രളയത്തെയും നാം അതിജീവിക്കേണ്ടതുണ്ട്.
ഇത്ര പച്ചയ്ക്ക് വർഗീയതയും വിദ്വേഷപ്രസംഗങ്ങളും നടത്താൻ ഏതാനും വർഷങ്ങൾക്കു മുന്പുവരെ ആരും ധൈര്യപ്പെടില്ലായിരുന്നു. അധികാരത്തണലിലും വർഗീയവിചാരധാരകളുടെ ലക്ഷ്യബോധത്തിലും അതവർ സാധിച്ചെടുത്തു. നിയമനടപടികൾ ഉണ്ടാകുന്നില്ലെന്നു കണ്ടതോടെ സമൂഹമാധ്യമങ്ങളിലെ വിഷവ്യാപാരം പലരും ഊർജിതമാക്കി. നൂറുകണക്കിന് ഉദാഹരണങ്ങളിൽനിന്ന് രണ്ടെണ്ണം ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. “ബിഷപ്പും കർദിനാളുമൊക്കെ ദുഷ്ടക്കൂട്ടങ്ങളാണ്. സനാതനധർമത്തെ നശിപ്പിക്കുകയാണ് അവരുടെ അജൻഡ. ബിജെപിയുടെ സുഹൃത്താണെന്നു നടിച്ചുകൊണ്ട് തേൻ പുരട്ടിയ കത്തികൊണ്ട് കഴുത്തറത്തുകൊണ്ടിരിക്കുകയാണ്.”
ഈ ഫാസിസം കേട്ട് തലകുലുക്കിയിരിക്കുന്നത്, പണ്ഡിതനെന്നു കരുതിയിരുന്ന ഒരാൾ! രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി വർഗീയത ആവാമെന്ന് തീരുമാനിച്ചെന്നു തോന്നുന്നു. ഒരു കേസുമെടുത്തിട്ടില്ല. “വിദ്വേഷപ്രസംഗങ്ങൾ തടയുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും പ്രശ്നം അതു നടപ്പാക്കുന്നതിലെ പോരായ്മയാണെന്നും” സുപ്രീംകോടതി പറഞ്ഞിട്ടു ദിവസങ്ങളേ ആയുള്ളൂ.
വിദ്വേഷപ്രസംഗങ്ങൾ തടയാൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ഹർജികളിലായിരുന്നു കോടതിയുടെ നിരീക്ഷണം. പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചാലും ഭരിക്കുന്നവർ കണ്ണടച്ചാൽ പ്രയോജനമില്ലെന്ന സൂചന വായിച്ചെടുക്കാനാകും. വർഗീയത അധികാരമാർഗമായാൽ രാജ്യം എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.
ഭയാനകമായ രണ്ടു കാര്യങ്ങൾ കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒന്ന്, വർഗീയവാദികൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം. സനാതനധർമത്തെ നശിപ്പിക്കുകയാണ് അവരുടെ അജൻഡ എന്ന് സമൂഹത്തിൽ പേരും പ്രശസ്തിയുമുള്ളവർ പറയുന്പോൾ വർഗീയവാദികളല്ലെങ്കിലും, അതിൽ കാര്യമില്ലേയെന്ന് വിവേചനബോധമില്ലാത്തവർ സംശയിച്ചുതുടങ്ങും. ക്രൈസ്തവർക്ക് എന്ത് ഉരുട്ടിക്കൊടുത്താലും നന്ദിയില്ലെന്നു പറയുന്പോൾ, എന്താണ് ഉരുട്ടിക്കൊടുത്തതെന്നു ചോദിക്കാൻ ശേഷിയില്ലാത്തവർ ഓർക്കും, ശരിയാണല്ലോ നന്ദികേടല്ലേയെന്ന്.
ഉത്തരേന്ത്യയിൽ വർഗീയവാദികളുടെ പിടിയിൽനിന്നു കന്യാസ്ത്രീകളെ രക്ഷിച്ചെന്ന് അവകാശപ്പെടുന്നവരോട്, നൂറുകണക്കിനു ന്യൂനപക്ഷങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിച്ചുകൊണ്ടിരിക്കുന്ന ആ വർഗീയവാദികളെ തീറ്റിപ്പോറ്റുന്നത് ആരാണെന്ന് വിദ്വേഷത്തിന്റെ ചെപ്പടിവിദ്യകളറിയാത്തവർ ചോദിക്കില്ല. എന്ത് ഔദാര്യമാണ് ബിജെപി ക്രൈസ്തവർക്കു നൽകിയതെന്ന് അഭിമുഖം നടത്തുന്ന പണ്ഡിതൻ ചോദിക്കുന്നില്ലാത്തതിനാൽ കാഴ്ചക്കാരും ചോദിക്കില്ല.
ക്ഷേത്രപരിസരത്ത് ക്രിസ്ത്യൻ ഭജന പാടിയത് ഹിന്ദുവിനെ നശിപ്പിക്കാനാണെന്ന വ്യാജപ്രസ്താവന കേൾക്കുന്ന സാധാരണക്കാർ പെട്ടെന്നൊരു സന്ദേഹത്തിലാകും. ഇത് പെരുന്നാളിലും ഉത്സവങ്ങളിലുമൊക്കെ കേരളത്തിൽ പണ്ടേ ഉള്ളതല്ലേ, അതിലെന്താണ് പ്രശ്നമെന്നു ചോദിക്കാൻ മറന്നുപോകും. ഇവിടത്തെ ക്രിസ്ത്യാനികളും മുസ്ലിംകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ എല്ലാം തട്ടിയെടുത്തെന്ന് സമുദായ നേതാവ് പറയുന്പോൾ നിഷ്കളങ്കരായ കേൾവിക്കാർക്ക് സംശയമുണ്ടാകും.
വേണ്ടതു ചെയ്തിരുന്നെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ തങ്ങൾക്കും ലഭിക്കില്ലായിരുന്നോ, പറയുന്നത് സ്ഥിരം വർഗീയത പറയുന്ന ആളല്ലേ എന്നൊന്നും പെട്ടെന്ന് ഓർത്തെന്നു വരില്ല. ഇങ്ങനെ നൂറുനൂറ് നുണകളിലൂടെ പടച്ചെടുക്കുന്ന ആശയക്കുഴപ്പം വർഗീയതയുടെ ശത്രുനിർമിതിയുടെ ഭാഗമാണ്. ക്രമേണ അവർ നിർമിച്ചെടുത്ത ശത്രുവിനെ സംശയത്തിന്റെ പുകമറയിലൂടെ പൊതുസമൂഹത്തിൽ പ്രതിഷ്ഠിക്കും.
മതസ്വാതന്ത്ര്യത്തിന്റെ റിപ്പോർട്ടുകളിലെല്ലാം അപമാനകരമായ റാങ്ക് പട്ടികയിൽ തലകുനിച്ചു നിൽക്കുകയാണ് രാജ്യം. 2025 ഡിസംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ രണ്ടു വർഷത്തിനകം കൂട്ടക്കൊലകൾക്ക് 7.5 ശതമാനം സാധ്യതയുണ്ട്. വംശം, മതം, രാഷ്ട്രീയം, ഭൂമിശാസ്ത്രം എന്നിവ, സായുധസംഘങ്ങൾ നടത്തുന്ന കൂട്ടക്കൊലകൾക്കു കാരണമായേക്കാം.
കൂട്ടക്കൊലകള് നടക്കാന് സാധ്യത കൂടുതലുള്ള 168 രാജ്യങ്ങളില് നാലാം സ്ഥാനത്താണ് ഇന്ത്യ. അതേ, ആശയക്കുഴപ്പമുണ്ടാക്കലും ശത്രുനിർമിതിയും മറയില്ലാതെ നടക്കുകയാണ്. ഇന്ത്യയിലെ ചില വർഗീയ സംഘടനകൾ പിറക്കുന്നതിനും മുന്പ് വിദ്യാഭ്യാസത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും രാഷ്ട്രനിർമിതിയിൽ സജീവമായ ക്രൈസ്തവസമൂഹത്തെ സംഘപരിവാർ സംശയനിഴലിലാക്കിയത് നുണകളിലൂടെ ആശയക്കുഴപ്പമുണ്ടാക്കിയാണ്. മതപരിവർത്തന ആരോപണം ആയുധമാക്കി.
കേരളത്തിൽ ബിജെപിക്കു വോട്ട് ചെയ്തവരിലും ചെയ്യാത്തവരിലും എല്ലാ മതസ്ഥരുമുണ്ട്. ക്രിസ്ത്യാനികൾ വോട്ട് ചെയ്തില്ലെന്നു വിളിച്ചുപറയുന്നവർ ഹിന്ദുക്കളും തങ്ങൾക്കു വോട്ട് ചെയ്തില്ലെന്ന യാഥാർഥ്യം മറച്ചുവയ്ക്കുന്നതിലെ ഒളിച്ചുകളി നിഷ്കളങ്കമല്ല. ഈ വിദ്വേഷപ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന സനാതനസംരക്ഷകരിലേറെയും ക്രൈസ്തവസ്ഥാപനങ്ങളിൽ പഠിച്ച് ഉന്നതസ്ഥാനങ്ങളിലെത്തിയവരും ഇന്നും സ്വമതത്തിൽ തുടരുന്നവരുമാണ്. എത്ര ജ്ഞാനമാർജിച്ച മസ്തിഷ്കത്തെയും നിശ്ചലമാക്കാൻ ഒരു തുള്ളി വിഷം മതി.
ജനാധിപത്യ-മതേതര ശക്തികൾ, എല്ലാം ഭരണഘടന നോക്കിക്കൊള്ളുമെന്ന് ആശ്വസിച്ച് ഉറങ്ങരുത്. അധികാരമോഹവുമായി രാഷ്ട്രീയത്തിലെത്തിയ പണ്ഡിതർ, നടീനടന്മാർ, സമുദായ നേതാക്കൾ, മതേതര മുഖ്യധാര പുറംതള്ളിയ മാധ്യമപ്രവർത്തകർ, ഇതര മതവിദ്വേഷം ഭക്ഷിച്ചു ജീവിക്കുന്ന ന്യൂനപക്ഷ വർഗീയവാദികൾ... നാടു നശിപ്പിക്കുകയാണ്. സംശയ-ശത്രുനിർമിതികളെ കരുതിയിരിക്കണം. ഇന്നലെവരെ തോളിൽ കൈയിട്ട് ഒന്നിച്ചുനടന്ന അയൽക്കാരൻ ശത്രുവാണെന്നു പറയുന്നവർ രണ്ടുപേരുടെയും ശത്രുവാണെന്നു തിരിച്ചറിയണം. ഇതിനെതിരേ പൊരുതിയില്ലെങ്കിലും ദയവായി പങ്കെടുക്കരുത്. ഏതു പ്രളയത്തെയും നാം അതിജീവിക്കും. പക്ഷേ, സഹോദരങ്ങളുടെ വെറുപ്പുമഴയിൽ ദുർബലരായിപ്പോകും. പരസ്പരം കരുത്തു പകരാം.
Tags : DEEPIKA EDITORIAL DEEPIKA