Editorial Audio
പുതിയ സർക്കാർ ഇന്ന് അധികാരമേൽക്കുന്നു. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കു സ്വാർഥ താത്പര്യങ്ങളില്ലെങ്കിൽ, പാർട്ടിക്കപ്പുറം ജനങ്ങളെ വളർത്താനാണു ശ്രമിക്കുന്നതെങ്കിൽ പുതുകേരളത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കും.
16-ാം നിയമസഭ, 24-ാമതു മുഖ്യമന്ത്രി; കേരളം ഇന്നു പുതിയൊരു ചുവടു വയ്ക്കുകയാണ്. 21 മന്ത്രിമാരുള്ള ടീം വി.ഡി. സതീശന് വിജയാശംസകൾ! നല്ലൊരു ഭരണത്തിനും മാറ്റത്തിനും ഉചിതമെന്നു ജനം തീരുമാനിച്ചവരാണ് അധികാരമേൽക്കുന്നത്. പ്രതിപക്ഷത്തുള്ളവരെയും ജനം തെരഞ്ഞെടുത്തതാണ്.
മാറ്റത്തിനായി അക്ഷമരായ മലയാളികളോട് ഇരുകൂട്ടർക്കുമുണ്ട് ഉത്തരവാദിത്വം. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കു സ്വാർഥ താത്പര്യങ്ങളില്ലെങ്കിൽ, പാർട്ടിക്കപ്പുറം ജനങ്ങളെ വളർത്താനാണു ശ്രമിക്കുന്നതെങ്കിൽ പുതുകേരളത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കും. സദ്ഭരണമെന്നത് തങ്ങളുടെ പാർട്ടിക്കോ താത്പര്യങ്ങൾക്കോ മതത്തിനോ ജാതിക്കോ സമുദായത്തിനോ വേണ്ടി മാത്രമുള്ളതല്ലെന്ന് ജനങ്ങൾ ഉൾപ്പെടെ ചിന്തിക്കണം.
ഇടുങ്ങിയ താത്പര്യങ്ങളും പുത്തൻ കേരളവും ഒരേസമയം സാധ്യമല്ല. നിയുക്ത മുഖ്യമന്ത്രിക്ക് നിലപാടുകളുണ്ടെന്ന സാക്ഷ്യപത്രം കൊടുത്തവർ ഒപ്പമൊരു ചങ്ങലയും കൊടുക്കരുത്. പ്രവർത്തിക്കാൻ അനുവദിക്കണം. പുത്തൻ കേരളത്തിനായി മുഖ്യമന്ത്രിക്കൊപ്പം നമുക്കും സത്യപ്രതിജ്ഞ ചെയ്യാം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഇന്നലെ വൈകുവോളം പുതിയ സർക്കാരിനെയും മന്ത്രിമാരെയും സംബന്ധിച്ച ചർച്ചകളായിരുന്നു. വർഗീയതയുടെ ആക്രോശങ്ങളും സജീവമായിരുന്നു. ഇപ്പോൾ ആരും അതിനത്ര വിലകൊടുക്കാത്തതിനാൽ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെന്നത് ആശ്വാസമായി.
ഏതായാലും എല്ലാവരെയും ഒരുവിധം അനുനയിപ്പിച്ച് മന്ത്രിമാരുടെ പട്ടിക ഗവർണർക്കു കൈമാറാൻ വി.ഡി. സതീശനു കഴിഞ്ഞു. അതിരുവിട്ട വീതംവയ്പു-വിലപേശൽ രാഷ്ട്രീയം യുഡിഎഫിന്റെ ജനിതക വൈകല്യമാണ്. പുറത്തുനിന്നുള്ള സമ്മർദങ്ങളും അതിന്റെ ഫലമാണ്.
അതേസമയം, സ്ഥാനാർഥിത്വത്തിലെന്നപോലെ മന്ത്രിസഭയിലും സ്ത്രീകളുടെയും ദളിതരുടെയും പ്രാതിനിധ്യം കുറയുന്നത്, ഇടതു-വലതു സർക്കാരുകളുടെ നീതി-തുല്യത-സംവരണ പ്രസംഗങ്ങളിലെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്. അതിപ്പോഴുമുണ്ട്. താരതമ്യേന മെച്ചപ്പെട്ട പ്രാതിനിധ്യമെന്ന വ്യാഖ്യാനം ന്യായീകരണത്തിനപ്പുറം പുരോഗമനപരമല്ല. സർക്കാരെന്നതു മന്ത്രിസ്ഥാനങ്ങൾ മാത്രമല്ലെന്ന ബോധ്യത്തോടെ മറ്റ് നയരൂപീകരണ സ്ഥാനങ്ങളിൽ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.
പ്രതിപക്ഷത്തും തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമുണ്ടായിരുന്നു. പിണറായി വിജയന്റെ പ്രതിപക്ഷനേതാവ് സ്ഥാനത്തോടും എം.വി. ഗോവിന്ദന്റെ സിപിഎം സെക്രട്ടറി സ്ഥാനത്തോടും പാർട്ടിയിൽ വിയോജിപ്പുണ്ടായി. പക്ഷേ, അത്തരം പാർട്ടിക്കാര്യങ്ങൾ നിയമസഭയെയോ സംസ്ഥാനത്തിന്റെ താത്പര്യങ്ങളെയോ ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ടതു പാർട്ടിയും എൽഡിഎഫുമാണ്.
അതുപോലെ മൂന്ന് എംഎൽഎമാരുമായി ബിജെപിയും നിയമസഭയിലെത്തുന്നത് ശക്തമായ പ്രതിപക്ഷത്തിന്റെ അടയാളമാകണം. കേന്ദ്ര അവഗണനയെന്നതിനു പകരം കേന്ദ്രപരിഗണനയുടെ കാലമാണ് ഇനിയുള്ളതെന്ന് ഉറപ്പിക്കാൻ അവർക്കു കഴിയട്ടെ. അതേസമയം, സർക്കാർ അധികാരത്തിലെത്തുന്നതിനുമുന്പ് സർക്കാരിനെതിരേ സമരം നടത്തിയതുപോലുള്ള അസംബന്ധങ്ങളിലൂടെ ബിജെപി അപഹാസ്യരാകരുത്.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മഹിളാമോർച്ചയുടെ സമരം. ഇത്തരം മണ്ടത്തരങ്ങൾ പാർട്ടിയെക്കുറിച്ച് നിഷേധാത്മക മുൻവിധിയുണ്ടാക്കുന്നതാണ്. ക്രിയാത്മക പ്രതിപക്ഷം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും സർക്കാരിന്റെ ഓഡിറ്ററുമാണെന്ന് തിരിച്ചറിയണം.
കോൺഗ്രസ് മന്ത്രിമാരുടെ ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകളും വിശകലനവും ഇന്നലെ തുടങ്ങിയിട്ടുണ്ട്. ജനം വോട്ടു ചെയ്തത് ഗ്രൂപ്പുകൾക്കല്ലെന്ന് ഇനിയും മനസിലാക്കാത്ത നേതാക്കളുണ്ടെങ്കിൽ പാർട്ടിക്കും സർക്കാരിനും ബാധ്യതയാണ്. അതേസമയം, അത്തരം ഗ്രൂപ്പ് സമ്മർദങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
ഗ്രൂപ്പ് താത്പര്യങ്ങളുടെ സംശയനിഴലിലും നേതൃസ്ഥാനത്തു മറ്റു നേതാക്കളെ നിർത്താതിരിക്കാൻ ആ വാക്കുകൾക്കു കഴിയും. മാത്രമല്ല, മന്ത്രിമാരെ ഗ്രൂപ്പുതിരിച്ചല്ല കാണുന്നതെന്ന സൂചന ക്രിയാത്മകവുമാണ്. പക്ഷേ, കോൺഗ്രസിന്റെ കാര്യത്തിൽ ജനങ്ങൾക്കു ഗ്രൂപ്പുസംശയങ്ങളുണ്ട്. പ്രലോഭനങ്ങളുണ്ടാകുന്പോൾ, ഗ്രൂപ്പുകൾക്കുവേണ്ടി സമയം ചെലവഴിക്കാനല്ല ജനം വിളിച്ചുവരുത്തിയതെന്ന് ഓരോ മന്ത്രിയും എംഎൽഎമാരും ഓർമിക്കേണ്ടതാണ്.
സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ നവകേരള വിളംബരമാകട്ടെ. ഈ നാടിനെ യഥാർഥ നന്പർ വൺ ആക്കാനുള്ള തുടക്കം. മുഖ്യമന്ത്രിക്കും സംഘത്തിനുംമേൽ വയ്ക്കപ്പെട്ടിരിക്കുന്നത് പ്രതീക്ഷകളാണ്; ഭാരമല്ല. കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസുകൾ, ആർഎസ്പി, സിഎംപി, കെഡിപി പാർട്ടികൾക്കും ആർഎംപിക്കും സ്വതന്ത്രർക്കും മികച്ച ഭരണത്തിലൂടെ ജനമനസിൽ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണിത്. ഭരിക്കുന്നവരുടെയും പ്രതിപക്ഷത്തുള്ളവരുടെയും ചിറകിൽ കുതിക്കട്ടെ കേരളം.
Tags : DEEPIKA EDITORIAL DEEPIKA EDITORIAL