Editorial Audio
ജനാധിപത്യത്തിന്റെ നാലു തൂണുകളുടെയും ബലം പൊതുജനസമക്ഷം ചർച്ചയ്ക്കു വച്ചിട്ടാണ് ഡൽഹി സമരക്കാരായ വിദ്യാർഥികൾ തത്കാലം പിരിഞ്ഞത്. സർക്കാർ- പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ, കോടതികൾ എന്നിവ സർക്കാർ എന്ന ഒറ്റ തൂണിലേക്കു ചാഞ്ഞിട്ടുണ്ടോ എന്നതാണു വിഷയം. അതിന്റെ അടിസ്ഥാനം, നീതികേന്ദ്രീകൃതമാണോ സർക്കാർ കേന്ദ്രീകൃതമാണോ കോടതികൾ എന്ന ജനാധിപത്യ പരിശോധനയാണ്. അതു കേൾക്കാൻ നാലു തൂണുകൾക്കും സമയം ഉണ്ടാകേണ്ടതാണ്. ഇല്ലെങ്കിൽ ജനാധിപത്യമെന്നതു കെട്ടുകാഴ്ചയാകും.
കോടതികളെ വിമർശിക്കാൻ ജനങ്ങൾക്കു ഭയമാണ്. പക്ഷേ, ഡൽഹി സമരക്കാർ ‘നന്ദി’ എന്ന ഒറ്റ വാക്കിൽ ആ വിമർശനം ചരിത്രപരമായും മാന്യമായും നിർവഹിച്ചു. തങ്ങളെ പാറ്റകളെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വിളിച്ചില്ലായിരുന്നെങ്കിൽ താൻ ഇന്ത്യയിലേക്കു മടങ്ങിവരികയോ ഈ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയോ ഇല്ലായിരുന്നുവെന്നാണ് സിജെപി സമരനേതാവ് അഭിജിത് ദീപ്കെ പറഞ്ഞത്. ധീരതയുടെ കിളിവാതിലാണ് വിദ്യാർഥികൾ തുറന്നത്. പക്ഷേ, അവരുടെ സമരവിജയാഘോഷങ്ങളാണ് ചിലരുടെ പ്രശ്നം; ജനാധിപത്യത്തിന്റെ ഒടുവിലത്തെ തൂണും നിലംപൊത്തുന്നതല്ല. ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ, തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ തീരുമാനങ്ങളിലുമുള്ള നാമമാത്ര ഇടപെടലുകൾ, അന്വേഷണ ഏജൻസികളുടെ പക്ഷപാതപരമായ പ്രതിപക്ഷവേട്ടയെ തടയാനാകാത്തത്, ആരാധനാലയങ്ങളുടെ തത്സ്ഥിതി 1947 ഓഗസ്റ്റ് 15ലേതായി നിലനിർത്തണമെന്ന 1991ലെ വിധി നിലനിൽക്കേ പുതിയ തർക്കങ്ങൾ പരിശോധിക്കാമെന്ന ഉത്തരവുകളിറക്കുന്നത്, വിദ്വേഷപ്രസംഗങ്ങളിലും ആൾക്കൂട്ട ആക്രമണങ്ങളിലും തുടരുന്ന യാന്ത്രിക ഇടപെടലുകൾ, വിരമിക്കുന്ന ജഡ്ജിമാർ ഭരണകക്ഷി വാഗ്ദാനം ചെയ്യുന്ന സ്ഥാനമാനങ്ങളിൽ ചേക്കേറുന്നത്... തുടങ്ങിയ കാര്യങ്ങൾ കോടതികളുടെ വിശ്വാസ്യതയെയും നിഷ്പക്ഷതയെയും സംശയത്തിലാക്കുന്നതാണ്. രാജ്യത്തെ മുൾമുനയിലാക്കിയ ഡൽഹി സമരത്തിൽ പോലീസ് വിദ്യാർഥികളോടു നടത്തിയ അതിക്രമങ്ങളുടെ വീഡിയോ കാണാൻ താത്പര്യമില്ലെന്നും സമയം കളയാനില്ലെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞതും രാജ്യം അവിശ്വസനീയതയോടെയാണ് ശ്രവിച്ചത്.
ഇക്കഴിഞ്ഞ ദിവസം ഭോപ്പാലിലെ ഒരു ചടങ്ങിൽ ജസ്റ്റീസ് ഉജ്വൽ ഭൂയാൻ നടത്തിയ പരാമർശങ്ങളിൽ ഭരണഘടനാ ഭേദഗതിയില്ലാതെ മതരാഷ്ട്രനിർമിതി എങ്ങനെ സാധ്യമാക്കാമെന്നതിന്റെ സൂചനയുണ്ട്. ഗംഗാനദിയില്വച്ച് ചിക്കന് കഴിക്കുന്നത് ഒരു കുറ്റമല്ലാതിരുന്നിട്ടും അതിന്റെ പേരിൽ ആളുകൾ മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവരുന്നത് നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകള് ഉയര്ത്തുന്നുണ്ടെന്നും പൊതുജനങ്ങള് ഇവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. പക്ഷേ, ഗംഗാനദിയിൽവച്ച് കോഴിക്കറി കൂട്ടുന്നതിലോ അതു നദിയിൽ വീഴുന്നതിലോ എന്താണു തെറ്റെന്ന് ജഡ്ജിക്കു ചോദിക്കാം. പൗരന് എളുപ്പമല്ല. പ്രത്യേകിച്ച്, കോഴിയിറച്ചി കഴിച്ചത് മുസ്ലിംകളാകുന്പോൾ. മതസ്വാതന്ത്ര്യമുള്ള രാജ്യത്ത് സംഘപരിവാർ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് കോടതികൾ അറിയാഞ്ഞിട്ടല്ലല്ലോ. ജസ്റ്റീസ് ഭൂയാൻ ഇതും പറഞ്ഞു: “ബുൾഡോസർ ഉപയോഗിച്ച് വീടുകളും സ്ഥാപനങ്ങളും പൊളിക്കുന്നതു തടഞ്ഞ ജസ്റ്റീസ് ഗവായിയുടെ ഉത്തരവിനെ ഞാൻ പ്രശംസിച്ചിരുന്നു. പക്ഷേ, ആ വിധി രണ്ടു വർഷം വൈകിയാണു വന്നത്. നിയമം ലംഘിച്ചുള്ള പൊളിക്കലുകൾ ഇപ്പോഴും തുടരുന്നുമുണ്ട്. ഇത് ഭരണഘടനയെ ബുൾഡോസർ ഉപയോഗിച്ചു തകർക്കുന്നതിനു തുല്യമാണ്.’’ അവശേഷിക്കുന്ന നീതിമാന്മാരിൽ പ്രതീക്ഷയർപ്പിച്ച് ഇന്നും ആവലാതിക്കാർ ഇന്ത്യൻ കോടതികളുടെ പുറത്ത് ഊഴം കാത്തു നിൽക്കുകയാണ്. ഇതായിരുന്നില്ല ഇന്ത്യ.
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം നടത്തുന്ന കൊളീജിയം സംവിധാനത്തിനു പകരം, സർക്കാരിന്റെ ഇടപെടൽ സാധ്യമാക്കുന്ന ‘ജുഡീഷൽ നിയമന കമ്മീഷൻ’ മോദി സർക്കാർ കൊണ്ടുവന്നെങ്കിലും 2015ൽ സുപ്രീംകോടതി തടഞ്ഞു. കോടതികളുടെ സ്വതന്ത്ര ഘടനയെ അട്ടിമറിക്കുമെന്ന വിലയിരുത്തലായിരുന്നു കാരണം. പക്ഷേ, ശിപാർശ ചെയ്യുന്ന പേരുകൾ തള്ളിക്കളയുന്നതും അംഗീകരിക്കുന്നതിലെ കാലതാമസവും സർക്കാരിന്റെ അതൃപ്തിയുമൊക്കെ കൊളീജിയത്തെ സമ്മർദത്തിലാക്കുന്നതാണ്. ഫലമോ; സർക്കാർ ഉദ്ദേശിക്കുന്നവർ ജഡ്ജിമാരാകും. 2023 ഫെബ്രുവരി 19ന് ‘ജുഡീഷൽ നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ’ എന്ന വിഷയത്തിൽ നടത്തിയ ഒരു ഓൺലൈൻ ചർച്ചയിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ പറഞ്ഞത്, ഏഴെട്ടു വർഷങ്ങൾക്കിടെ രാജ്യത്തെ ഹൈക്കോടതികളിലുടനീളം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ജഡ്ജിമാരെ നിയമിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തെ മറികടക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നുമാണ്. ജുഡീഷറിയിൽ ഭരണഘടന അല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രവും നമുക്ക് ആവശ്യമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇത്തരമൊരവസ്ഥയെ ചെറുക്കാൻ പ്രതിപക്ഷത്തിനും നിഷ്പക്ഷ ന്യായാധിപർക്കുമൊക്കെ പരിമിതിയുണ്ട്. ജസ്റ്റീസ് ഉജ്വൽ ഭൂയാൻ കഴിഞ്ഞദിവസം പറഞ്ഞത്, “എല്ലാവരും ജഡ്ജിമാരോടു ചെന്ന്, സർ ഇതു നല്ല വിധിയാണ് സർ, അദ്ഭുതകരമായ വിധി, താങ്കൾ പറഞ്ഞത് ബുദ്ധിപരമാണ് സർ, നിങ്ങളൊരു നിയമവിദഗ്ധൻ തന്നെ... എന്നു പറഞ്ഞുകൊണ്ടിരുന്നാൽ ഈ സംവിധാനം എങ്ങനെ നന്നാകും?’’ എന്നാണ്. പക്ഷേ, അതിലും നിരാശാജനകമായ കാര്യം, പല ജഡ്ജിമാരുടെയും കൂറ് സർക്കാരിനോടാണെന്നു വരുന്നതല്ലേ? ഇതു ഹൈക്കോടതികളിലെയും കീഴ്ക്കോടതികളിലെയും മാത്രം സ്ഥിതിയല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ദീപക് മിശ്ര പ്രത്യേക കേസുകൾ നിശ്ചിത ജഡ്ജിമാരുടെ ബെഞ്ചുകൾക്കു മാത്രം നൽകുന്നതിനെതിരേ, 2018 ജനുവരി 12നു പത്രസമ്മേളനം നടത്തിയ ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോഖുർ, കുര്യൻ ജോസഫ് എന്നിവർ പറഞ്ഞത്, രാജ്യത്തെ ജുഡീഷറിയും ജനാധിപത്യവും വലിയ ഭീഷണി നേരിടുന്നു എന്നായിരുന്നു. എട്ടു വർഷം പിന്നിട്ടു. കാര്യങ്ങൾ വീണ്ടും വഷളാകുകയാണ്. ഗംഗയിൽ വീഴുന്ന ഒരു ചിക്കൻ കഷണം വർഗീയക്കൂട്ടങ്ങൾ കൊല്ലുന്ന ഒരു മനുഷ്യന്റെ ദേഹത്തേക്കാൾ വൈകാരിക വിഷയമായി.
സർക്കാരിന്റേതല്ല, ജനാധിപത്യത്തിന്റെ സൃഷ്ടിയാണ് സ്വതന്ത്ര കോടതികൾ. അതിന്റെ വരാന്തയിൽ നീതിക്കുവേണ്ടി ഭരണഘടനയും പിടിപ്പിച്ച് ആ ജനാധിപത്യത്തെ നിർത്തരുത്.