x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

02
MAR
2026

ക്രോധമുന്തിരിയുടെ ഇറാൻ വിളവെടുപ്പ്

Editorial Audio


Published: March 2, 2026 12:00 AM IST | Updated: March 1, 2026 09:57 PM IST

വിലാപങ്ങൾക്കും ആഹ്ലാദങ്ങൾക്കും മധ്യേ ആയത്തുള്ള ഖമനെയ് കബറിലായി. ഇസ്‌ലാമിക തീവ്രവാദത്തിന്‍റെ ഇരകളായ ഇറാനിലെ മനുഷ്യരും തീവ്രവാദം മനുഷ്യവംശത്തിനു ഭീഷണിയാണെന്നു കരുതുന്നവരും അനല്പമായ സന്തോഷത്തിലാണ്. എന്നാലോ, തീവ്രവാദത്തെ ദൈവനിയോഗമായെടുത്ത മതമൗലികവാദികളും അമേരിക്ക-ഇസ്രയേൽ അച്ചുതണ്ട് വിരോധത്താൽ തീവ്രവാദത്തെ ന്യായീകരിക്കുന്നവരും മാത്രമല്ല, ട്രംപിന്‍റെയും നെതന്യാഹുവിന്‍റെയും ജനാധിപത്യവിരുദ്ധതകളോടും അധിനിവേശങ്ങളോടും വിയോജിക്കുന്നവരും ദുഃഖിതരിലുണ്ട്.

സാർവത്രിക ഇസ്‌ലാമിക റിപ്പബ്ലിക്കിനുവേണ്ടി പൊരുതുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയവരുടെ മുഖ്യ ഊർജസ്രോതസിലാണ് ബോംബ് വീണിരിക്കുന്നത്. പക്ഷേ, തീവ്രവാദമെന്ന വിനാശം പ്രദേശങ്ങളിലും ശരീരങ്ങളിലുമല്ല, മനസുകളിലാണ് വിതയ്ക്കപ്പട്ടിരിക്കുന്നതെന്ന യാഥാർഥ്യം ഇറാക്കും അഫ്ഗാനിസ്ഥാനുമൊക്കെ പറഞ്ഞ് അമേരിക്ക കേട്ടിട്ടുമുണ്ട്.

ആണവോർജ നിർമാണത്തിന്‍റെയും തീവ്രവാദത്തിന്‍റെയും ജനാധിപത്യവിരുദ്ധതയുടെയും പേരിൽ തുടങ്ങിയ യുദ്ധത്തിന്‍റെ കാഴ്ചകൾ തുടങ്ങുന്നത് പെൺകുഞ്ഞുങ്ങളുടെ ഛിന്നഭിന്നമായ ശരീരങ്ങളുടെ കരളലിയിക്കുന്ന കാഴ്ചകളിലൂടെയാണ്. തെക്കൻ ഇറാനിലെ മിനാബിലുള്ള ഷാജറെ തയ്യബെ ഗേൾസ് സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നു അവർ. ശനിയാഴ്ച രാവിലെ ഒന്പതരയ്ക്ക് തുടങ്ങിയ യുദ്ധം 24 മണിക്കൂർ പിന്നിടുന്നതിനു മുന്പ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയ്‌യുടെയും ഭരണകൂടത്തിലെയും സൈന്യത്തിലെയും പ്രമുഖരുടെയും മരണം സ്ഥിരീകരിച്ചു. ആഴ്ചകളായി തയാറായിരുന്ന അമേരിക്കയുടെ ബി2 ബോംബറുകളും യുദ്ധക്കപ്പലുകളും പങ്കെടുത്തതോടെ പരക്കെ ബോംബ് വർഷമായി.

ഖമനെയ്‌യുടെ കൊട്ടാരം ഉൾപ്പെടെ ചാന്പലായി. ഐതിഹാസിക ക്രോധം എന്ന് അമേരിക്കയും സിംഹഗർജനം എന്ന് ഇസ്രായേലും വിശേഷിപ്പിച്ച യുദ്ധത്തിനു മറുപടിയായി ട്രൂ പ്രോമിസ് 4 എന്ന പേരിൽ ഇറാനും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചു. ഖത്തർ, അബുദാബി, കുവൈറ്റ്, ഇറാക്ക്, ജോർദാൻ എന്നിവയ്ക്കു പുറമേ ചർച്ചകൾക്കു മധ്യസ്ഥത വഹിച്ചിരുന്ന ഒമാനിലും ഇറാൻ മിസൈലുകൾ വർഷിച്ചു. ബഹറിനിലെ അമേരിക്കൻ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തും മിസൈൽ പതിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന ജിസിസി (ഗൾഫ് സഹകരണ സമിതി)യുടെ മുന്നറിയിപ്പ് ഇറാനു തിരിച്ചടിയായി.

98 ശതമാനവും മുസ്‌ലിംകൾ ഉള്ള രാജ്യമാണ് 1935 വരെ പേർഷ്യ എന്നറിയപ്പെട്ടിരുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ. ഒരിക്കൽ റഷ്യയുടെയും ബ്രിട്ടന്‍റെയും നിയന്ത്രണത്തിലായിരുന്ന ഇറാനിൽ പിന്നീട് ഷാമാരുടെ രാജഭരണമായിരുന്നു. 1941ൽ അധികാരമേറ്റ ഒടുവിലത്തെ ഷാ മുഹമ്മദ് റേസ പഹ്‌ലവിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് 1979ലെ ഇസ്‌ലാമിക വിപ്ലവത്തിലൂടെ ആയത്തുള്ളമാർ അധികാരത്തിലെത്തിയത്. പർദ നിരോധിക്കുകയും മതേതര വിദ്യാഭ്യാസം നിർബന്ധിതമാക്കുകയും ചെയ്തിരുന്ന കാലത്തുനിന്ന് ഇസ്‌ലാമിക ഭരണത്തിലേക്ക് ഇറാൻ എടുത്തെറിയപ്പെട്ടു. വിപ്ലവത്തിനു മുന്പ് ഇസ്രയേലുമായി സഹകരണത്തിലായിരുന്ന ഇറാൻ പിന്നീടുള്ള 47 വർഷവും ശത്രുവായിരുന്നു.

ഗാസയിലെ ഹമാസിനെയും ലെബനോനിലെ ഹിസ്ബുള്ളയെയും യെമനിലെ ഹൂതികളെയും ഇസ്രയേലിനു ചുറ്റും നിരത്തി. ഇസ്‌ലാമിക തീവ്രവാദത്തെ ഉന്മൂലനം ചെയ്താലല്ലാതെ തങ്ങൾക്കു സമാധാനമായി ജീവിക്കാനാകില്ലെന്ന് ആവർത്തിച്ചു പറയുന്ന ഇസ്രയേൽ 2023 ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ അവസരമാക്കി ഹമാസിനെയും ഹിസ്ബുള്ളയെയും ഏതാണ്ടു നിർവീര്യമാക്കി. അതിന്‍റെ തുടർച്ചയാണ് അമേരിക്കൻ സഹായത്തോടെയുള്ള ഇപ്പോഴത്തെ ഇറാൻ ആക്രമണം.

ഇത് ഒരൊറ്റ പദ്ധതിയുടെ ഭാഗമാണ്. ഇസ്‌ലാമിക തീവ്രവാദ ഭരണകൂടമായ ഇറാന്‍റെ ആണവ സന്പുഷ്‌ടീകരണം പശ്ചിമേഷ്യയിലെ സൈനിക താവളങ്ങളിലൂടെ മേഖലയെ നിയന്ത്രിക്കുന്ന അമേരിക്കയെയും ആശങ്കയിലാക്കി. ജനാധിപത്യത്തിലെ വകതിരിവില്ലാത്ത ഏകാധിപതിയായി ലോകം കാണുന്ന ട്രംപിന്‍റെ രണ്ടാം ഭരണം ചർച്ചകളുടെ പുകമറയിൽ യുദ്ധം അഴിച്ചുവിട്ടു. തങ്ങളാണ് മേന്മയേറിയവർ എന്നു കരുതി എപ്പോഴും മറ്റുള്ളവരോടു ക്രോധത്തിൽ കഴിയുന്ന ട്രംപ് ഇതിന് ഐതിഹാസിക ക്രോധമെന്നു പേരുമിട്ടു.

ഇറാനിലേക്കു വന്നൽ, 2022ൽ ശിരോവസ്ത്രത്തിനിടയിലൂടെ കാണപ്പെട്ട മുടിനാരിന്‍റെ പേരിൽ കൊല്ലപ്പെടേണ്ടിവന്ന മഹ്സ അമീനിയുടെ മൃതദേഹത്തിൽ മുതൽ 2024ൽ പ്രതിഷേധക്കാർ വലിച്ചെറിഞ്ഞ പർദകളിലും ഹിജാബുകളിലും കത്തിച്ച സിഗരറ്റിലുംവരെ ഖമനെയ്‌യുടെ ശിക്ഷാവിധി എഴുതപ്പെട്ടിരുന്നു. പ്രതിഷേധിക്കുന്നവർക്കായി ഉയർത്തപ്പെട്ട കഴുമരങ്ങളുടെ കരിനിഴലുകളിൽ അയാൾ സ്വന്തം കബറും തോണ്ടി. ഒപ്പം പണപ്പെരുപ്പവും വിലക്കയറ്റവും അഴിമതിയും കെടുകാര്യസ്ഥതയും സന്പന്ന-ദരിദ്ര അന്തരവും എല്ലാത്തിലുമുപരി പുരോഹിതഭരണവും അസഹ്യമായതോടെ ജനം തെരുവിലിറങ്ങി.

അവരുടെ പ്രതീക്ഷ ഇസ്രയേലും അമേരിക്കയുമായിരുന്നു എന്നത് രഹസ്യമല്ല. ഒടുവിൽ ആ സഹായമെത്തി. ഖമനെയ്‌യുടെ മകൻ മൊജ്തബ ഖമേനി ഉൾപ്പെടെയുള്ളവർ പിൻഗാമിയാകാനിടയുണ്ടെങ്കിലും യുദ്ധ പശ്ചാത്തലത്തിൽ അവരുടെ ജീവൻ വച്ചു കളിച്ചേക്കില്ല. കമാൻഡറെ നഷ്ടപ്പെട്ട മതപട്ടാളമായ റവല്യൂഷണറി ഗാർഡ്സ് കോർപ്സിന്‍റെ നീക്കങ്ങളും നിർണായകമാണ്. ഭരണമാറ്റം ലക്ഷ്യമിടുന്ന അമേരിക്ക സൈന്യത്തോട് ആയുധം വച്ചു കീഴടങ്ങാൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അമേരിക്കയും ഇസ്രയേലും യുദ്ധം ജയിച്ചാൽ അവരുടെ പാവ സർക്കാർ ഉണ്ടാകും. ഇസ്‌ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷാ, മുഹമ്മദ് റെസ പഹ്‌ലവിയുടെ അമേരിക്കയിൽ കഴിയുന്ന മൂത്ത പുത്രൻ റെസ പഹ്‌ലവിയെയോ തങ്ങളുടെ ആജ്ഞാനുവർത്തിയായിരിക്കുമെന്ന് ഉറപ്പുള്ളയാളെയോ അധികാരത്തിലെത്തിക്കാനാണ് അമേരിക്ക ശ്രമിക്കുക. ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമൊക്കെ പണവും പ്രാണനും കളഞ്ഞു പിൻവാങ്ങിയ അമേരിക്കൻ ചരിത്രം ആവർത്തിക്കുമോയെന്നും കാത്തിരുന്നു കാണണം.

രാഷ്‌ട്രീയ നിരീക്ഷണങ്ങൾക്കപ്പുറം ഖമനെയ് വധത്തിൽ ഇറാനിലെ സ്വാതന്ത്ര്യമോഹികളുടെ വാക്കുകളും പ്രസക്തമാണ്. “ഇതൊരു സ്വപ്നമാണോ? ജനങ്ങൾ ഖമനെയ്‌യാൽ കൊല്ലപ്പെടുന്ന വാർത്തകൾ വായിച്ചാണ് ഞങ്ങളുടെ ദിവസങ്ങൾ തുടങ്ങിയിരുന്നത്. ആദ്യമായാണ് ഒരു സന്തോഷവാർത്തയോടെ എന്‍റെ പ്രഭാതം തുടങ്ങിയത്. എനിക്കിത് ഓടിനടന്ന് എല്ലാവരോടും വിളിച്ചു പറയണം’’- ഇറാനിയൻ മനുഷ്യവകാശ പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ മാസിഹ് അലിനെജാദ്.

ശിരോവസ്ത്രത്തിലൂടെ മുടി പുറത്തുവന്നതിനു കൊല്ലപ്പെട്ട മഹ്സ അമീനി കബറിലൊന്നു നിവർന്നു കിടന്നിട്ടുണ്ടാകും.

Tags : DEEPIKA EDITORIAL EDITORIAL

Recent News

Corehub Up