Editorial Audio
അമ്മ അവഗണിച്ച പഞ്ച് എന്ന കുട്ടിക്കുരങ്ങിന്റെ കഥ വായിച്ചവരും കണ്ടവരും കേട്ടവരും സങ്കടപ്പെട്ടു. പക്ഷേ, പലരും കഥയിൽനിന്നു പുറത്തിറങ്ങിയില്ല. കഥ ഒന്നുകൂടി സൂചിപ്പിക്കാം. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ജാപ്പനീസ് മക്കാക്ക് വിഭാഗത്തിൽപ്പെട്ട കുരങ്ങനാണ് പഞ്ച്.
ജനിച്ചപ്പോൾ മുതൽ അമ്മ അവനെ അകറ്റിക്കൊണ്ടിരുന്നു. വീണ്ടും വീണ്ടും അടുത്തെത്തുന്ന അവനെ ചിലപ്പോഴെങ്കിലും ഉപദ്രവിക്കുകയും ചെയ്തു. ഒടുവിൽ മൃഗശാല ജീവനക്കാർ അവനൊരു കുരങ്ങുപാവയെ കൊടുത്തു. പിന്നീടു സംഭവിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
അവൻ ആ പാവയെ അമ്മയെപ്പോലെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും തന്റെ ഏകാന്തതയെ മറികടക്കുന്ന ദൃശ്യങ്ങൾ ലോകമെങ്ങും വ്യാപിച്ചു. കോടാനുകോടി മനുഷ്യർ പഞ്ചിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ടു. ഗ്രൂപ്പുകളും ആപ്തവാക്യങ്ങളുമൊക്കെ പഞ്ചിന്റെ പേരിൽ ഉണ്ടായി. കുറിപ്പുകളും കമന്റുകളും കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ പ്രവഹിച്ചു.
പക്ഷേ, ആരും കഥയിൽനിന്നു പുറത്തിറങ്ങിയില്ല. ദൂരെ ഇച്ചിക്കാവയിലെ കുരങ്ങിനുവേണ്ടി കരഞ്ഞവരാരും തൊട്ടടുത്തുള്ള മനുഷ്യരെ കണ്ടില്ല. സമീപത്തെ മുറിയിലെ അനക്കങ്ങൾ കേട്ടില്ല. പഞ്ചിനു മൃഗശാലയിൽ സന്ദർശകരുണ്ട്. കേരളത്തിലെ ആയിരക്കണക്കിനു വീടുകൾ സന്ദർശകർ പോലുമില്ലാത്ത തുറന്ന ജയിലുകളാണ്.
“ഏകാന്തത..! ഒരിക്കൽ അതെന്റെ വീടായിരുന്നു. ഇന്ന് ഞാൻ അതിന്റെ വീടായിക്കഴിഞ്ഞു.” -മാധവിക്കുട്ടി. ഈ വാക്കുകളിൽ ഏകാന്തത ഒരു ദുരന്തമായി പരിണമിക്കുന്നതിന്റെ ശബ്ദമുണ്ട്. പഠനത്തിനും ജോലിക്കുമായി മക്കൾ വിദേശത്തു പോയ വീടുകളിലെ മാതാപിതാക്കളിൽ ഒതുങ്ങുന്നതല്ല കേരളത്തിന്റെ ഏകാന്തത.
അത് ആൾക്കൂട്ടത്തിൽ തനിയെ ആയിപ്പോകുന്ന മനുഷ്യരുടേതുംകൂടിയാണ്. മുതിർന്ന പൗരർക്കും രോഗാവസ്ഥയിലുള്ളവർക്കുമൊക്കെ മിക്കയിടങ്ങളിലും പരിചാരകരുണ്ട്. പക്ഷേ, കൃത്യസമയത്തെ ഭക്ഷണംപോലെ വിലപ്പെട്ടതാണ് അടുത്തിരിക്കാനും വർത്തമാനം പറയാനും പ്രിയപ്പെട്ട ഒരാൾ ഉണ്ടായിരിക്കുക എന്നത്.
ഏറെ കുടുംബാംഗങ്ങളുണ്ടായിരുന്ന, അയൽക്കാരും നാട്ടുകാരുമായി ഇടപെട്ടു ജീവിച്ചിരുന്ന ഒരു തലമുറയാണ് ഇന്ന് വാർധക്യത്തിലെത്തിയിരിക്കുന്നത്. അവർക്ക് ഒറ്റപ്പെടൽ അസഹനീയമാണ്. അതേസമയം, പൊതുസ്ഥലത്തോ വീട്ടിലോ മുറിയിലോ ആയിരുന്നാലും മറ്റുവള്ളവരുമായി ഇടപഴകാതെ മൊബൈൽ ഫോണിൽ കഴിയുന്ന ഇന്നത്തെ തലമുറയ്ക്ക് നാളെ ഈ ഏകാന്തത അത്ര അനുഭവപ്പെടാനിടയില്ല.
വീടുകളിൽ ഒന്നിച്ചുള്ള ജോലി, പ്രാർഥന, ഭക്ഷണം, വർത്തമാനങ്ങൾ എന്നിവയിൽ വലിയ കുറവുണ്ടായി. വീട്ടിലെ ഓരോ അംഗവും ഏകാംഗവീടുകളായി മാറി. സമയമില്ലെന്നു പറയുന്നത് നുണയാണ്. മാതാപിതാക്കൾക്ക് മക്കളോടും മക്കൾക്ക് മാതാപിതാക്കളോടുമൊക്കെ സംസാരിക്കാൻ സമയമുണ്ട്.
പക്ഷേ, കണ്ടെത്തുന്നില്ല. സമൂഹമാധ്യമങ്ങൾക്കു നിർലോപം കൊടുത്ത സമയം ആരും തിരിച്ചെടുത്ത് അതിന്റെ അവകാശികൾക്കു കൊടുക്കുന്നില്ല. യുദ്ധങ്ങളിൽ അനാഥരായ മനുഷ്യരും ഒറ്റപ്പെടലിന്റെ ഓരോ വീടായി മാറിക്കഴിഞ്ഞു.
ഗാസയിലും ഇസ്രയേലിലും യുക്രെയ്നിലും നൈജീരിയയിലും സിറിയയിലും ഇറാനിലുമൊക്കെ മേൽക്കൂരകൾ പറന്നുപോയ അത്തരം ഏകാന്ത വീടുകളുണ്ട്. കൂട്ടക്കുഴിമാടങ്ങളിൽ മറഞ്ഞവരുടെ വീടുകൾ ഏകാന്തതയും തീരാദുഃഖവും കൈയേറി.
യുദ്ധം കഴിഞ്ഞാലും പോയവർ തിരികെയെത്തില്ല. ഒറ്റപ്പെടലും സ്നേഹിക്കാൻ ആരുമില്ലാത്തതുമാണ് ലോകത്തെ ഏറ്റവും കഠിനമായ ദാരിദ്ര്യമെന്നാണ് മദർ തെരേസ പറയുന്നത്. ഇച്ചിക്കാവയിലെ പഞ്ചിന് അധികൃതർ കൊടുത്തത് ഒരു പാവയാണ്.
ഒറാങ് ഉട്ടാംഗിന്റെ രൂപത്തിലുള്ള ആ പാവയ്ക്കു ജീവനില്ലെങ്കിലും പഞ്ചിന് അതത്ര അറിയില്ല. അതുകൊണ്ട് അവൻ പാവയിൽ അമ്മയെ കണ്ട് അതിവേഗം ജീവിതത്തിലേക്കു തിരിച്ചുവന്നു. പക്ഷേ, മനുഷ്യർക്ക് പാവകളെ തിരിച്ചറിയാം. മക്കളുടെ പണവും സൗകര്യങ്ങളും ജോലിക്കാരുമൊക്കെ അവർക്കു പാവകളാണ്. ആർക്കു വേണം?
ലോസ് ആഞ്ചൽസ് ടൈംസിനായി എഴുതുന്ന മേരി മക്നമാര, കുടുംബഗ്രൂപ്പിൽ തന്റെ മകളെഴുതിയ കുറിപ്പ് വായനക്കാരുമായി പങ്കുവച്ചിരുന്നു. “ഞാൻ പഞ്ച് ആണ്, അവൻ ഞാനാണ്.” നമ്മുടെ അടുത്തും ഒരു പഞ്ച് ഇങ്ങനെ പറയുന്നുണ്ട്.
രോഗക്കിടക്കയിൽ, അവിവാഹിതരായി, തൊഴിൽരഹിതരായി, അനാഥരായി, കടക്കെണിയിൽ പെട്ടവരായി, ജോലിക്കാരായി, കുറ്റാരോപിതരായി, മാതാപിതാക്കളായി, മക്കളായി, ഭാര്യയായി, ഭർത്താവായി... നിങ്ങളുടെ പഞ്ച് ഞാനാണെന്ന്.
വലിയനോന്പും നോന്പുതുറകളുമൊക്കെ ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്നതിന്റെ തിരക്കിലായ മനുഷ്യരെ ഇതൊക്കെ ഓർമിപ്പിക്കാൻ ഒരു കുരങ്ങ് വേണ്ടിവന്നു. മൃഗശാലകളിൽനിന്നു വീടുകളിലേക്കു തിരിച്ചുപോകാൻ സമയമായി.
Tags : DEEPIKA EDITORIAL Punch loneliness