Editorial Audio
യുദ്ധം മനുഷ്യരെ പിന്നോട്ടടിക്കുമെന്നു പറയുന്നത് വെറുതെയല്ലെന്ന് പാചകവാതകം തീരുമോയെന്നു പേടിച്ചു വിറകു പെറുക്കാൻ ഇറങ്ങിയവർക്കു തോന്നുന്നുണ്ട്. വിറകടുപ്പില്ലാത്തവർക്കോ, പാചകക്കുറ്റി തീർന്നാൽ കിട്ടുമോയെന്ന ആധി.
വിതരണത്തിലെ തടസം താത്കാലികമാണെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, താത്കാലികമാണെങ്കിലും സംഗതി യാഥാർഥ്യമായി. വിതരണകേന്ദ്രങ്ങളിൽ നീണ്ട നിരയാണ്. തടിമില്ലുകളിലെ വിറകുവിൽപനയും വർധിച്ചു. ഇന്നലെത്തന്നെ നിരവധി ഹോട്ടലുകൾ അടച്ചു.
ട്രെയിനുകളിലെ ഭക്ഷണവിതരണം താത്കാലികമായി നിർത്തിവയ്ക്കാൻ റെയിൽവേ നിർദേശം നൽകിയെന്നാണ് വാർത്തകൾ. അടുത്തത് വീടുകളാകുമോ എന്ന ഭീതി നിസാരമല്ല. ഇന്ധനക്ഷാമം ഇല്ലെന്ന് പറഞ്ഞവർതന്നെ പൊടുന്നനെ പാചകവാതകത്തിനു വില കൂട്ടിയത് ദുഃസൂചനയായി.
അന്തർദേശീയ വിലയിടിവിലെ ലാഭം ജനങ്ങൾക്കു കൊടുക്കാതെ പങ്കിട്ടെടുത്ത സർക്കാരും പൊതുമേഖല-സ്വകാര്യ എണ്ണക്കന്പനികളും നഷ്ടം കൃത്യമായി ജനങ്ങളുടെ ചുമലിലേക്കു വച്ചുകൊടുത്തു. പാചകവാതക വിലവർധനയിലൂടെ വരുമാനമുയർത്തി, പെട്രോൾ-ഡീസൽ വില പിടിച്ചുനിർത്താനായിരിക്കാം ശ്രമം. അതെന്തായാലും, യുദ്ധത്തിനൊപ്പം സർക്കാർ നടപടികളും ആശങ്ക വർധിപ്പിക്കുന്നതാകരുത്.
അവശ്യസാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്നതും അമിതവില ഈടാക്കുന്നതും തടയുന്ന എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നു. പാചകവാതക ഉത്പാദനം വർധിപ്പിക്കാൻ എണ്ണശുദ്ധീകരണശാലകൾക്കു നിർദേശം നൽകുകയും ചെയ്തു.
പക്ഷേ, അതിനിടെ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും ഒറ്റയടിക്കു വർധിപ്പിക്കുകയും ചെയ്തു. റഷ്യയിൽനിന്ന് വില കുറച്ച് അസംസ്കൃത എണ്ണ വാങ്ങിയതും കരുതൽ ശേഖരം ഉണ്ടാക്കിയതും, ആഗോളവിപണിക്കനുസരിച്ച് വില കുറയ്ക്കാതിരുന്ന് എണ്ണക്കന്പനികൾക്കു വരുമാനം വർധിപ്പിക്കാൻ അവസരമുണ്ടാക്കിയതും പ്രതിസന്ധിഘട്ടങ്ങളിൽ വില വർധിപ്പിക്കാതിരിക്കാൻ സഹായകമായി.
പാചകവാതകവില വർധിപ്പിച്ചെങ്കിലും, വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കാതിരിക്കാനും വിലക്കയറ്റം രൂക്ഷമാകാതിരിക്കാനും പെട്രോൾ, ഡീസൽ വില ഉയർത്താനിടയില്ല. ഉയർന്ന നിലയിലുള്ള നികുതി കുറച്ചും ഇന്ധനവില പിടിച്ചുനിർത്താനാകും. കരിന്പിൽനിന്നും ധാന്യങ്ങളിൽനിന്നും ഉത്പാദിപ്പിക്കുന്ന എഥനോൾ പെട്രോളിൽ ചേർക്കുന്നതിന്റെ അളവ് അടുത്ത മാസം മുതൽ 20 ശതമാനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതു പെട്രോളിയം ഉത്പന്നങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കും. പക്ഷേ, 2023നു മുന്പു നിർമിക്കപ്പെട്ട വാഹനങ്ങൾ എഥനോളിനുവേണ്ടി നിർമിക്കപ്പെട്ടതല്ലാത്തതിനാൽ മൈലേജിനെ ബാധിക്കും. എൻജിൻ കേടാകാതിരിക്കാൻ, എഥനോൾ ചേർക്കുന്നതിൽ മാനദണ്ഡങ്ങളുണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
പാചകവാതകക്ഷാമം മൂലം പല ഹോട്ടലുകളും അടച്ചു. ഉച്ചഭക്ഷണമില്ലെന്ന് ഇന്നലെ രാവിലെതന്നെ പല ഹോട്ടലുകളും അറിയിപ്പു നൽകിയിരുന്നു. ഓഫീസ്, വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾപ്പെടെ ഇതു ബാധിച്ചിട്ടുണ്ട്.
പരിശ്രമിക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ അനിശ്ചിതാവസ്ഥയും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസവും മൂലം സമയബന്ധിതമായ പരിഹാരം ഉറപ്പാക്കാൻ സർക്കാരിനാകില്ല. അൾജീരിയ, ഓസ്ട്രേലിയ, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങളെ പാചകവാതകത്തിനായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വാർത്ത.
പക്ഷേ, കാത്തിരിക്കാനാകില്ല. പാചകവാതകത്തിന്റെ ഉപയോഗത്തിൽ മിതത്വം പാലിക്കണം. വിറകടുപ്പ് ഉള്ളവർക്ക് ചെറിയൊരാശ്വാസമുണ്ട്. പാചകത്തിനുള്ള സാധനങ്ങൾ ഒരുക്കിയതിനുശേഷം മാത്രം സ്റ്റൗ കത്തിക്കുക, പ്രഷർകുക്കർ ഉപയോഗിക്കുക, അടുപ്പത്തുള്ള പാത്രം മൂടിവയ്ക്കുക, ഫ്രിഡ്ജിൽനിന്നെടുക്കുന്നവ തണുപ്പു മാറിയതിനുശേഷം അടുപ്പത്തു വയ്ക്കുക, വേവിക്കാൻ ആവശ്യത്തിനു മാത്രം വെള്ളം ഉപയോഗിക്കുക, തിളച്ചാലുടനെ തീ കുറയ്ക്കുക, പാചകം കഴിഞ്ഞാലുടനെ സ്റ്റൗ അണയ്ക്കുക... തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് യുദ്ധകാലത്തും അല്ലാത്തപ്പോഴും ഇന്ധനലാഭത്തിന് സഹായകമാണ്.
ഹോർമുസിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാന്റെ 16 കപ്പലുകൾ തകർത്തെന്നാണ് അമേരിക്ക പറഞ്ഞത്. സ്ഥാപിച്ച മൈനുകൾ നീക്കിയില്ലെങ്കിൽ ക്രൂര ആക്രമണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏതായാലും യുദ്ധം ഹോർമുസിലേക്കു കേന്ദ്രീകരിച്ചിരിക്കുകയാണ്.
ഇറാന്റെ ഏറ്റവും വലിയ യുദ്ധോപകരണം ഹോർമുസ് കടലിടുക്കാണ്. ആഗോള എണ്ണക്കച്ചവടത്തിന്റെ 20 ശതമാനവും അതിലൂടെയാണ്. അവർക്കറിയാം എണ്ണയ്ക്കു തടസമുണ്ടായില്ലെങ്കിൽ, ലോകം യുദ്ധപരിഹാരത്തിന് ഇടപെടില്ലെന്ന്.
ഇപ്പോൾ അത് എല്ലാവരുടെയും ആവശ്യമായി; വീട്ടിൽ അടുപ്പ് പുകയേണ്ടതുപോലെയുള്ള ആവശ്യം. യുദ്ധം തീരുന്നത് നല്ലതാണ്. പക്ഷേ, അതിനുമുന്പ് പാചകവാതകം തീരുന്നത് നല്ലതല്ല. കരുതലോടെ ഉപയോഗിക്കുക. നിങ്ങൾ ഏതു പക്ഷത്താണെന്നതല്ല ഇപ്പോഴത്തെ പ്രശ്നം, ഇത്തിരി തീയുണ്ടോ കഞ്ഞിവയ്ക്കാൻ എന്നതു മാത്രമാണ്. യുദ്ധം ഇനിയും വായിക്കപ്പെടാത്ത ഒരു പാഠപുസ്തകമാണ്.
Tags : Strait of Hormuz lpg crisis petrolium deepika editorial