Editorial Audio
ഇനി ഒരത്താഴംകൂടിയേ ഉള്ളൂ. കൊല്ലപ്പെടാൻ 24 മണിക്കൂർ പോലും ബാക്കിയില്ലെന്ന് അറിയാമായിരുന്നെങ്കിലും ആ യുവാവ് തന്റെ ജോലികൾ പൂർത്തിയാക്കാനുള്ള തിടുക്കത്തിലായിരുന്നു. ഓശാനഞായറാഴ്ച ഭരണകൂടം എഴുതിത്തുടങ്ങിയ കുറ്റപത്രം ഏതാണ്ട് പൂർത്തിയായെന്നും നേരം പുലരുംമുന്‍പ് അതിലേക്ക് വധശിക്ഷ എഴുതിച്ചേർക്കുമെന്ന കാര്യത്തിലും സന്ദേഹമില്ല.
പക്ഷേ, അത്താഴത്തിനായി മേശയ്ക്കു ചുറ്റും കൂടിയ ശിഷ്യരോട് അവൻ രാഷ്ട്രീയം പറഞ്ഞില്ല. ഭരണകൂട ഗൂഢാലോചനയെക്കുറിച്ചോ അതിലെ അനീതിയെക്കുറിച്ചോ പ്രതിരോധത്തെക്കുറിച്ചോ എന്നല്ല, സ്വയരക്ഷയെക്കുറിച്ചുപോലും ഒന്നുമുരിയാടിയില്ല.
എന്നാലോ, നിലത്തിരുന്നു ശിഷ്യരുടെ കാലുകൾ കഴുകി ചുംബിച്ച്, യുദ്ധങ്ങൾ അവസാനിപ്പിക്കേണ്ടതെങ്ങനെയെന്നു പഠിപ്പിച്ചു. അഹംബോധത്തെ തകർക്കുക! ആ യുവാവ് ക്രിസ്തുവായിരുന്നു. വസന്തർത്തുവിൽനിന്നു ജറൂസലെമിനെ മറച്ചുകൊണ്ട് സൂര്യൻ ഭൂമിയിൽനിന്നു മറയാനൊരുങ്ങി. അത്താഴം തുടങ്ങി.
അഹന്തയൊടുങ്ങിയാൽ സാധ്യമാകുന്ന സ്നേഹത്തിന്റെ സ്മാരക സ്ഥാപനമാണ് പിന്നീടു നടത്തിയത്. ഇന്നതിന്റെ ഓർമയാണ്; പെസഹാ. അഹംബോധത്തെ വെടിഞ്ഞ് സ്നേഹത്തിന്റെ അത്താഴമേശയൊരുക്കാനുള്ള രാത്രിയണയുന്നു.
പഴയനിയമത്തിലെ പെസഹാ ആചരണദിനമായിരുന്നു അന്ന്. നമ്മളെവിടെയാണ് പെസഹാ ഒരുക്കുന്നതെന്ന് ശിഷ്യന്മാർ ക്രിസ്തുവിനോടു ചോദിച്ചു. അഞ്ചു ദിവസം മുന്‍പ് ഓശാനഞായറിൽ കഴുതയെ കണ്ടെത്താൻ പറഞ്ഞയച്ചതുപോലെ നിഗൂഢമായിരുന്നു മറുപടി.
“നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന് നിങ്ങള്‍ക്കെതിരേ വരും. അവനെ പിന്തുടരുക. അവൻ പ്രവേശിക്കുന്ന വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരുവിനു പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്?” ശിഷ്യന്മാർ അതു ചെയ്തു.
ആ വീട്ടുടമ കാണിച്ചുകൊടുത്തതാണ് സീയോൻ മലയിൽ ദാവീദിന്റെ ശവകുടീരത്തിനു മുകളിലെന്നു കരുതുന്ന മാളികമുറി. മേശയ്ക്കു ചുറ്റും എല്ലാവരും ഇരുന്നു. ആമുഖമായി ക്രിസ്തു ഇങ്ങനെ പറഞ്ഞു. “പീഡാനുഭവത്തിനുമുന്‍പ് ഈ പെസഹാ നിങ്ങൾക്കൊപ്പം ഭക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.” ആരുമൊന്നും സംസാരിച്ചില്ല.
ഒരു താലത്തിൽ വെള്ളമെടുത്തുകൊണ്ട് അവൻ നിലത്തിരുന്ന് ഓരോരുത്തരുടെയായി കാലുകൾ കഴുകാൻ തുടങ്ങി. പത്രോസ് കാൽ വലിച്ചുമാറ്റി. “നീയെന്റെ കാലുകൾ കഴുകുകയോ?” ക്രിസ്തു പറഞ്ഞു: “ഞാൻ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല.” എല്ലാവരുടെയും കാലുകൾ കഴുകിയശേഷം സ്വസ്ഥാനത്തിരുന്നിട്ട് അവൻ പറഞ്ഞു: “ഇതൊരു മാതൃകയാണ്. ഗുരുവും കർത്താവുമായ ഞാനിതു ചെയ്തെങ്കിൽ നിങ്ങളും പരസ്പരം കാലുകൾ കഴുകുവിൻ.”
ഇത്ര വിനീതരാകാൻ ആർക്കു കഴിയുമെന്ന് അവർ ആശ്ചര്യപ്പെട്ടിരിക്കേ, അപ്പമെടുത്ത് ക്രിസ്തു പറഞ്ഞു: “ഇതെന്റെ ശരീരമാണ് ഭക്ഷിക്കുക.” വീഞ്ഞെടുത്തു പറഞ്ഞു, “ഇതു പാപമോചനത്തിനായി നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്, പാനം ചെയ്യുക.” നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുന്പോൾ ഇതു ചെയ്യുക എന്നും അവൻ പറഞ്ഞു; പരസ്പരം കാലുകൾ കഴുകുക എന്നു പറഞ്ഞതുപോലെ. പുറത്ത് ഇരുട്ടായി.
എത്രയും പെട്ടെന്ന് തങ്ങൾക്കെതിരേയുള്ള ഭീഷണി ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്ന അധികാരവർഗം, വിനയത്തിന്റെയും സ്നേഹത്തിന്റെയും ബലിവേദിയായി മാറിയ അത്താഴമേശയിൽനിന്നൊരാളെ കാത്തിരുന്നു. അപ്പോൾ ക്രിസ്തു പറഞ്ഞു, “ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെയടുത്ത് മേശമേല്തന്നെയുണ്ട്.” ഒരു പക്ഷേ, പുറത്തെ ഗൂഢാലോചനയേക്കാൾ ക്രിസ്തുവിനെ വേദനിപ്പിച്ചത് അകത്തെ വഞ്ചനയാകാം.
ഗുരുവിനുവേണ്ടി എന്തിനും തയാറാണെന്നു പറഞ്ഞുകൊണ്ടേയിരുന്ന പത്രോസിനോട് അവൻ പറഞ്ഞു: “പുലർച്ചെ കോഴി കൂകുന്നതിനുമുന്പ് എന്നെ അറിയില്ലെന്നു നീ മൂന്നു പ്രാവശ്യം പറയും.” ഭരണകൂടത്തെ ഭയന്ന്, സത്യം പറയാൻ മടിക്കുന്നവരെയും ക്രിസ്തു മുൻകൂട്ടി കണ്ടു. പക്ഷേ, ഒന്നിനെയും തടയാൻ അവൻ മുതിർന്നില്ല.
മനുഷ്യന്റെ അകത്തും പുറത്തുമുള്ള യുദ്ധങ്ങൾക്കു പരിഹാരം, സ്നേഹത്തിന്റെയും വിനയത്തിന്റെയും പ്രയോഗവത്കരണം, സ്നേഹിക്കുന്നവരെയും ചതിക്കുന്നവരെയുമൊക്കെ ഒന്നിച്ചിരുത്തി അത്താഴം വിളന്പാനുള്ള ദൈവികത, ഒറ്റിക്കൊടുക്കപ്പെടുന്നതിന്റെ നീറ്റൽ, നീതിമാന്മാരെ ഇല്ലാതാക്കാൻ അധികാര ദുർവിനിയോഗം നടത്തുന്ന ഭരണകൂടങ്ങൾ...
ലോകത്തിന്റെ ഒരു പതിപ്പാണ് ഒടുവിലത്തെ അത്താഴത്തിനിടെ അരങ്ങേറിയത്. പരിഹാരവുമുണ്ടായിരുന്നു. അതിൽ പ്രധാനം, എല്ലാ യുദ്ധങ്ങളുടെയും പ്രഭവകേന്ദ്രമായ മനുഷ്യന്റെ അഹംബോധത്തെ നിർവീര്യമാക്കുന്നതിനെക്കുറിച്ചായിരുന്നു. “പരസ്പരം കാലുകൾ കഴുകാവുന്നത്ര വിനീതരാകുക. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന് ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.”
ജറൂസലെമിലെ മുകളിലത്തെ മുറി ഇന്ന് നമ്മുടെ വീടുകളിലേക്ക് എത്തുകയാണ്. റൊട്ടിയും പുളിക്കാത്ത അപ്പവും പാലുമല്ല, വിനയവും സ്നേഹവുമാണ് വിളന്പേണ്ടത്. പിണങ്ങിയിരിക്കുന്നവരെ ചെന്നു വിളിക്കുക, നീയില്ലാതെ ഈ പെസഹാ അപ്പം മുറിക്കില്ലെന്നു പറയാൻ തക്കവിധം കരുത്തരാകാം. ഒരാലിംഗനത്തിൽ തീരാത്തൊരു യുദ്ധവുമില്ല.
ഏതൊരാളുടെ കാലുകൾ കഴുകുന്നുവോ അവരുടെ ഹൃദയം നാം വെടിപ്പാക്കും. എന്നിട്ടും ദൈവചുംബനമണിഞ്ഞ പാദങ്ങളുമായൊരാൾ പുറത്തേക്കു നടന്നേക്കാം. അപ്പോൾ ക്രിസ്തുവിനെ സ്മരിക്കുക. അതേ, ഉള്ളിലെ ആയുധപ്പുരകൾ കാലിയാക്കാൻ ഇനിയൊരവസരം കിട്ടിയെന്നുവരില്ല.
Tags : DEEPIKA EDITORIAL last supper humanity