Editorial Audio
എഫ്സിആർഎ നിയമഭേദഗതി പ്രധാനമായും തങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ക്രൈസ്തവ സഭകൾ ചൂണ്ടിക്കാണിച്ചത്, ബിജെപി സർക്കാരിന്റെ പല മുൻകാല നിയമങ്ങളുടെയും അനുഭവ പശ്ചാത്തലത്തിലാണ്. എന്നാൽ, പ്രശ്നം പരിഹരിക്കുന്നതിനു പകരം, ക്രൈസ്തവരുടെ ആശങ്കകളെ നുണപ്രചാരണങ്ങളും ഭീഷണിയും ദുരാരോപണങ്ങളുംകൊണ്ട് വെല്ലുവിളിക്കുന്ന രാഷ്ട്രീയം, ബിജെപി നിരീക്ഷകരും അനുകൂലികളും സമൂഹമാധ്യങ്ങളിൽ ഉൾപ്പെടെ തുടരുകയാണ്. ഇരകൾ മിണ്ടിപ്പോകരുതെന്ന ആ മുന്നറിയിപ്പ് സ്വീകാര്യമല്ല.
അഴിമതിക്കാരാണു ഭയപ്പെടുന്നതെന്നു കണ്ടെത്തിയ ഗവേഷകർ, മതപരിവർത്തന നിരോധന നിയമങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളും തെരഞ്ഞെടുപ്പ് കമ്മീഷനുമൊക്കെ ആരെയാണ് ഭയപ്പെടുത്തുന്നതെന്നും ആരെയാണു കണ്ടില്ലെന്നു നടിക്കുന്നതെന്നുംകൂടി പറഞ്ഞിട്ടു പോകണം. ക്രമക്കേടുകൾ കണ്ടെത്താൻ എഫ്സിആർഎയിൽ നിലവിലും വകുപ്പുണ്ട്. പക്ഷേ, കണ്ടുകെട്ടാൻ ഭേദഗതി വേണം.
ക്രൈസ്തവസഭകളെ തട്ടിപ്പുകാരായി അടച്ചാക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ അവരുടെ പാവക്കൂത്തു കന്പനികളും ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിൽ ഏറ്റവുമധികം വിദേശഫണ്ട് കൈപ്പറ്റുന്ന ചില ഹൈന്ദവ സ്ഥാപനങ്ങൾക്കു പേടിയില്ലത്രേ. ഇവർ ചൂണ്ടിക്കാണിച്ച ഏതാനും സ്ഥാപനങ്ങൾക്കു മാത്രമല്ല, ഭരണകൂടത്തിന്റെ കണ്ണിലെ കരടല്ലാത്ത ഒരു ഹിന്ദുസംഘടനയ്ക്കും ആ ഭീതിയില്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരേയുള്ള അഴിമതിയാരോപണങ്ങളൊന്നും ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) യുടെ റഡാറിൽ വരാറുമില്ല. തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതിയല്ലേ ബിജെപിയുടെ അഴിമതിവിരുദ്ധ നാടകം പൊളിച്ചത്.
ബോണ്ട് വഴി ബിജെപിക്കു കോടികൾ കൊടുത്തവർക്കെതിരേ മുന്‍പുണ്ടായിരുന്ന അഴിമതിയാരോപണങ്ങളുടെ സ്ഥിതി എന്താണ്? മറ്റു പാർട്ടികളിൽനിന്നു ബിജെപിയിൽ ചേർന്ന നേതാക്കൾക്കെതിരേയും തുടർനടപടിയില്ല. പ്രതിപക്ഷത്തെയല്ലാതെ ഏത് അഴിമതിക്കാരെയാണ് അന്വേഷണ ഏജൻസികൾ ബിജെപി ഭരണത്തിൽ വേട്ടയാടിയിട്ടുള്ളത്. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിനെ അഴിമതിക്കേസിൽ പെടുത്തി ജയിലിലടച്ച് ബിജെപി അധികാരം പിടിച്ചു. ഒന്നിനും ഒരു തെളിവുമില്ലെന്നു കണ്ടെത്തി വിചാരണ തുടങ്ങുന്നതിനു മുന്‍പുതന്നെ പ്രത്യേക സിബിഐ കോടതി പ്രതികളെ വെറുതേ വിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. പക്ഷേ, ഡൽഹി ഭരണം അപ്പോഴേക്കും ബിജെപിയുടേതായി!
മോദി സർക്കാരിന്റെ ആദ്യത്തെ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാനടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണ്. രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്നു സുപ്രീംകോടതി ചോദിച്ചത് 2025 ജൂലൈയിലാണ്. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞത് 2024 മേയിൽ. തെളിവില്ലാതെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണെന്നാണ് 2025 മേയിൽ ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്.
മതപരിവർത്തന നിരോധനനിയമത്തിന്റെ കാര്യമെടുക്കൂ. ആരാണ് നിരന്തരം കേസിൽ കുടുങ്ങിക്കൊണ്ടിരിക്കുന്നത്. സംഘപരിവാർ ക്രൈസ്തവരെ വളയുന്നു, മർദിക്കുന്നു, കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെടുന്നു, എടുക്കുന്നു, ജയിലിലിടുന്നു. ബൈബിൾ കൈവശം വച്ചതിനു കേസെടുക്കുന്ന കാലം മുന്‍പുണ്ടായിട്ടില്ല. മതപരമായ വേഷം ധരിച്ച് ഉത്തരേന്ത്യയിൽ യാത്ര ചെയ്യാനാകാതായി. ക്രിസ്മസും ഈസ്റ്ററുമൊക്കെ വർഗീയസംഘടകളുടെ ചിട്ടകളനുസരിച്ചു നടത്തിക്കൊള്ളണം. പക്ഷേ, ഘർവാപ്പസിയെന്ന അസൽ മതപരിവർത്തനം തടയാൻ മതപരിവർത്തനനിയമമില്ല.
അതുപോലെ, തെരഞ്ഞെടുപ്പു കമ്മീഷനെ ഭരണപക്ഷത്തെ ആർക്കെങ്കിലും പേടിയുണ്ടോ, പരാതിയുണ്ടോ? വോട്ടർപട്ടികയിലെ കൃത്രിമത്വം, ബിജെപിയുടെ സമുന്നത നേതാക്കൾ നടത്തിയ വിദ്വഷ പ്രസംഗങ്ങൾ... തടയപ്പെട്ടോ? ബിജെപി സംസ്ഥാനങ്ങളിലെ ബുൾഡോസറുകൾ ന്യൂനപക്ഷങ്ങളുടേതല്ലാതെ എത്ര വീടുകൾ നശിപ്പിച്ചിട്ടുണ്ട്? അതേ സർ, ബിജെപി ഭരണത്തിൽ നിയമങ്ങൾ എല്ലാവർക്കുംവേണ്ടിയുള്ളതല്ലെന്നു തെളിയിച്ചത് നിങ്ങൾതന്നെയാണ്. ഹൈന്ദവ ജീവകാരുണ്യപ്രസ്ഥാനങ്ങൾക്ക് എഫ്സിആർഎയെ ഭയമില്ലാത്തതുപോലെ, അംബാനിയും അദാനിയുമുൾപ്പെടെ സർക്കാരിനു വേണ്ടപ്പെട്ടവർക്കൊന്നും ഒരു നിയമത്തെക്കുറിച്ചും വേവലാതിയില്ലെന്നേ. അതുതന്നെയാണ് എഫ്സിആർഎ ഭേദഗതിയെക്കുറിച്ചുള്ള ന്യൂനപക്ഷഭീതിയുടെ അടിസ്ഥാനം.
ലോകത്തെവിടെയെങ്കിലും ക്രമക്കേടിന്റെ പേരിൽ ആ സ്ഥാപനംതന്നെ തട്ടിയെടുക്കുന്ന നിയമമുണ്ടോ? അതാണ് എഫ്സിആർഎ. തങ്ങൾ ലക്ഷ്യമിടുന്നത് മതപരിവർത്തനക്കാരെയാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഒരു മറയുമില്ലാതെയാണ് പറഞ്ഞത്. പാർലമെന്റിൽപോലും ചർച്ച ചെയ്യാൻ സർക്കാർ ഭയപ്പെടുന്ന നിയമം സുതാര്യമല്ല. തെരഞ്ഞെടുപ്പിന്റെ മൂർധന്യാവസ്ഥയിൽപോലും ന്യൂനപക്ഷ സ്ഥാപനങ്ങളെ ഉന്നംവയ്ക്കുന്ന നിയമം കൊണ്ടുവരാം. പക്ഷേ, വിമർശിച്ചാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണത്രേ.
ഇപ്പോൾ മാറ്റിവച്ചത് തെരഞ്ഞെടുപ്പ് കഴിഞ്ഞു പാസാക്കാൻ ബിജെപിക്കു കഴിയും. പക്ഷേ, ക്രൈസ്തവ വർഗീയവാദികൾ ഉൾപ്പെടെ വിലയ്ക്കെടുത്ത പെയിന്റ് പണിക്കാരെക്കൊണ്ടും ഈ പ്രാകൃതനിയമത്തെ വെള്ളപൂശാനാകില്ല. ക്രൈസ്തവർ ഒപ്പം നിന്നില്ലെങ്കിൽ ബിജെപിക്കു പിന്നെയൊന്നും നോക്കാനില്ലെന്നും ഒരാനുകൂല്യവും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഈ കൂലിക്കാർ സമൂഹമാധ്യമ-തെരുവ് വിരട്ടലിനിറങ്ങിയിട്ടുണ്ട്. രണ്ടേകാൽ ശതമാനം മാത്രമുള്ളവർ എന്തു കണ്ടാണ് തുള്ളുന്നതെന്ന് ചോദിക്കുന്നവർ യഥാർഥത്തിൽ ക്രൈസ്തവർക്കല്ല ജനാധിപത്യത്തിനാണ് ഭീഷണി.
വഖഫിൽ മുസ്ലിംകളെ തേടിവന്നവർ എഫ്സിആർഎയിൽ ക്രൈസ്തവരെ തേടിവന്നിരിക്കുന്നു എന്നുമുണ്ട് വ്യാഖ്യാനം. ഒരു വർഗീയതയെ ചെറുക്കാൻ മറ്റൊന്നിനെ ഉപയോഗിക്കുന്നത് നിഷ്കളങ്കമല്ല. ഒന്ന്, ക്രൈസ്തവരെ വേട്ടയാടാൻ തുടങ്ങിയത് എഫ്സിആർഎ മുതലല്ല. പതിറ്റാണ്ടുകളായി സംഘപരിവാർ നടപ്പാക്കുന്ന വിദ്വേഷ പദ്ധതി, ബിജെപി സർക്കാരുകൾ നിയമങ്ങളെ കൂടുതൽ വർഗീയമാക്കിയും ആൾക്കൂട്ടത്തെ ഇറക്കിയും സജീവമാക്കിയെന്നേയുള്ളൂ. രണ്ടാമതു പറയാനുള്ളത്, വഖഫ് നിയമം എതിർക്കപ്പെട്ടതും വെട്ടിപ്പിടിത്ത വകുപ്പുകളുടെ പേരിലാണ്. എല്ലാ പ്രമാണങ്ങളുമുണ്ടായിട്ടും സ്വത്ത് കൈക്കലാക്കി മുനന്പത്ത് ഉൾപ്പെടെ നിസഹായരായ മനുഷ്യരെ പെരുവഴിയിലിറക്കിയ വഖഫ് നിയമത്തിലെ പ്രാകൃത വകുപ്പുകൾ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിപോലും സമ്മതിച്ചില്ലെന്ന് മറക്കരുത്.
വഖഫ് ബോർഡിനും ട്രൈബ്യൂണലിനും പകരം ഇവിടെ കൈയേറ്റം നടത്തുന്നത്, എഫ്സിആർഎയിലെ നിയുക്ത അധികാരകേന്ദ്രത്തെ (ഡെസിഗ്നേറ്റഡ് അഥോറിറ്റി) ഉപയോഗിച്ച് സർക്കാരാണെന്നു മാത്രം. ഇതു കൂടുതൽ ആപത്കരമാണ്. ഭരണകൂടത്തോടു മാത്രം മറുപടി പറയാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥനാണ് അധികാരകേന്ദ്രത്തിന്റെ തലവൻ. ജനാധിപത്യത്തിൽ ജുഡീഷറിക്കുള്ള അവകാശമാണ് ഈ ഉദ്യോഗസ്ഥനുള്ളത്. അത് അനുവദിച്ചുകൊടുക്കുന്ന നിയമം നിലവിൽവന്നാൽ, ഈ പരമാധികാരകേന്ദ്രം ലൈസൻസ് പുതുക്കിക്കൊടുക്കാതിരുന്നാൽ, ലൈസൻസില്ലാത്തതിനാൽ അതുമായി ബന്ധപ്പെട്ട സ്വത്തെല്ലാം കണ്ടുകെട്ടാമെന്ന വകുപ്പ് ഈ അധികാരി ഉപയോഗിച്ചാൽ... അപ്പീലിൽ കോടതിക്ക് എന്തു ചെയ്യാനാകുമെന്നു ചർച്ച ചെയ്യണം.
ക്രൈസ്തവസഭകളുടെ ആതുര -വിദ്യാഭ്യാസ-ജീവകാരുണ്യ സ്ഥാപനങ്ങളിൽ എവിടെയെങ്കിലും അഴിമതിയുണ്ടെങ്കിൽ കണ്ടെത്തട്ടെ. ആരാണ് അതിന് എതിരുനിന്നിട്ടുള്ളത്? പക്ഷേ, ഇല്ലം ചുടാൻവേണ്ടി എലിയെ തപ്പരുത്.
Tags : FCRA AMENDMENT BILL DEEPIKA EDITORIAL