ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായും ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന് ശേഷം പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും പുതിയൊരു അധ്യായം തുടങ്ങുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയ്. വ്യാഴാഴ്ച പുറത്തുവിട്ട ലിഖിത സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇറാന്റെ പുതിയ നയം വ്യക്തമാക്കിയത്.
പേർഷ്യൻ ഗൾഫ് മേഖലയുടെ ഭാവി അമേരിക്കയില്ലാത്ത ഒന്നായിരിക്കുമെന്ന് മൊജ്തബ ഖമനയ് പറഞ്ഞു. മേഖലയിലെ ജനങ്ങളുടെ പുരോഗതിക്കും ഐശ്വര്യത്തിനുമായിരിക്കും ഇനി മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ പുതിയ ഭരണസംവിധാനവും മാനേജ്മെന്റും നടപ്പിലാക്കും. ഇത് ഗൾഫ് രാജ്യങ്ങൾക്ക് സാമ്പത്തിക നേട്ടവും സമാധാനവും നൽകും. വിദേശ ശക്തികൾക്ക് ഈ മേഖലയിൽ ഇനി സ്ഥാനമില്ലെന്നും അധിനിവേശശ്രമങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.