കൊളോൺ: ജർമനിയിലെ ചരിത്രമുറങ്ങുന്ന കൊളോൺ കത്തീഡ്രലിൽ സന്ദർശകർക്കു പ്രവേശനഫീസ് ഏർപ്പെടുത്തുന്നു. 12 യൂറോയായിരിക്കും അടുത്തമാസം മുതൽ വിനോദസഞ്ചാരികൾക്കുള്ള പ്രവേശനഫീസ്.
എന്നാൽ പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് പ്രവേശനഫീസ് ഉണ്ടാകില്ല. പള്ളിയോടു ചേർന്ന് പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച ഇരട്ട ഗോപുരങ്ങളുടെ പരിപാലനത്തിന് പ്രവേശനഫീസിൽനിന്നുള്ള വരുമാനം ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
റൈൻ നദിക്കും സെൻട്രൽ റെയിൽവേ സ്റ്റേഷനും തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന മധ്യകൊളോണിലെ ഈ കത്തോലിക്കാ ദേവാലയം കൊളോൺ അതിരൂപതയുടെ ഭദ്രാസന പള്ളിയാണ്. ജർമനിയിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന മഹാനിർമിതികളിൽ ഒന്നാണിത്.
പ്രതിവർഷം 60 ലക്ഷം സന്ദർശകരാണ് ഈ കത്തീഡ്രൽ സന്ദർശിക്കാനെത്തുന്നത്. ജർമൻ കത്തോലിക്കാ സഭയുടെയും ഗോഥിക് നിർമാണശൈലിയുടെയും ചരിത്രം പറയുന്ന ഈ പള്ളി 1996 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്മാരകംകൂടിയാണ്.
പള്ളികളുടെ നിർമാണകാലയളവിൽ ഏറ്റവും ദൈർഘ്യമേറിയതെന്ന് അറിയപ്പെടുന്നത് കൊളോൺ കത്തീഡ്രലാണ്. 1248ൽ തുടങ്ങിയ നിർമാണം 632 വർഷങ്ങൾക്കുശേഷം 1880ലാണ് പൂർത്തിയായത്.