സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
മനില: അമേരിക്ക ചർച്ചയ്ക്കു സന്നദ്ധമാണെന്നും എന്നാൽ, ഇറാൻ ഇക്കാര്യത്തിൽ ഗൗരവം കാണിക്കുന്നില്ലെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫിലിപ്പീൻസിൽ ആസായിൻ കൂട്ടായ്മയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരവത്തോടെയുള്ള സമീപനം ഇറാനിൽനിന്ന് ഉണ്ടായില്ലെങ്കിൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ നടപടികളുണ്ടാകും.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനു വിട്ടുകൊടുക്കാനാവില്ല. അത് അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കും. ചൈനയുമായി സമുദ്രാതിർത്തി തർക്കമുള്ള ആസിയാൻ രാജ്യങ്ങളടക്കം അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റൂബിയോ ഓർമിപ്പിച്ചു.
ഇതിനിടെ, ഇറാൻ-യുഎസ് സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥശ്രമങ്ങൾ സജീവമാണ്. പത്തു ദിവസത്തേക്കു വെടിനിർത്താനുള്ള നിർദേശം മധ്യസ്ഥരിൽനിന്നു ലഭിച്ചതായി ഇറേനിയൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇറാനിലെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനി പാക്കിസ്ഥാനിലെത്തി. മധ്യസ്ഥശ്രമങ്ങൾ തുടരണമെന്ന് അദ്ദേഹം പാക്കിസ്ഥാനോട് അഭ്യർഥിച്ചു.
ചെങ്കടൽ പ്രതിസന്ധി
ഇതിനിടെ, ചെങ്കടലിലേക്കുള്ളപ്രവേശന കവാടമായ ബാബ് അൽ മൻഡെപിൽ ഇറാന്റെ പിന്തുണയുള്ള ഹൂതികൾ നടത്തുന്ന ആക്രമണം ആഗോള എണ്ണവ്യാപാരമേഖലയിൽ പുതിയ പ്രതിസന്ധിക്കു വഴിവച്ചു.ചൊവ്വാഴ്ച സൗദിയിൽനിന്ന് എണ്ണയുമായി വന്ന മൂന്നു ടാങ്കറുകളെയാണ് ഹൂതികൾ ലക്ഷ്യമിട്ടത്.
ഇതേത്തുടർന്ന് മൂന്നു കപ്പലുകളും സൗദിയിലേക്കു മടങ്ങി. ഹൂതികൾ തിങ്കളാഴ്ച സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ആക്രമണം തുടരുന്നു
ചൊവ്വാഴ്ചയും ഇന്നലെയും ഇറാൻ-യുഎസ് സംഘർഷം തുടർന്നു. ഇറാനിലെ പലവിധ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സേന അറിയിച്ചു.
കുവൈത്ത്, ജോർദാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ തിരിച്ചടിച്ചതായി ഇറാനിലെ വിപ്ലവഗാർഡും അറിയിച്ചു. ജോർദാനിൽ യുഎസിന്റെ ഡ്രോണുകൾ തകർത്തുവെന്ന് വിപ്ലവഗാർഡ് അവകാശപ്പെട്ടു.
Tags : MarcoRubio StraitHormuz StateSecretary Iran US Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash