ഇറാൻ യുദ്ധം നീളുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലച്ച മട്ടായി. ഗതാഗതം വിലക്കിയതായി ഇറാൻ സേന പറഞ്ഞു. എങ്കിലും ക്രൂഡ് ഓയിൽ വില നാടകീയ കുതിപ്പ് നടത്തിയിട്ടില്ല. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 83 ഡോളറിൽ എത്തി.
യുദ്ധം തുടങ്ങുന്നതിനു മുമ്പുള്ള വിലയിൽനിന്നു 14 ശതമാനം മാത്രം കൂടുതൽ. വലിയ ഇന്ധനക്ഷാമം വരും മുമ്പ് യുദ്ധം തീരുമെന്ന പ്രതീക്ഷ വിപണിക്കുണ്ട് എന്നാണ് ഈ മിതമായ വർധന കാണിക്കുന്നത്. മുമ്പൊക്കെ വലിയ ക്ഷാമം വരുമ്പോൾ വില ഇരട്ടിയോ മൂന്നിരട്ടിയോ ആകുകയായിരുന്നു പതിവ്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇന്ധനലഭ്യത ഉറപ്പുവരുത്താൻ തീവ്രപരിശ്രമം തുടങ്ങി. പെട്രോളിയം ഉത്പന്നങ്ങളുടെ (ഡീസൽ, പെട്രോൾ) കയറ്റുമതി വിലക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നു. ഇന്ത്യയിലെ ഡീസൽ, പെട്രോൾ ഉത്പാദനത്തിന്റെ 10 ശതമാനം കയറ്റുമതി ചെയ്യുകയാണ്. ഹോർമുസ് വഴിയല്ലാതെ ക്രൂഡ് ഓയിലും ദ്രവീകൃത പ്രകൃതിവാതകവും (എൽഎൻജി) പാചകവാതകവും (എൽപിജി) എത്തിക്കാനുള്ള വഴി തേടുകയാണ് ഇന്ത്യ.
74 ദിവസത്തെ ഉപയോഗത്തിനു വേണ്ട എണ്ണയാണ് രാജ്യത്തു റിസർവ് ആയി ഉള്ളത്. ഇങ്ങോട്ടു വരുന്ന എണ്ണടാങ്കറുകളിലും എണ്ണക്കമ്പനികളുടെ സംഭരണികളിലും സർക്കാരിന്റെ തന്ത്രപ്രധാന ശേഖരത്തിലും കൂടി ഉള്ളതാണ് ഇത്. എണ്ണ കിട്ടാതായാൽ അതു മുഴുവനും എടുക്കാൻ പറ്റില്ല. പ്രതിരോധ സേനകൾക്കു വേണ്ട കരുതൽ നിലനിർത്തണം. ബാക്കിയേ സാധാരണ ആവശ്യങ്ങൾക്ക് എടുക്കാനാവൂ.
ഇന്ത്യക്ക് വിശാഖപട്ടണം, മംഗളൂരു, പാഡൂർ (കർണാടകം) എന്നിവിടങ്ങളിൽ സ്ട്രാറ്റജിക് റിസർവ് ഉണ്ട്. മൊത്തം ശേഷി 53.3 ലക്ഷം ടൺ. ഇത് ഒൻപതര ദിവസത്തെ ഉപയോഗത്തിനു തികയും. എണ്ണക്കമ്പനികളുടെ സംഭരണികളിലും ഇങ്ങോട്ടുള്ള കപ്പലുകളിലും കൂടി 64.5 ദിവസത്തേക്കു വേണ്ട ക്രൂഡ് ഉണ്ട്. മൊത്തം 74 ദിവസത്തേക്കു വേണ്ടത്ര ക്രൂഡ്.
ചൊവ്വാഴ്ച ഹോർമുസ് വഴി രണ്ടു കപ്പൽ മാത്രമേ നീങ്ങിയുള്ളൂ എന്നാണു കെപ്ലർ ഏജൻസി പറയുന്നത്. പതിവുള്ളതിന്റെ ഒരു ശതമാനം മാത്രം. തിങ്കളാഴ്ച മൂന്നെണ്ണം നീങ്ങിയതാണ്. 706 ടാങ്കർ കപ്പലുകളാണ് എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും നിറയ്ക്കാനായി കാത്തു കിടക്കുന്നത്.
യുദ്ധം നീണ്ടാൽ ലോകത്തിന്റെ ഇന്ധനസുരക്ഷ അപകടത്തിലാകും. 2025ൽ ലോകത്തിലെ കടൽമാർഗമുള്ള ക്രൂഡ് ഓയിൽ നീക്കത്തിന്റെ 31 ശതമാനം ഹോർമുസ് വഴിയായിരുന്നു. പ്രതിദിനം 130 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ ആണു കഴിഞ്ഞ വർഷം ആ കടലിടുക്കിലൂടെ അറബിക്കടലിലേക്കു കടന്നത്. 2025ൽ ഇന്ത്യയുടെ ഇറക്കുമതിയിൽ 60 ശതമാനം പശ്ചിമേഷ്യയിൽ നിന്നായിരുന്നു. അതത്രയും ഹോർമുസിലൂടെയാണു വന്നത്.
ആഗോള എൽഎൻജി നീക്കത്തിന്റെ 20 ശതമാനവും അതിലേയായിരുന്നു. കപ്പൽനീക്കം മുടങ്ങിയതോടെ ഖത്തർ പ്രകൃതിവാതക ഉത്പാദനം നിർത്തി. ഇന്ത്യയുടെ എൽഎൻജി ആവശ്യത്തിന്റെ 53 ശതമാനം ഖത്തറിലും യുഎഇയിലും നിന്നാണ്. അതു മുഴുവൻ ഹോർമുസ് വഴിയും. പാക്കിസ്ഥാന്റെ 99 ഉം ബംഗ്ലാദേശിന്റെ 72 ഉം ശതമാനം എൽഎൻജി ഇറക്കുമതി ഇതുവഴി തന്നെയാണ്.
ഇറാന്റെ എണ്ണയുടെ 80 ശതമാനവും വാങ്ങുന്ന ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനം ഹോർമുസ് വഴിയാണ്. എൽഎൻജി ഇറക്കുമതിയുടെ 30 ശതമാനവും ഇതിലേ തന്നെ. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി എല്ലാ ഏഷ്യൻ രാജ്യങ്ങൾക്കും ഹോർമുസ് ആണ് ഊർജ കവാടം. അത് അടഞ്ഞു കിടന്നാൽ ഏഷ്യൻ സമ്പദ്ഘടനകൾ നിശ്ചലമാകും. വലിയ സാമ്പത്തിക തകർച്ചയാകും ഫലം.
എണ്ണ ഉപയോഗം ഇത്രയും ഇല്ലാതിരുന്ന 1979ലെ ഇസ്ലാമിക വിപ്ലവവും തുടർന്നുണ്ടായ ഇറാക്ക്-ഇറാൻ യുദ്ധവും നടന്നപ്പോൾ ക്രൂഡ് ഓയിൽ വില മൂന്നു മടങ്ങായി വർധിച്ചു. 1979 ആദ്യം 13 ഡോളറായിരുന്ന ക്രൂഡ് വില പിറ്റേ വർഷം ഫെബ്രുവരിയിൽ 40 ഡോളറിൽ എത്തി. 1981 മുതൽ വില ഇടിഞ്ഞ് 1986ൽ 12 ഡോളറിലേക്കു തിരിച്ചെത്തി.
1990 ഓഗസ്റ്റിൽ ഇറാഖ് കുവൈറ്റിനെ കീഴടക്കിയപ്പോൾ എണ്ണവില 15 ഡോളറിൽനിന്നു രണ്ടു മാസം കൊണ്ട് 40 ഡോളറിലേക്കു കുതിച്ചു. ഇറാക്കിനെ തുരത്തിയ ശേഷമാണ് വില 20 ഡോളറിലേക്കു താഴ്ന്നത്.
2007-08ൽ ലോകത്തിന്റെയും ഇന്ത്യ, ചൈന രാജ്യങ്ങളുടെയും സാമ്പത്തികവളർച്ച ഉയർന്ന തോതിലായപ്പോൾ ക്രൂഡ് ഓയിൽ വില കുതിച്ചു കയറിയ സംഭവവും ഉണ്ട്. 50 ഡോളറിനു താഴെനിന്ന് 2008 ജൂലൈയിൽ 147 ഡോളറിൽ എത്തി. പിറ്റേ വർഷം ആഗോള സാമ്പത്തിക മാന്ദ്യം വന്നിട്ടാണു വില ഇടിഞ്ഞത്. ഇപ്പോഴത്തെ 14 ശതമാനം വിലക്കയറ്റം ലോകത്തെ ഞെട്ടിക്കാത്തത് അതുകൊണ്ടാണ്.
Tags : panic market Fuel movement halted Strait Hormuz Brent crude fuel shortage Middle East War