ഇസ്ലാമാബാദ്: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇറാന്-യുഎസ് സമാധാന ചര്‍ച്ചകള്‍ക്കു തുടക്കമായി. ഇസ്ലാമാബാദിലെ ആഡംബരഹോട്ടലായ സെറീനയിൽ നടക്കുന്ന ഉന്നതതല ചര്‍ച്ചകളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്സാണു യുഎസ് സംഘത്തെ നയിക്കുന്നത്.
ഇറാൻ സംഘത്തെ നയിക്കുന്നത് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫും. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാരദ് കുഷ്നർ എന്നിവരും യുഎസ് സംഘത്തിലുണ്ട്.
ചർച്ചകളെക്കുറിച്ച് വാൻസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുവെങ്കിലും ഇറാൻ തങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ ചർച്ചാസംഘം അതിനോട് ഒട്ടും അനുകൂലമായി പ്രതികരിക്കില്ലെന്ന കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇറാന്റെ ഭാഗത്തുനിന്ന് പാർലമെന്റ് സ്പീക്കർക്കുപുറമെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.
നേരത്തേ നിശ്ചയിച്ചതിലും അഞ്ചു മണിക്കൂർ വൈകി ഇന്നലെ വൈകുന്നേരമാണു ചർച്ച ആരംഭിച്ചത്. 1972ന് ശേഷം ഇതാദ്യമായാണ് ഇറാനും യുഎസും തമ്മില്‍ നേരിട്ടു ചര്‍ച്ച നടത്തുന്നത്. ചര്ച്ചകള്ക്കുമുന്പ് ഇരുസംഘവും പാക് സൈനികമേധാവി അസിം മുനീര്‍, പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹോർമുസിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കു വേണം, ലബനനിലെ ഇസ്രേലി ആക്രമണം അവസാനിപ്പിക്കണം, അമേരിക്ക മരവിപ്പിച്ച ഖത്തർ അടക്കമുള്ള വിദേശരാജ്യങ്ങളിലെ തങ്ങളുടെ സ്വത്തുക്കൾ വിട്ടുനൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ പ്രധാനമായും മുന്നോട്ടുവച്ചിരിക്കുന്നതെന്നാണു സൂചന. ഇതിൽ മരവിപ്പിച്ച സ്വത്ത് വിട്ടുനൽകാൻ അമേരിക്ക സന്നദ്ധത അറിയിച്ചെന്നു ഇറാൻ വൃത്തങ്ങൾ അറിയിച്ചെങ്കിലും അമേരിക്ക ഇതു നിഷേധിച്ചു.
ചർച്ച തുടരുകയാണെന്നും എന്നാൽ എന്താണു സംഭവിക്കുകയെന്ന് അറിയില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഈ ചർച്ച പരാജയപ്പെട്ടാൽ ഇറാനുമേൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി.
വാഷിംഗ്ടൺ ഡിസി: ഇസ്ലാമാബാദിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെ രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയതായി റിപ്പോർട്ട്.
ഇസ്രേലി മാധ്യമമായ ആക്സിയോസും യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേർണലുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇറാൻ ഇതു നിഷേധിച്ചു. അതേസമയം ഫുജൈറ തുറമുഖത്തുനിന്ന് ഒരു അമേരിക്കൻ യുദ്ധക്കപ്പൽ ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങിയിരുന്നതായി ഇറാൻ സ്ഥിരീകരിച്ചു.
കപ്പൽ അതിന്റെ നീക്കം തുടരുകയാണെങ്കിൽ 30 മിനിറ്റിനുള്ളിൽ തകർക്കുമെന്നും ഇതു ചർച്ചകളെ ബാധിക്കുമെന്നും പാക് മധ്യസ്ഥനെ ഇറാൻ അറിയിച്ചെന്നും തുടർന്ന് യുദ്ധക്കപ്പൽ പിൻവാങ്ങുകയായിരുന്നുവെന്നും ഇറേനിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
Tags : Iran US peace talks Islamabad West Asian Conflict Middle East War