വത്തിക്കാൻ സിറ്റി: പ്രഥമ ആഫ്രിക്കൻ സന്ദർശനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ അടുത്ത തിങ്കളാഴ്ച യാത്ര പുറപ്പെടും. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അള്‍ജീരിയയിലേക്കുള്ള സന്ദര്‍ശനത്തോടെയാണ് മാർപാപ്പയുടെ ആഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്.
23 വരെ നീണ്ടുനിൽക്കുന്ന പര്യടനത്തിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശവുമായി 11 നഗരങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ ഇവിടങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കും.
വിവിധ വേദികളിലായി 25 പ്രഭാഷണങ്ങൾ നടത്തും. ഭരണനേതൃത്വങ്ങളുമായി കൂടിക്കാഴ്ച, വിവിധ മതനേതാക്കളുമായും മെത്രാന്മാരും വൈദികരുമായും വിശ്വാസികളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച എന്നിവയുമുണ്ടാകും. അൾജീരിയയിൽ മതാന്തര സംവാദത്തിലും കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിൽ സമാധാന സമ്മേളനങ്ങളിലും മാർപാപ്പ പങ്കെടുക്കും. മൂന്നു ദിവസത്തെ അൾജീരിയൻ സന്ദർശനത്തിനായി തിങ്കളാഴ്ച തലസ്ഥാനമായ അൾജിയേഴ്സിൽ എത്തുന്ന മാർപാപ്പ പ്രസിഡന്റ് അബ്ദുൽ മജീദ് തബ്ബൂണുമായി കൂടിക്കാഴ്ച നടത്തും.
ലോകത്തിലെതന്നെ ഏറ്റവും വലിയ മുസ്ലിം പള്ളികളിലൊന്നായ അൾജിയേഴ്സിലെ ഗ്രാൻഡ് മോസ്ക് മാർപാപ്പ സന്ദർശിക്കും. മതസൗഹാർദത്തിന്റെ വലിയൊരു സന്ദേശം ഈ സന്ദർശനത്തിലൂടെ നൽകാനാണ് വത്തിക്കാൻ ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമായാണ് മുസ്ലിം ഭൂരിപക്ഷ രാജ്യമായ അൾജീരിയ ഒരു മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. മതസംവാദത്തിനേക്കാള് ഉപരിയായി മാനുഷിക കൂട്ടായ്മയ്ക്കായിരിക്കും മാർപാപ്പ യാത്രയില്‍ പ്രാധാന്യം നല്‍കുകയെന്ന് അള്‍ജിയേഴ്സ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജീന്‍ പോള്‍ വെസ്കോ പറഞ്ഞു.
താന്‍ അംഗവും മുമ്പ് തലവനുമായിരുന്ന അഗസ്റ്റീനിയന്‍ സന്യാസസഭയുടെ ആത്മീയപിതാവായ വിശുദ്ധ അഗസ്റ്റിന്റെ നാടാണ് അള്‍ജീരിയ എന്നതും മാർപാപ്പയുടെ യാത്രയെ വേറിട്ടതാക്കുന്നു. വിശുദ്ധ അഗസ്റ്റിന് ബിഷപ്പായിരുന്ന പുരാതന നഗരമായ ഹിപ്പോ (ഇന്നത്തെ അന്നബ) മാർപാപ്പ സന്ദര്‍ശിക്കും. അള്‍ജീരിയയുടെ ചരിത്രത്തിന്റെ ഭാഗമായ അഗസ്റ്റിനെ ഒരു ക്രൈസ്തവ വിശുദ്ധനായി മാത്രമല്ല, ആ മണ്ണിന്റെ പുത്രനായാണ് അള്‍ജീരിയന്‍ ജനതയും കാണുന്നത്.
അൾജീരിയയിലെ ആഭ്യന്തരയുദ്ധത്തിനിടെ 1996 മാർച്ച് 26നും 27നുമായി ടിബ്ഹിറിന് ആശ്രമത്തിലെ ഏഴ് ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസികള്‍ കൊല്ലപ്പെട്ടതിന്റെ മുറിപ്പാടുകള്‍ ഇന്നും പേറുന്നവരാണ് അള്‍ജീരിയന്‍ ക്രൈസ്തവര്‍. ആശ്രമത്തിലേക്ക് ഇരച്ചെത്തിയ സായുധ ഇസ്ലാമിക് സംഘം ഏഴു സന്യാസിമാരെയും തട്ടിക്കൊണ്ടുപോയി രണ്ടു മാസത്തോളം തടവിൽ പാർപ്പിച്ചശേഷം മേയ് 21ന് വധിച്ചു.
ഈ പുണ്യാത്മാക്കളുടെ ഛേദിക്കപ്പെട്ട ശിരസുകൾ മാത്രമാണു ലഭിച്ചത്. ഈ സംഭവത്തിന്റെ 30-ാം വാര്‍ഷികത്തിലാണ് മാർപാപ്പയുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട രണ്ട് സന്യാസിമാരുടെ വസതികള്‍ മാർപാപ്പ സന്ദര്‍ശിക്കും.
Tags : Pope African visit Leo XIV