സിംഗപ്പുർ: സ്കൂളുകളിൽ വിദ്യാർഥികൾ തമ്മിൽ തല്ലുകൂടുന്നതും പരസ്പരം പോർവിളി നടത്തുന്നതും വർധിച്ചതോടെ ഇതു തടയാൻ കർശന നടപടിയുമായി സിംഗപ്പുർ സർക്കാർ.
അടുത്ത അധ്യയനവർഷം മുതൽ നിയമലംഘകരായ വിദ്യാർഥികൾക്ക് ചൂരൽപ്രയോഗവും തടവുശിക്ഷയും സസ്പെൻഷനുമുണ്ടാകും. അഞ്ചാം ക്ലാസ് മുതലുള്ള ആൺകുട്ടികളെയാണു ശിക്ഷിക്കുക. പെൺകുട്ടികളെ ശിക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആദ്യമായാണു കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നതെങ്കിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മൂന്നുമുതൽ അഞ്ചു ദിവസം വരെ തടവോ സസ്പെൻഷനോ ഉണ്ടാകും. കുറ്റകൃത്യം ആവർത്തിക്കുകയാണെങ്കിൽ തടവു കാലാവധി 14 ദിവസം വരെയായി ഉയരും. ഇതോടൊപ്പം സ്കൂളിൽനിന്നു സസ്പെൻഡ് ചെയ്യും. മൂന്ന് ചൂരൽവടി പ്രയോഗവും ഉണ്ടാകും.
കുറ്റകൃത്യങ്ങളിലേർപ്പെടുന്ന വിദ്യാർഥികൾക്കു കൗൺസലിംഗ് ഉൾപ്പെടെയുള്ള ശാസ്ത്രീയമാർഗങ്ങൾ നൽകി നന്നാകാൻ ആദ്യം അവസരം നൽകുമെന്നും വീണ്ടും കുറ്റം ചെയ്താലാകും കടുത്ത നടപടികളിലേക്കു പോകുകയെന്നും അധികൃതർ വിശദീകരിച്ചു.
Tags : Singapore introduces