ധാക്ക: ബംഗ്ലാദേശിൽ വലിയ രാഷ്ട്രീയ അട്ടിമറികൾക്ക് വഴിതെളിച്ച 2024-ലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ വെടിവച്ചു കൊന്ന കേസിൽ മുൻ പോലീസ് മേധാവിയുൾപ്പെടെ മൂന്നു പേർക്ക് വധശിക്ഷ. ബംഗ്ലാദേശിലെ പ്രത്യേക അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലാണു ശിക്ഷ വിധിച്ചത്.
മുൻ ധാക്ക മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ഹബീബുർ റഹ്മാൻ, മുൻ ജോയിന്റ് കമ്മീഷണർ സുദീപ് കുമാർ ചക്രവർത്തി, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഷാ ആലം എന്നിവർക്കാണു കോടതി വധശിക്ഷ. പ്രതികൾ നിലവിൽ ഒളിവിലായതിനാൽ ഇവരുടെ അസാന്നിധ്യത്തിലാണു വിചാരണപൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. കേസിൽ ഉൾപ്പെട്ട അഞ്ചു പോലീസ് ഉദ്യോഗസ്ഥർക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ട്.
2024 ഓഗസ്റ്റ് അഞ്ചിന് ധാക്കയിലെ ചങ്ഖർപുൽ പ്രദേശത്ത് പോലീസിന്റെ വെടിയേറ്റ് ആറ് പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവത്തിലാണ് കോടതിവിധി. 2024-ൽ ബംഗ്ലാദേശിൽ അന്നത്തെ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ തുടങ്ങിയ വിദ്യാർഥിപ്രക്ഷോഭത്തിൽ ആയരിത്തലധികം പേർ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭത്തിനൊടുവിൽ ഷെയ്ഖ് ഹസീനയ്ക്ക് രാജിവച്ച് രാജ്യംവിടേണ്ടി വന്നു
Tags :