ഹേമചന്ദ്രൻ
കോഴിക്കോട്: വയനാട് ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ സാമ്പത്തിക ഇടപാടുകളെ തുടർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി വനത്തിൽ കുഴിച്ചിട്ട സംഭവത്തിൽ കേസിലെ അഞ്ചാം പ്രതിയായ സ്ത്രീ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. വിദേശത്തുനിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ ലിബ (41) യെയാണ് അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവരെ അന്വേഷണസംഘത്തിനു കൈമാറി. ഹേമചന്ദ്രൻ വധക്കേസിന്റെ കുറ്റപത്രത്തിൽ അഞ്ചാം പ്രതിയായി ഉൾപ്പെടുത്തിയതോടെ ഇവര്‍ വിദേശത്തേക്കു കടക്കുകയായിരുന്നു.
ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തേക്കു ഹണി ട്രാപ്പ് കോളിലൂടെ ആകർഷിച്ച് വരുത്താൻ കണ്ണൂർ സ്വദേശിയായ ലിബയാണു സഹായിച്ചതെന്നാണു കോഴിക്കോട് കുന്നമംഗലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകംകൂടി ഉൾപ്പെടുന്നതിനാൽ വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ലിബയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
കേസിൽ മുഖ്യപ്രതിയായ വയനാട് ബത്തേരി പഴുപ്പത്തൂർ സ്വദേശി പുല്ലമ്പി വീട്ടിൽ നൗഷാദ് (33) ഉൾപ്പെടെ പിടിയിലായ മറ്റ് അഞ്ചു പ്രതികളും നിലവിൽ ജുഡീഷൽ കസ്റ്റഡിയിലാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങി ഏഴു വകുപ്പുകൾ ചുമത്തിയാണ് പി.നൗഷാദ്(33), വി.എസ്.അജേഷ് (27), ജ്യോതിഷ് കുമാർ (35), വി.ആർ. വൈശാഖ് (35), മെൽബിൻ മാത്യു(23), ലിബ (41) എന്നീ ആറുപേരെ പ്രതികളാക്കി പോലീസ് കുറ്റപത്രം നല്‍കിയത്.
തുടക്കം തിരോധാന കേസായി
2024 മാർച്ചിലാണ് ഹേമചന്ദ്രനെ കോഴിക്കോട് മായനാട്ടെ വാടകവീട്ടിൽനിന്നു കാണാതാകുന്നത്. മാർച്ച് 20 മുതൽ കാണാനില്ലെന്നു കാണിച്ച് ഭാര്യ മെഡിക്കൽ കോളജ് പോലീസില്‍ പരാതി നൽകി. തിരോധാന കേസ് ആയാണ് അന്വേഷണം തുടങ്ങിയതെങ്കിലും പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇതു കൊലപാതകമാണെന്നു തെളിഞ്ഞത്. തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തിലേറ്റ ക്രൂരമായ മർദനവുംപരിക്കുകളുമാണു മരണത്തിനു കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഹേമചന്ദ്രനും കേസിലെ മുഖ്യപ്രതിയായ നൗഷാദും തമ്മിലുണ്ടായിരുന്ന വലിയ സാമ്പത്തിക ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കണ്ടെത്തൽ. ചിട്ടിക്കമ്പനിയുടെ പേരിലും പണം ഇരട്ടിപ്പിച്ചു നൽകാമെന്നു പറഞ്ഞും ഹേമചന്ദ്രൻ പലരിൽനിന്നായി പണം വാങ്ങിയിരുന്നതായി മൊഴികളിൽ തെളിഞ്ഞു.
സാമ്പത്തിക ബാധ്യത കാരണം ഹേമചന്ദ്രൻ ബത്തേരിയിലെ ഒരു വീട്ടിൽ തൂങ്ങിമരിച്ചതാണെന്നും ഭയം കാരണം മൃതദേഹം കാട്ടിൽ കുഴിച്ചുമൂടിയതാണെന്നുമാണു നൗഷാദ് മൊഴി നല്‍കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹേമചന്ദ്രന്റെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റ പാടുകളുണ്ടെന്നും ശ്വാസം മുട്ടിച്ചാണു കൊലപാതകം നടത്തിയതെന്നും വ്യക്തമായതോടെ നൗഷാദിന്റെ ഈ വാദം തെറ്റാണെന്നു തെളിഞ്ഞു.
കൊലപാതകത്തിനുശേഷം ഹേമചന്ദ്രൻ കർണാടകയിലുണ്ടെന്ന് വരുത്തിത്തീർക്കാൻ ഹേമചന്ദ്രന്റെ മൊബൈൽ ഫോൺ പ്രതികൾ ഗുണ്ടൽപേട്ടിൽ എത്തിച്ച് സ്വിച്ച് ഓൺ ചെയ്തിരുന്നു. എന്നാൽ, ഈ ഫോണിലേക്ക് കോൾ കണക്ട് ആയപ്പോൾ ഹേമചന്ദ്രന്റേതായി കേട്ട ശബ്ദത്തിൽ മകൾക്കു തോന്നിയ സംശയമാണു കേസിൽ വഴിത്തിരിവായത്.
Tags : Hemachandran murder case