തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യനയത്തില്‍ മാറ്റം വരുത്തിയപ്പോള്‍ താന്‍ എതിര്‍ത്തില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സബ്ജക്ട് കമ്മിറ്റിയില്‍ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ താന്‍ അന്നുതന്നെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഐടി ഹബ്ബുകളില്‍ ഉള്‍പ്പെടെ ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനത്തെയും ചൂതാട്ടം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തെയും അന്നും ഇന്നും താന്‍ ഒരുപോലെ എതിര്‍ക്കുന്നുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ഈ വിഷയങ്ങളില്‍ വിയോജിപ്പില്ലെന്നു കാട്ടി അന്ന് സബ്ജക്ട് കമ്മിറ്റി മിനിറ്റ്സ് തയാറാക്കിയപ്പോഴാണ് താന്‍ നേരിട്ട് ഇടപെട്ട് വിയോജിപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
സബ്ജക്ട് കമ്മിറ്റിയിലേക്ക് രണ്ടു ഫയലുകളാണ് വന്നത്. എനിക്ക് എതിര്‍പ്പില്ലെന്ന് മിനിട്സ് എഴുതിയപ്പോഴാണ് മനസിലായത്. അന്നുതന്നെ എന്റെ എതിര്‍പ്പ് എഴുതിക്കൊടുത്തു.
ജോണിവാക്കറിന് നികുതി കുറയ്ക്കണം എന്ന ഫയലും സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ വന്നിരുന്നു. അതേ യോഗത്തില്‍തന്നെ അതിനെ എതിര്‍ത്തു. യോഗം തീരുന്നതിനുമുമ്പു തന്നെ ഞാന്‍ ഇറങ്ങിപ്പോന്നിരുന്നു. ഇറങ്ങിപ്പോകുന്ന സമയത്ത് തനിക്ക് എതിര്‍പ്പില്ലെന്ന് അവര്‍ രേഖപ്പെടുത്തുകയായിരുന്നു.
പിന്നീടാണ് ആ മിനിട്സ് കൈയില്‍ കിട്ടിയത് അപ്പോള്‍ തന്നെ മന്ത്രി ബാലഗോപാലിനെ വിളിച്ച് തിരുത്താന്‍ ആവശ്യപ്പെട്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യനയം ചര്‍ച്ച ചെയ്ത സബ്ജക്ട് കമ്മിറ്റിയില്‍ താന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയില്ലെന്ന രീതിയില്‍ ഇപ്പോള്‍ വ്യാപകമായ വ്യാജപ്രചാരണമാണ് നടക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ഏതാണെന്ന് വ്യക്തമാണെന്നും അന്നും ഇന്നും മദ്യനയത്തില്‍ തനിക്ക് ഒരേ നിലപാട് മാത്രമാണുള്ളതെന്നും സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു
Tags : LDF Liquor Policy Had Opposed It