പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പരിഹാസത്തോടെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഫ്ളക്സ് ബോർഡുകൾ.
വിദേശ യാത്രയുടെ പേരിൽ ബിജെപി രാഹുലിനെ നിരന്തരം വിമർശിക്കുന്നതിനിടയിലാണ് ഡൽഹിയിലെ പ്രധാന ഇടങ്ങളിൽ ഇന്നലെ രാവിലെ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. എപ്പോഴും വിദേശത്ത് കാണപ്പെടുന്നു, ഏതെങ്കിലും പബ്ബിൽ ഉണ്ടായിരിക്കാം, ബീച്ചിൽ കാണാൻ സാധ്യതയുണ്ട് എന്നിങ്ങനെയുള്ള അടയാളങ്ങൾ വിവരിച്ചുകൊണ്ട് രാഹുലിന്റെ ഫോട്ടോ ഉൾപ്പെടെയാണ് ബോർഡിലുള്ളത്. ആരാണ് ബോർഡ് വച്ചതെന്ന് വ്യക്തമല്ല.
ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രാഹുലിനെ ലീഡർ ഓഫ് ഒപ്പോസിഷൻ (പ്രതിപക്ഷ നേതാവ്) എന്നതിന് പകരം ലീഡർ ഓഫ് പര്യടൻ (വിനോദസഞ്ചാര നേതാവ്) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ച ദിവസങ്ങളിൽ ഒരു ദിവസം പോലും അവധിയെടുക്കാതെ രാജ്യം ഒന്നാമത് എന്ന രീതിയിൽ ജോലി ചെയ്യുമ്പോൾ രാഹുൽ ഗാന്ധി എല്ലാ വർഷവും കോടികൾ ചെലവഴിച്ച് വിനോദയാത്രകൾ നടത്തുകയാണെന്ന് പൂനാവാല ആരോപിച്ചു.
പാർലമെന്റും പാർട്ടിയും ജനങ്ങളും അദ്ദേഹത്തെ ആവശ്യപ്പെടുന്ന നിർണായക ഘട്ടങ്ങളിലെല്ലാം രാഹുൽ വിദേശത്തേക്ക് പോവുകയാണെന്നും പൂനാവാല കുറ്റപ്പെടുത്തി. അതേസമയം സംഭവത്തിൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
Tags : Rahul Gandhi missing Delhi police