ദുബായി: ജനവാസ മേഖലകളിൽ ഉൾപ്പെടെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കടുത്ത നടപടിയുമായി യുഎഇ. ഇറാനിലെ എംബസി യുഎഇ അടച്ചു. അംബാസിഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനും യുഎഇ തീരുമാനിച്ചിട്ടുണ്ട്.
യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജനവാസ മേഖലകളിലും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളാണ് യുഎഇയുടെ തീരുമാനത്തിന് പിന്നിലുള്ളത്.
ഇറാന്റെ ആക്രമണം രൂക്ഷമായതിന് പിന്നാലെ യുഎഇ സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചിരുന്നു. മാർച്ച് രണ്ട് മുതൽ നാല് വരെ യുഎഇ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
സ്വകാര്യ-സർക്കാർ മേഖലയിലെ ജീവനക്കാർക്ക് "വർക്ക് ഫ്രം ഹോം' അനുവദിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ ഭരണകൂടം വ്യക്തമാക്കി. ദുബായി ഗ്ലോബൽ വില്ലേജ് ഉൾപ്പെടെ താത്കാലികമായി അടച്ചിട്ടുണ്ട്.
അതേസമയം യുഎഇക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു. യുഎഇ പ്രസിഡന്റുമായി സംസാരിച്ച നരേന്ദ്ര മോദി യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ചു.
ഇറാൻ - ഇസ്രയേൽ - അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണമാണിത്. ഇറാൻ - ഇസ്രയേൽ- യുഎസ് സംഘർഷം രൂക്ഷമായെങ്കിലും പക്ഷം പിടിക്കാതെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഈ സംഘർഷത്തിൽ രാജ്യം ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത് യുഎഇയ്ക്കാണ്.
Tags : UAE iran embassy dubai diplomatic stance