വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി ധൃതിപിടിച്ച് ഒരു സമാധാന കരാറിലേർപ്പെടാൻ അമേരിക്ക തയ്യാറല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതീക്ഷകൾക്ക് അല്പം മങ്ങലേൽപ്പിച്ചുകൊണ്ട് ട്രംപിന്റെ പുതിയ പ്രതികരണം വന്നിരിക്കുന്നത്. ചർച്ചകളിൽ സമയം അമേരിക്കയുടെ ഭാഗത്താണെന്നും അതിനാൽ കരാറിനായി തിടുക്കം കൂട്ടേണ്ടതില്ലെന്ന് തന്റെ പ്രതിനിധികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി ഒരു കരാറിൽ എത്തിച്ചേരുകയും അത് ഒപ്പുവെക്കുകയും ചെയ്യുന്നത് വരെ ഹോർമൂസ് കടലിടുക്കിൽ ഇറേനിയൻ കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന യുഎസ് ഉപരോധം പൂർണ ശക്തിയോടെ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ നിലവിൽ വ്യവസ്ഥാപിതവും സുരക്ഷിതവുമായ രീതിയിലാണ് പുരോഗമിക്കുന്നത്.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ പ്രൊഫഷണലായി മാറിയിട്ടുണ്ട്. എങ്കിലും ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കാര്യങ്ങൾ കൃത്യമായി ചെയ്യണമെന്നും കരാറിൽ യാതൊരുവിധ പിഴവുകളും ഉണ്ടാകരുതെന്നും ട്രംപ് ഓർമിപ്പിച്ചു. ബരാക് ഒബാമയുടെ ഭരണകാലത്തുണ്ടായ ആണവ കരാറിനെ ട്രംപ് വീണ്ടും വിമർശിച്ചു. ഇറാന് ഒരിക്കലും ഒരു ആണവായുധം വികസിപ്പിക്കാനോ സ്വന്തമാക്കാനോ കഴിയില്ലെന്ന് അവർ മനസ്സിലാക്കണമെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ഇറാന്റെ ആണവ സന്പുഷ്ടീകരണം പൂർണമായി നിർത്തിയാൽ മാത്രമേ കരാർ അംഗീകരിക്കൂ എന്ന് ഇസ്രായേലും യുഎസിനെ അറിയിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും, യുദ്ധം അവസാനിപ്പിക്കുന്നതിനായി 14 നിബന്ധനകൾ അടങ്ങിയ ഒരു ധാരണാപത്രത്തിലേക്ക് കാര്യങ്ങൾ അടുക്കുകയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ചയിലുള്ളത്. എന്നാൽ കരാറിന്റെ നിബന്ധനകൾ ഇറാന് അനുകൂലമാകുമോ എന്ന ആശങ്കയിൽ ട്രംപിന്റെ സ്വന്തം പാർട്ടിയിലെ (റിപ്പബ്ലിക്കൻ) ചില ജനപ്രതിനിധികളിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ട്രംപ് നിലപാട് കർശനമാക്കിയത്.
Tags : Donald Trump US President Latest News