റഷ്യൻ സാഹിത്യത്തിലെ മഹാനായ കഥാകൃത്താണ് ആന്റണ് ചെക്കോവ് (1860- 1904). അദ്ദേഹത്തിന്റെ ചെറുകഥകളിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് "ദി ലോട്ടറി ടിക്കറ്റ്'. വളരെ സാധാരണമായ ഒരു കുടുംബസന്ധ്യയിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഭാര്യാഭർത്താക്കന്മാരായ മാഷയും ഐവാനും ശാന്തമായി വീട്ടിൽ ഇരിക്കുന്നു. അവർതമ്മിൽ യാതൊരു കലഹവും വിഷമവും ഇല്ല. സമാധാനപൂർണമാണ് അവരുടെ ജീവിതം.
ആ സമയത്ത്, തങ്ങളുടെ കൈവശമുള്ള ഒരു ലോട്ടറി ടിക്കറ്റിനെക്കുറിച്ച് മാഷയ്ക്ക് ഓർമവരുന്നു. അവർ ഭർത്താവിനോട് പത്രത്തിൽ ഫലം നോക്കാൻ പറയുന്നു.
ആദ്യം ഐവാന് അക്കാര്യത്തിൽ വലിയ താല്പര്യം തോന്നിയില്ല. എങ്കിലും നന്പർ പരിശോധിച്ചപ്പോൾ വിജയിച്ച സീരീസ് നന്പർ തങ്ങളുടെ ടിക്കറ്റിനോട് ഒത്തുപോകുന്നതായി തോന്നുന്നു. എഴുപതിനായിരം റൂബിളാണ് സമ്മാനം. ഇപ്പോഴത്തെ കണക്കുവച്ച് നോക്കിയാൽ ഇത് 45 കോടി രൂപയോളം വരും.
ഇത്രയും വലിയ തുക സമ്മാനമായി കിട്ടിയേക്കുമെന്നു വന്നപ്പോൾ അവരുടെ രണ്ടുപേരുടെയും ചിന്തകൾ രണ്ടുവഴിക്കു തിരിഞ്ഞു. പുതിയ ഭൂമി വാങ്ങുക, സുഖമായി ജീവിക്കുക, യാത്രകൾ പോവുക.. ഐവാന്റെ ചിന്ത പോയത് അങ്ങനെയായിരുന്നു.
ആ ചിന്തയിൽനിന്ന് മാഷ സാവധാനം അപ്രത്യക്ഷയായി. ഭാര്യ കൂടെയുണ്ടായാൽ ജീവിതം അടിച്ചുപൊളിക്കാൻ സാധിക്കില്ല എന്ന തരത്തിലാണ് അയാളുടെ ചിന്ത പോയത്. പണം മുഴുവൻ അവൾ സ്വാർഥ താല്പര്യങ്ങൾക്കായി ചെലവഴിക്കുമെന്ന് ഐവാൻ ഭയപ്പെട്ടു.
അതേസമയം മാഷയും സ്വപ്നംകാണുകയായിരുന്നു. തന്റെയും തന്റെ സ്വന്തക്കാരുടെയും ആവശ്യങ്ങൾക്കുവേണ്ടി ആ പണം എങ്ങനെ ചെലവഴിക്കാൻ സാധിക്കുമെന്നാണ് അവൾ ആലോചിച്ചത്. മുഴുവനും തന്റെ നിയന്ത്രണത്തിലായിരിക്കണമെന്നായിരുന്നു അവളുടെ മോഹം. ഭർത്താവ് അതിനു തടസംനിൽക്കുമോയെന്നും മാഷ ഭയപ്പെട്ടു.
ഒരു വാക്കു പോലും പരസ്പരം പറയാതെ അവരുടെ ഹൃദയങ്ങളിൽ മാറ്റം സംഭവിക്കുകയാണ്. സ്നേഹമുണ്ടായിരുന്നിടത്ത് സംശയം കടന്നുവരുന്നു. സന്തോഷം ഉണ്ടായിരുന്നിടത്ത് അസ്വസ്ഥത മുളയെടുക്കുന്നു. അവർ പരസ്പരം നോക്കുന്പോൾ കാണുന്നത് ഭാര്യാഭർത്താക്കന്മാരായിട്ടല്ല. പ്രത്യുത, ശത്രുക്കളായി മാത്രം!
ഈ കഥയുടെ ഏറ്റവും പ്രസക്തമായ ഭാഗം എന്താണെന്നോ? യഥാർഥത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. പണം അവരുടെ കൈവശം എത്തിയിട്ടില്ല. എല്ലാം അവരുടെ ഭാവനയിൽ മാത്രം. എന്നാൽ, പണം ലഭിക്കുമെന്ന ചിന്ത മാത്രം മതിയായിരുന്നു അവരുടെ ഭാര്യാഭർതൃബന്ധത്തിന്റെ ഊഷ്മളത കെടുത്തുവാൻ, അവരുടെ സ്നേഹബന്ധം തകർക്കുവാൻ.
അവസാനം, ഐവാൻ ടിക്കറ്റ് നന്പർ മുഴുവനും സൂക്ഷ്മമായി പരിശോധിക്കുന്നു. അപ്പോൾ അവസാന നന്പറുകൾ ഒത്തുപോകുന്നില്ലെന്നു വ്യക്തമായി. അതോടെ അവരുടെ സ്വപ്നങ്ങൾ പൊലിഞ്ഞുവീണു. അതോടൊപ്പം അവരുടെ പരസ്പരബന്ധത്തിലും വിള്ളൽവീണു.
ധനത്തിനു നമ്മെ മാറ്റിമറിക്കാനാവുമെന്നു നമുക്കറിയാം. എന്നാൽ, ധനമോഹത്തിനും അതു സാധിക്കുമെന്നാണ് ചെക്കോവ് നമ്മെ അനുസ്മരിപ്പിക്കുന്നത്. ലോട്ടറിയിലൂടെ പണം ലഭിക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഐവാന്റെ മാത്രമല്ല, മാഷയുടെയും ചിന്താഗതിയിൽ മാറ്റംവന്നു. അവർ അപ്പോൾ കൂടുതൽ സ്വാർഥരായി മാറുകയായിരുന്നു.
ധനമോഹം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നത് വലിയ ശബ്ദത്തോടെയായിരിക്കില്ല. അതു നിശബ്ദമായി കടന്നുവരും. ഒരു ചെറിയ സ്വപ്നമായി.. ഒരാഗ്രഹമായി... കൂടുതൽ പണമുണ്ടെങ്കിൽ ജീവിതം മെച്ചമാകും എന്ന ചിന്തയാണ് അതിനുപിന്നിൽ. പക്ഷേ, ആ ചിന്തയാണ് ഐവാനെ മാഷയ്ക്ക് എതിരാക്കിയത്, മാഷയെ കൂടുതൽ സ്വാർഥമതിയാക്കിയത്.
അവരുടെ ജീവിതം ആദ്യം സാധാരണമായിരുന്നെങ്കിലും സമാധാനമുള്ളതായിരുന്നു. പക്ഷേ സന്പത്തിനെക്കുറിച്ചുള്ള പെട്ടെന്നുള്ള അവരുടെ സ്വപ്നം അവരുടെ മനസിൽ അസന്തോഷം പടർത്തി.
ഇതാണ് ധനമോഹത്തിന്റെ ദുരന്തം. ആദ്യം അത് ജീവിതസന്തോഷം കവർന്നുകൊണ്ടുപോകും. അതോടൊപ്പം ജീവിതബന്ധങ്ങളും തകർക്കും. തന്മൂലമാണ് വിശുദ്ധ പൗലോസ് എഴുതിയത്, ""ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം'' എന്ന് (1 തിമോ 6:10).
ദൈവപുത്രനായ യോശു നൽകിയിരിക്കുന്ന മുന്നറിയിപ്പ് ഈ പശ്ചാത്തലത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അവിടന്ന് പറയുന്നു: ""ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ'' (ലൂക്കാ 12:14-15).
ധനം ആഗ്രഹിക്കുന്നത് തെറ്റല്ല. എന്നാൽ ധനം ഹൃദയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്പോഴാണ് അപകടം തുടങ്ങുന്നത്. അപ്പോഴാണ് കുടുംബങ്ങളിൽ കലഹങ്ങളുണ്ടാകുന്നത്. സഹയാത്രികർ മത്സരാർഥികളായി മാറുന്നത്. സൗഹൃദങ്ങൾ പിളർക്കപ്പെടുന്നത്. ഹൃദയബന്ധങ്ങളിൽ നിശബ്ദമായ മാറ്റങ്ങൾ ഉണ്ടാകുന്നത്.
യേശു വീണ്ടും പറയുന്നു: ""മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്'' (ലൂക്കാ 12:15). സമ്പത്ത് ജീവിതത്തെ ധന്യമാക്കുമെന്ന മിഥ്യാധാരണയാണ് സന്പത്തിന്റെ പിന്നാലെ പോകാൻ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ അതുവഴി നമുക്കുണ്ടാകുന്ന തിന്മകൾ എത്രയോ ഏറെയാണ്. ആ തിന്മകൾ ഒഴിവാക്കിവേണം നാം ധനം സന്പാദിക്കുവാൻ. അതോടൊപ്പം, ജീവിതത്തെ യഥാർഥത്തിൽ ധന്യമാക്കുന്ന കാര്യത്തിൽ നാം ശ്രദ്ധിക്കുകയും വേണം.
അത് എന്താണെന്നോ? യേശുനാഥൻ പറയുന്നു: ""നിങ്ങൾ ആദ്യം ദൈവരാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുവിൻ. അതോടൊപ്പം, മറ്റെല്ലാം നിങ്ങൾക്കു ലഭിക്കും'' (മത്താ 6:33).
ദൈവരാജ്യം അന്വേഷിക്കുക എന്നു പറഞ്ഞാൽ ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ ശ്രദ്ധാകേന്ദ്രം ആക്കുക എന്നർഥം. അപ്പോൾ അവിടത്തെ ഇഷ്ടം ചെയ്യാനും അവിടന്നാഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനും നമുക്കു സാധിക്കും. അപ്പോൾപ്പിന്നെ നാം ധനമോഹത്തിന്റെയോ മറ്റു തിന്മകളുടെയോ പിടിയിൽ അകപ്പെടുകയില്ലെന്നു തീർച്ച.
Tags : Jeevithavijayam Fr. Jose Panthaplamthottiyil