ഗ്രീക്ക് പുരാണങ്ങളിൽ പറയുന്ന ഒരു കഥ. വിളവിന്റെ ദേവിയായ ഡെമിറ്ററിന്റെ ഏകമകളായിരുന്നു പെർസഫോണ്. ഒരുദിവസം അവൾ പൂക്കൾ ശേഖരിച്ചു നടക്കുന്പോൾ പാതാള ദേവനായ ഹെയ്ഡ്സ് അവളെ തട്ടിക്കൊണ്ടുപോയി വിവാഹംകഴിച്ചു. മകളെ കാണാതായ അമ്മ വയലുകളിലും വനങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം മകളെത്തേടി നടന്നു. എങ്കിലും അവളെ കണ്ടെത്താൻ കഴിഞ്ഞില്ല.
അമ്മയുടെ ദുഃഖം ഭൂമിയെ ബാധിച്ചു. വിളകൾ ഉണങ്ങി. പുഷ്പങ്ങൾ വാടി. മണ്ണ് മരവിച്ചു. ജീവൻ നഷ്ടപ്പെട്ട ഭൂമി ശൂന്യമായി. ലോകം നീണ്ട ഒരു ശീതകാലത്തിലേക്കു കടന്നു. എല്ലാം അവസാനിച്ചു എന്നു തോന്നിയ നിമിഷം. എന്നാൽ കഥ അവിടെ അവസാനിച്ചില്ല. ഭൂമിയിലെ മനുഷ്യരുടെ നിസഹായാവസ്ഥ കണ്ട സീയൂസ് ദേവൻ പെർസഫോണിനെ ഭൂമിയിലേക്ക് മടക്കി അയയ്ക്കാൻ പാതാള ദേവനോട് ആജ്ഞാപിച്ചു.
അങ്ങനെ, ഡെമിറ്ററിന്റെ മകൾ ഭൂമിയിൽ തിരിച്ചെത്തി. അപ്പോൾ ആ അമ്മയുടെ മുഖത്ത് വീണ്ടും പ്രകാശം കളിയാടി. ഭൂമി വീണ്ടും ജീവൻകൊണ്ടു നിറഞ്ഞു. അങ്ങനെ ശീതകാലം മാറി വസന്തകാലമെത്തി. ശീതകാലം കഴിഞ്ഞ് വസന്തകാലം വരുന്നതിനെക്കുറിച്ചുള്ള ഒരു പ്രകൃതിവ്യാഖ്യാനമായിരുന്നു ഈ കഥ. എന്നാൽ ഈ കഥയുടെ പിന്നിൽ വലിയൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്: ജീവൻ നഷ്ടപ്പെട്ടാൽ അതു തിരിച്ചുവരും എന്നുള്ള പ്രത്യാശ.
മനുഷ്യഹൃദയം ഒരിക്കലും പൂർണമായി നിരാശയിൽ മുങ്ങിപ്പോകുന്നില്ല. എത്ര തകർച്ചകൾ നേരിട്ടാലും അതിനിടയിൽ ഒരു തീക്കനൽപോലെ പ്രത്യാശ ജ്വലിച്ചുകൊണ്ടിരിക്കും. ഈ പ്രത്യാശയാണ് പെർസഫോണിനെക്കുറിച്ചുള്ള കഥയ്ക്ക് രൂപംനൽകിയത്. എന്നാൽ പെർസഫോണിന്റെ തിരിച്ചുവരവ് വെറും കഥയാണ്. അതായത് ഭാവനാസൃഷ്ടി. എന്നാൽ, ഈസ്റ്റർ പറയുന്നത് ദൈവപുത്രനായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഒരു സാങ്കല്പിക കഥയല്ല. പ്രത്യുത ഒരു യഥാർഥ സംഭവകഥയാണ്.
യേശുവിന്റെ കല്ലറയിലേക്കു പോയ സ്ത്രീകൾ ഒരു അദ്ഭുതം പ്രതീക്ഷിച്ചിരുന്നില്ല. അവർ സുഗന്ധവസ്തുക്കൾ കൊണ്ടുപോയത് യേശുവിന്റെ മൃതശരീരത്തിൽ പൂശാനായിരുന്നു. അപ്പോൾ അവരുടെ മനസിൽ പ്രത്യാശയുടെ ഒരു കണികപോലും ഇല്ലായിരുന്നു. കല്ലറയുടെ വാതിൽ അടച്ചിരുന്ന കല്ല് അവരുടെ സ്വപ്നങ്ങളുടെ അവസാനമായിരുന്നു. എന്നാൽ അവർ കണ്ടത് ശൂന്യമായ കല്ലറയാണ്. പിന്നെ അവർ കേട്ട വാക്കുകൾ അവിശ്വനീയവും: ""അവൻ ഇവിടെയില്ല. അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു'' (ലൂക്കാ 24:6).
മനുഷ്യചരിത്രത്തിന്റെ ദിശമാറ്റിയ നിമിഷമാണ് ഈസ്റ്റർ. നിത്യജീവനെക്കുറിച്ച് മനുഷ്യർക്കുണ്ടായിരുന്ന പ്രതീക്ഷ പൂവണിഞ്ഞ ദിവസമാണ് ഈസ്റ്റർ. ഗ്രീക്ക് കഥയനുസരിച്ച്, എല്ലാ വർഷവും തന്റെ ഭർത്താവിനെ കാണാൻ പെർസഫോണിനു പാതാളത്തിലേക്കു മടങ്ങേണ്ടിയിരുന്നു. അപ്പോഴാണ് ശീതകാലം ആരംഭിക്കുന്നത്. എന്നാൽ ഈസ്റ്റർ നമ്മെ അനുസ്മരിപ്പിക്കുന്നത് നിത്യവസന്തമാണ്. അതായത് യേശുവിന് ഇനി മരണമില്ലെന്നു സാരം. തന്മൂലമാണ് ദൈവവചനം പറയുന്നത്: ""മരിച്ചവരിൽനിന്നു ഉത്ഥാനംചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ല'' (റോമാ 6:9).
മരണത്തെ പരാജയപ്പെടുത്തി യേശു ഉത്ഥാനംചെയ്തത് നമുക്ക് നിത്യവസന്തം സമ്മാനിക്കാനായിരുന്നു- ഈ ലോകജീവിതത്തിലെന്നപോലെ വരാനിരിക്കുന്ന ജീവിതത്തിലും. ""പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും'' (യോഹ 11:25) എന്ന് യേശു പറഞ്ഞത് അവിടന്നു നമുക്കു നൽകിയ നിത്യജീവന്റെ വാഗ്ദാനമായിരുന്നു. എന്നാൽ വരാനിരിക്കുന്ന ജീവിതത്തിൽ മാത്രമല്ല അവിടന്ന് നമുക്ക് നവജീവൻ നൽകുന്നത്. ഈ ലോകജീവിതത്തിലും അവിടന്ന് നമുക്കു ജീവൻ നൽകാൻ തയാറാണ് എന്നതാണു വാസ്തവം.
അതുകൊണ്ടല്ലേ യേശു പറഞ്ഞത്, ""അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം'' (മത്താ 11:28) എന്ന്? ജീവിതം എപ്പോഴും വസന്തകാലംപോലെ വർണാഭമായിരിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. എന്നാൽ നാം പലപ്പോഴും കടന്നുപോകുന്നതു ശീതകാലത്തിലൂടെയാണ്. നഷ്ടപ്പെട്ട ആരോഗ്യവും തകർന്ന ബന്ധങ്ങളും പൊലിഞ്ഞുപോയ സ്വപ്നങ്ങളുമൊക്കെ നമ്മുടെ ജീവിതം ശീതകാലതുല്യമാക്കുന്നു. ജീവിതത്തിലെ പിഴവുകളും കുറ്റബോധവും നിരാശയും ആത്മവിശ്വാസക്കുറവുമൊക്കെ നമ്മെ കല്ലറയിൽ അടച്ചിടാൻ ഇടയാക്കുന്നു.
അത്തരം നിമിഷങ്ങളിൽ ഈസ്റ്റർ നമ്മോടു പറയുന്നു: "കല്ല് നീക്കപ്പെടും'. കാരണം നമ്മുടെ ജീവിതത്തെ അടച്ചിടുന്ന ഏതു കല്ലും നീക്കിക്കളയാൻ ശക്തനാണ് ദൈവം. ""ദൈവത്തിന് അസാധ്യമായി ഒന്നുമില്ല'' (ലൂക്കാ 1:37) എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത്? എന്നാൽ, നമുക്കു വിശ്വാസമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്രത്യേകിച്ചും ഉത്ഥാനംചെയ്ത ക്രിസ്തുവിൽ.
ഈസ്റ്റർ നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. പൗലോസ് അപ്പസ്തോലൻ ഓർമിപ്പിക്കുന്നതുപോലെ ""ക്രിസ്തു ഉയിർത്തിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർഥമാണ്'' (1 കോറി 15:14). ഉത്ഥാനംചെയ്ത യേശുവിലുള്ള വിശ്വാസമാണ് നമുക്കു നവജീവൻ നൽകുന്നത്. തകർച്ചകളിൽ നമുക്കു ശക്തിപകരുന്നത്. ജീവിതപാതകളിൽ നമുക്കു ദൈവകൃപ ലഭിക്കാൻ ഇടയാക്കുന്നത്.
ഈസ്റ്റർ യേശുവിന്റെ ഉത്ഥാനത്തിന്റെ വെറുമൊരു ഓർമയല്ല. അതു ജീവിതത്തെ പുതുക്കിപ്പണിയാനുള്ള ക്ഷണമാണ്. അതു നിത്യജീവനിൽ പങ്കുപറ്റാനുള്ള ഒരാഹ്വാനമാണ്. ശൂന്യമായ കല്ലറ നമ്മോടു പറയുന്നു: നിരാശയുടെ രാത്രിക്കുശേഷം പ്രത്യാശയുടെ ഒരു പൊൻപുലരിയുണ്ട്. മരണത്തിന്റെ നിശബ്ദതയ്ക്കുശേഷം നിത്യജീവന്റെ ഗാനാലാപമുണ്ട്. കല്ലറയുടെ ഇരുട്ടിനുശേഷം കണ്ണഞ്ചിക്കുന്ന പ്രഭാതമുണ്ട്. കാരണം, യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു. എല്ലാവർക്കും ഈസ്റ്ററിന്റെ മംഗളാശംസകൾ!
Tags : Jeevithavijayam Fr. Jose Panthaplamthottiyil