കോതമംഗലം: സംസ്ഥാനത്ത് 2021 മുതൽ 2025 വരെ കാട്ടുതീ നശിപ്പിച്ചത് 6,900 ഏക്കർ (2758 ഹെക്ടർ) വനഭൂമി. വനംവകുപ്പ് വനസംരക്ഷണത്തിനായി പ്രത്യേക പാക്കേജുകൾ നടപ്പാക്കുകയും അതിനായി മാത്രം ആയിരക്കണക്കിന് ഫയർ വാച്ചർമാരെ നിയമിക്കുകയും ചെയ്തിട്ടും കാട്ടുതീ തടയാനാകുന്നില്ലെന്ന് വനംവകുപ്പിൽനിന്നു ലഭിച്ച വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു.
2021ൽ കത്തിനശിച്ചത് 448 ഹെക്ടർ വനഭൂമിയാണ്. 2022 ൽ 308, 2023 ൽ 901, 2024 ൽ 568, 2025 ൽ 533 ഹെക്ടർ വനഭൂമിയും കത്തിനശിച്ചു. കാസർഗോഡ് സ്വദേശി മുഹമ്മദ് അഷ്റഫിന് വനംവകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് .
കാട്ടുതീ കയറാൻ സാധ്യതയുള്ള പ്രദേശങ്ങളെ 1,129 ബ്ലോക്കുകളായി തിരിച്ച് പ്രത്യേകം തയാറാക്കിയ മാനേജ്മെന്റ് പ്ലാനുകൾ ഡിവിഷൻ തലത്തിൽ ക്രോഡീകരിച്ചു സർക്കിൾതലത്തിൽ പരിശോധിച്ചാണ് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ വനംവകുപ്പ് നടത്തുന്നത്.
വനംവകുപ്പിൽ 7,000ന് മുകളിൽ സ്ഥിരം ജീവനക്കാരും നാലായിരത്തോളം താത്കാലിക ജീവനക്കാരും ഉൾപ്പെടെ 1,1000ന് മുകളിലാണ് ജീവനക്കാർ.
എന്നിട്ടും കാര്യക്ഷമമായി ഇടപെടാൻ ഇവർക്കു കഴിയുന്നില്ലെന്ന് പരിസ്ഥിതി സംഘടനകൾക്കു നേരത്തേമുതൽ ആക്ഷേപമുണ്ട്.