നിലമ്പൂർ കോടതിപ്പടിക്കു സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിയ നിലയിൽ.
നിലമ്പൂർ: കോടതിപ്പടിയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യത്തിൽ നിന്ന് അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞു. കോടതിപ്പടിയിലെ റോസ് ഇന്റർ നാഷണൽ ബാറിനു സമീപത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാറാണു കത്തിച്ചത്.
ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഞായറാഴ്ച രാത്രി 11 ഓടെ ബാറിൽ നിന്ന് മദ്യം വാങ്ങി പോകുകയായിരുന്ന മൂന്നുപേർ ഈ വീടിനു മുന്നിലെത്തിയപ്പോൾ ബഹളമുണ്ടാക്കുകയും വീട്ടുകാർ ചോദ്യം ചെയ്തതോടെ ഇവരും വീട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തിരുന്നു. പുലർച്ചെ ഒന്നരയോടെ മൂന്നുപേർ ബുള്ളറ്റിൽ തിരിച്ചെത്തിയാണ് കാർ കത്തിച്ചതെന്നാണ് അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നതെന്നു പോലീസ് പറഞ്ഞു.
കോടതിപ്പടിയിലെ പെട്രോൾ പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങിയാണ് ഇവർ കാർ കത്തിക്കാൻ എത്തിയത്. വീടിനു മുന്നിൽ മൂന്നു കാറുകളാണ് നിർത്തിയിട്ടിരുന്നത്. ഗേറ്റ് തുറന്ന് വീടിന്റെ മുറ്റത്തെത്തിയ സംഘം ഒരു കാറിനു മുകളിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയും പ്ലാസ്റ്റിക് കവറുകളിൽ കൊണ്ടുവന്ന പെട്രോൾ മറ്റു രണ്ടു കാറുകൾക്കു മുകളിലേക്ക് എറിഞ്ഞ് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഒരു കാറിലെ തീ ആളിക്കത്തിയതോടെ പരിഭ്രാന്തരായ സംഘം ഗേറ്റ് അടച്ച് രക്ഷപ്പെടുകയായിരുന്നു. ഗേറ്റ് അടക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാർ കത്തുന്നത് കണ്ടത്. ഉടൻ തന്നെ തീയണച്ചു. കത്തിച്ച കാറിൽ ടാങ്ക് നിറയെ പെട്രോൾ ഉണ്ടായിരുന്നു.
തീ പടർന്നിരുന്നെങ്കിൽ കാർ കത്തി പൊട്ടിത്തെറിക്കാനും വീട്ടിലേക്ക് വ്യാപിക്കാനും ഇടയായേനെ.വീട്ടുകാരുടെ അടിയന്തര ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്. അക്രമം നടത്തിയവർ കാർ കത്തിക്കുമ്പോൾ മുഖം മറച്ചിരുന്നു.
എന്നാൽ മുഖം മറക്കാതെയാണ് പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയത്. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യത്തിൽ നിന്ന് അവരെ തിരിച്ചറിഞ്ഞു. ഞായറാഴ്ച രാത്രി വീട്ടുകാരുമായി ബഹളമുണ്ടാക്കിയവർ തന്നെയാണ് കാർ കത്തിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു.
ബാർ അടച്ച ശേഷം സെക്യൂരിറ്റി ജീവനക്കാർ മദ്യവിൽപന നടത്തുന്നത് പതിവാണെന്നും രാത്രി മദ്യം വാങ്ങാനെത്തുന്നവർ പ്രദേശത്ത് സാമൂഹ്യ വിരുധ പ്രവർത്തനങ്ങൾ നടത്തുന്നതായും വീട്ടുകാർ പറഞ്ഞു.
Tags : car car was set on fire nilamboor