കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹീമിന്റെ ശിക്ഷാ കാലാവധി നാളെ പൂർത്തിയാകും.
സൗദിയിലെ പെരുന്നാൾ അവധികൂടി കഴിഞ്ഞായിരിക്കും അബ്ദുൾറഹീം നാട്ടിലെത്തുകയെന്ന് അബ്ദുൾ റഹീം നിയമ സഹായ സമിതി അറിയിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റഹീം എത്തുന്നതിന്റെ സന്തോഷത്തിലാണു കുടുംബം. വർഷങ്ങൾ നീണ്ട നിയമ പോരാട്ടമാണ് ഒടുവിൽ ഫലപ്രാപ്തിയിലേക്ക് എത്തുന്നത്. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണു അബ്ദുൾ റഹീം റിയാദിൽ ജയിലിൽ കഴിയുന്നത്. ഇരുപതു വർഷത്തിനു ശേഷമാണ് റഹീമിന്റെ മോചനം. മലയാളികൾ ഒരുമിച്ചാണ് സൗദി ബാലന്റെ കുടുംബത്തിന് 34 കോടി രൂപ ദയാധനം നൽകിയത്.
ദയാധനം നൽകി വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റ് വകുപ്പുകളിൽ 20 വർഷം തടവുശിക്ഷയായിരുന്നു വിധി. ശിക്ഷാ കാലാവധി 19 ന് അവസാനിക്കും.
റഹീമിന്റെ തിരിച്ചുവരവ് ആഘോഷിക്കാൻ ഇല്ലെന്നും സൗദി അറേബ്യ എന്ന രാജ്യത്തെ ഇകഴ്ത്താൻ പാടില്ലെന്നും റഹീം നിയമസഹായ സമിതി അംഗങ്ങള്‍ പറയുന്നു. സൗദി അറേബ്യയുടെ നിയമ വ്യവസ്ഥയെ ഇകഴ്ത്തുന്നതു കേസിൽ തിരിച്ചടി ഉണ്ടാക്കും.
സമൂഹമാധ്യമം ഉപയോഗിക്കുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം. റഹീമിന്റെ മോചനത്തിനു വേണ്ടി പിരിച്ചതിൽ പതിനൊന്നര കോടി രൂപ ബാക്കിയുണ്ട്. റഹീം തിരിച്ചുവന്നതിനുശേഷം പണം എന്തു ചെയ്യണമെന്നു തീരുമാനിക്കുമെന്നും അബ്ദുൾ റഹീം നിയമ സഹായ സമിതി അറിയിച്ചു.
2006-ല്‍ ഡ്രൈവര്‍ ജോലിക്കായി സൗദിയില്‍ എത്തിയ റഹീം സ്പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന് മരിക്കാനിടയായ സംഭവത്തിലാണ് ശിക്ഷ വിധിച്ചത്. മനഃപൂര്‍വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷയാണ് റഹീമിനെ തേടിയെത്തിയത്.
Tags : Abdul Rahim' Saudi prison