കൊച്ചി: രാഷ്ട്രീയത്തിലും നിയമസഭാ പ്രവർത്തനങ്ങളിലും മറ്റു പൊതുരംഗങ്ങളിലും മികവിന്റെ മുദ്രകൾ പതിപ്പിച്ച വി.ഡി. സതീശനെ തേടി വിവിധ അവാർഡുകളുമെത്തി.
ടി.എം. ജേക്കബ് ഫൗണ്ടേഷൻ അവാർഡ്, ഗ്ലോബൽ മലയാളി കൗൺസിൽ അവാർഡ്, ഫൊക്കാന അവാർഡ്, എ.എ. റഹിം സ്മാരക അവാർഡ്, കെ.എസ്. നാരായണൻ നമ്പൂതിരി ഫൗണ്ടേഷൻ അവാർഡ്, രാജീവ് ഗാന്ധി നാഷണൽ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ സ്റ്റഡീസ് അവാർഡ്, ചെറിയാൻ ജെ. കാപ്പൻ സ്മാരക പുരസ്കാരം, എ. പാച്ചൻ ഫൗണ്ടേഷൻ അവാർഡ്, എൻ.സുന്ദരൻ നാടാർ നാഷണൽ ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ സതീശനു ലഭിച്ചിട്ടുണ്ട്. മികച്ച നിയമസഭാ സമാജികനെന്ന നിലയിലുള്ള പുരസ്കാരങ്ങളാണ് ഇതിലധികവും.
മിഷൻ 2026ലേക്ക് അതുല്യം ഈ പോരാട്ടവീര്യം
കേരള രാഷ്ട്രീയത്തിലെ നിതാന്തമായ പോരാട്ടവീര്യത്തിന്റെയും പാർലമെന്ററി പ്രാവീണ്യത്തിന്റെയും അടയാളമായി വി.ഡി. സതീശനെന്ന ബൗദ്ധിക പ്രതിഭയായ ജനനേതാവ് മാറിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തെ അദ്ദേഹത്തിന്റെ അളന്നുകുറിച്ചുള്ള രാഷ്ട്രീയ പോരാട്ടനാളുകൾ അതിന് അടിവരയിടുന്നു.
2021ലെ തോൽവി കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും ഉണ്ടാക്കിയ ആഘാതം ചെറുതല്ല. തകർച്ചയുടെ വൻകുഴിയിൽനിന്നു കോൺഗ്രസിനെയും യുഡിഎഫിനെയും എടുത്തുയർത്തി 2026ലേക്കു പോരാട്ട സജ്ജമാക്കുകയെന്ന ചെറുതല്ലാത്ത ദൗത്യമാണ് വി.ഡി. സതീശനെ പാർട്ടി ഏല്പിച്ചത്.
അതിനുള്ള മറുപടിയാണ് കഴിഞ്ഞ മേയ് നാലിലെ ഉജ്വല വിജയവിശേഷത്തിലൂടെ സതീശൻ പാർട്ടിക്കു മടക്കിക്കൊടുത്തത്.
Tags : vd satheesan Awarded