മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയും ബിജെപി കൗണ്‍സിലറുമായ ആര്.സുഗതന് അനുകൂലമായി ആഭ്യന്തര വകുപ്പ് സർക്കുലർ ഇറക്കിയ സംഭവത്തിൽ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. മന്ത്രിയുടെ അനുമതിയില്ലാതെ സർക്കുലർ ഇറക്കിയ ഉദ്യോഗസ്ഥരുടെ നടപടിയാണ് വിവാദമായിരിക്കുന്നത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് മന്ത്രി നിർദ്ദേശം നൽകി. സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ വോട്ടിനിട്ട് അംഗീകരിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമാക്കാമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നതായി മേയര്‍ വി.വി.രാജേഷ് പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
സ്വതന്ത്രന്റെ പിന്തുണയോടെ അവധി അപേക്ഷ വോട്ടിനിട്ട് പാസാക്കിയാണ് ബിജെപി അയോഗ്യത ഭീഷണി ഒഴിവാക്കിയത്. അവധി അപേക്ഷ പാസാക്കിയതോടെ ആറ് മാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ നിന്ന് സുഗതന് വിട്ടുനിൽക്കാം. യുഡിഎഫ് വിമതൻ സുധീഷ് കുമാറിന്റെ പിന്തുണയിൽ ഭൂരിപക്ഷം ഉറപ്പിച്ചായിരുന്നു ബിജെപിയുടെ നീക്കം.
യുഡിഎഫും എൽഡിഎഫും പ്രതിഷേധം തുടങ്ങിയപ്പോൾ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സുഗതന് നൽകിയ കത്ത് മേയർ വി.വി. രാജേഷ് യോഗത്തില്‍ ഉയർത്തിക്കാട്ടി. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാവില്ലെന്നും എന്നാൽ അയോഗ്യത ഒഴിവാക്കാൻ അപേക്ഷ നൽകി വോട്ടിനിട്ട് പാസാക്കിയെടുത്താൽ മതിയെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
Tags : Ramesh Chennithala Home Department Sugathan Controversy KAAPA Act