കൊച്ചി: പെരുമ്പാവൂരില്‍ താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന ആത്മവിശ്വാസത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി. തന്‍റെ പിന്നില്‍ ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായത് ശ്രദ്ധിച്ചില്ല. ഇപ്പോള്‍ താന്‍ സെയ്ഫ് ആണ്. പ്രതിസന്ധിയില്ല. സീറ്റ് തന്നില്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തന്നെ തുടരുമെന്നും എല്‍ദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാര്‍ഥിത്വം ലഭ്യമാകും എന്നാണ് പ്രതീക്ഷ. എനിക്ക് പെരുമ്പാവൂര്‍ ജയിക്കാന്‍ പറ്റും. പത്തു വര്‍ഷം കൊണ്ട് പെരുമ്പാവൂരിലെ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡല്‍ഹിക്ക് പോയി ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. അവിടെ ജയിക്കാന്‍ പറ്റുന്ന സാഹചര്യം കൂടുതലാണ്. അത് നഷ്ടപ്പെടുത്തി കളയരുത് എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഒരു വര്‍ഷം മുമ്പേ പ്രചാരണം ആരംഭിച്ചതാണ്. 15000 ഭവനങ്ങള്‍ സന്ദര്‍ശിച്ച് ആളുകളുടെ പ്രശ്‌നം പരിഹരിച്ചു.
നമ്മള്‍ രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍ മലയിടിഞ്ഞു വീണാല്‍ എന്ത് സംഭവിക്കും. രക്ഷപ്പെടാന്‍ സാധ്യതയുണ്ടോ എന്ന് നോക്കില്ല. അത്തരമൊരു വലിയ ഉരുള്‍പൊട്ടി എന്‍റെ പിന്നാലെ വന്നത് ഞാന്‍ കണ്ടില്ല. ഞാന്‍ ഇപ്പോള്‍ സെയ്ഫ് ആണ്. എനിക്കൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. കേന്ദ്ര നേതൃത്വം എന്നെ കൈവിടില്ല. സ്ഥാനാര്‍ഥി പട്ടികയില്‍ പേര് ഉണ്ടാകണം എന്നാണ് പെരുമ്പാവൂരില്‍ എല്ലാവരും ആഗ്രഹിക്കുന്നത്.
സീറ്റ് ഇല്ലെങ്കിലും കോണ്‍ഗ്രസിന് ഒപ്പമാണ്. എന്നും കോണ്‍ഗ്രസുകാരനായി തുടരും. പാര്‍ട്ടി എന്ത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും ചെയ്യും എന്ന് എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കി. അതേസമയം, പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍ ആകും സ്ഥാനാര്‍ഥി. സീറ്റ് ഉറപ്പിക്കാനായി എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയില്‍ എത്തിയിരുന്നു. എല്‍ദോസിനായി പെരുമ്പാവൂരില്‍ പോസ്റ്ററുകളും എത്തിയിട്ടുണ്ട്.
എന്നാല്‍ എല്‍ദോസിന്റെ കേസ് ഈ മാസം 26ന് കോടതിയില്‍ പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിച്ചത്. ഇന്നു തന്നെ പെരുമ്പാവൂരിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കും.